Wednesday, September 15, 2010

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു കെ.സി.കുഞ്ഞി രാമേട്ടന്‍ ?

റ്റപ്പെടലിന്റെ ശംഖു മുഖത്തി രുന്നാണ്‌ അയാള്‍ ആ പാട്ടുപാടി യതെന്ന്‌ എനിക്ക്‌ തോന്നി. ആത്മാവ്‌ എന്ന വിചിത്ര മായ സാധനത്തെ കുറിച്ചാ യിരുന്നു ആ പാട്ട്‌.

പയ്യന്നൂരില്‍ നിന്ന്‌ കണ്ണൂരിലേക്കുള്ള യാത്രയായിരുന്നു. മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിന്‌ വൈകുന്നേരം സ്റ്റേഷനില്‍ നിന്ന്‌ കയറുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമായിരുന്നു. കോറോത്ത്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ കുട്ടികളെ കൊണ്ട്‌ നിറഞ്ഞ വണ്ടിയിലെ ബഹളങ്ങ ള്‍ക്കിടയിലും മനസ്സ്‌ തനിയെയെന്ന പോലെയായിരുന്നു. ഇടയ്‌ക്ക്‌ ഒരു ബര്‍ത്തിലെ ഒഴിഞ്ഞ സ്ഥലത്ത്‌ കയറിയിരുന്നു. കുറച്ചൊന്ന്‌ കണ്ണടയ്‌ക്കുന്ന സമയമാണ്‌.


കണ്ണൂര്‍ എത്തുന്നതുവരെയുള്ള ഒരുമണിക്കൂര്‍ നേരത്തെ വിശ്രമം. ശരീരത്തിനും മനസ്സിനും നല്ല ക്ഷീണമുണ്ടായിരുന്നു. രാവിലെ മുതല്‍ നാട്ടില്‍ ശ്‌മശാനത്തില്‍ കെ.സി.കുഞ്ഞിരാ മേട്ടന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനായുള്ള ജോലികളിലായിരുന്നു. നാട്ടുകാരോടൊപ്പം. ഇന്നലെയാണ്‌ കെ.സി കുഞ്ഞിരാമേട്ടന്‍ മരിച്ചത്‌. അറുപത്‌ വയസ്സ്‌ തികയുമ്പോള്‍ ഒരാള്‍ മരിക്കുന്നത്‌ അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും മനസ്സ്‌ വല്ലാതെ അസ്വസ്ഥമായിരുന്നു. മംഗലാപുരം മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചുവെന്ന കാര്യം വൈകുന്നേരം തന്നെ അറിഞ്ഞിരുന്നു.

എന്നാല്‍ മൃതദേഹം ഇന്നലെയെത്തില്ലെന്നുള്ളതുകൊണ്ടും ഓഫീസില്‍ ആളു കുറവായതുകാരണം ലീവെടുക്കാന്‍ പ്രയാസമുള്ളതുകൊണ്ടും രാത്രി നാട്ടിലേക്ക്‌ പോയില്ല. രാത്രി ചരമപേജിലേക്കുള്ള വാര്‍ത്ത ഞങ്ങളുടെ ചെറുവത്തൂര്‍ ലേഖകന്‍ അയച്ചുതന്നത്‌ വായിച്ചപ്പോള്‍ കുഞ്ഞിരാമേട്ടനെയും ക്ലായിക്കോട്‌ ഗ്രാമത്തെയും കുറിച്ച്‌ അഭിമാനം തോന്നി. ആദ്യകാല വോളിബോള്‍ കളിക്കാരന്‍ കെ.സികുഞ്ഞിരാമന്‍ നിര്യാതനായി എന്നായിരുന്നു വാര്‍ത്തയുടെ തുടക്കം.

രാത്രി വൈകി ട്രെയിന്‍ കയറി വീട്ടിലെത്തി. രണ്ടുമണിക്കൂര്‍ ഉറങ്ങി. രാവിലെ ആറ്‌ മണിക്ക്‌ തന്നെ നാട്ടിലേക്ക്‌ പുറപ്പെട്ടു. രാവിലെ എട്ട്‌ മണിക്കാണ്‌ മൃതദേഹം എത്തുക. ക്ലായിക്കോട്‌ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. പിന്നെ കുറച്ച്‌ നേരം വീട്ടില്‍. പയ്യന്നൂരില്‍ നിന്ന്‌ ക്ലായിക്കോട്ടേക്ക്‌ ഒരുമണിക്കൂര്‍ ബൈക്കില്‍ യാത്ര ചെയ്യണം.

നാട്ടിലെത്തി സ്വാമിമഠത്തിന്റെ വരാന്തയില്‍ ബൈക്ക്‌ വച്ച്‌ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത്‌ കാത്ത്‌ നിന്നു, അമ്പതോളം വരുന്ന നാട്ടുകാര്‍ക്കൊപ്പം ഞാനും. അപ്പോള്‍ എല്ലാവരും വിങ്ങുന്ന മുഖത്തോടെയിരിക്കുന്നത്‌ കണ്ടപ്പോള്‍ ഓര്‍മയിലേക്ക്‌ വന്നത്‌ കുഞ്ഞിരാമേട്ടന്‍ ഞങ്ങളുടെ ചെറിയപ്രായത്തില്‍ ഉയര്‍ത്തിയ മല്‍സരബുദ്ധിയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട്‌ വന്നാല്‍ വായനശാല ഗ്രൗണ്ടില്‍ വോളിബോള്‍ കളിക്കാന്‍ പോകും. കുഞ്ഞിരാമേട്ടനാണ്‌ പരിശീലകന്‍. തീരെ സ്‌പോര്‍ട്‌സ്‌ മാന്‍സ്‌പിരിറ്റില്ലാത്ത എന്നെ പോലുളളവരെ മുന്നില്‍ നിര്‍ത്തി ആവേശം ഉണ്ടാക്കിയെടുക്കാന്‍ കുഞ്ഞിരാമേട്ടന്‌ പ്രത്യേകം കഴിവുണ്ടായിരുന്നു.

അവിടെ നാട്ടിലെ ആദ്യത്തെ പോലീസുകാരന്‍ ആയ വി.കെ.കുഞ്ഞിരാമേട്ടനുമായാണ്‌ കെ.സികുഞ്ഞിരാമേട്ടന്റെ കൂട്ട്‌. അവര്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദോസ്‌തുക്കളായിരുന്നു. രണ്ടാളും നായന്മാരാണ്‌. രണ്ടാളും ഉറക്കെ സംസാരിക്കും. രണ്ടാള്‍ക്കും കുട്ടികളെ സ്‌നേഹമാണ്‌. രണ്ടാള്‍ക്കും സങ്കുചിതമായ വ്യക്തിതാല്‍പര്യങ്ങളില്ല തുടങ്ങിയ കണ്ടെത്തലുകളാണ്‌ അന്ന്‌ ഞങ്ങള്‍ നടത്തിയിരുന്നത്‌. മൃതദേഹം കാത്തുനില്‍ക്കുമ്പോള്‍ വി.കെ. കുഞ്ഞിരാമേട്ടന്റെ മുഖം വിങ്ങിപ്പൊട്ടിനില്‍ക്കുന്നത്‌ കണ്ടു.

കല്യാണ വീടുകളിലും ശ്‌മശാനപ്പറമ്പില്‍ മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്ന നേരങ്ങളിലും രംഗം സജീവമാക്കാന്‍ കൂട്ടിന്‌ ഇനി കൂട്ടുകാരനില്ലല്ലോയെന്ന സങ്കടമാകും. സൗഹൃദത്തിന്റെ ആഘോഷങ്ങള്‍ക്കൊടുവില്‍ ഒരാള്‍ പിരിയുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലിനെ കുറിച്ച്‌ ഏതോ കവി എഴുതിയതാണ്‌ ഓര്‍മ വന്നത്‌. മൃതദേഹം എത്തി. മക്കളായ സുനിലും സനിലും അവരുടെ യുവത്വം മറന്ന്‌ കരയുന്നുണ്ടായിരുന്നു. എന്റെ ഓര്‍മയില്‍ ഇന്നലത്തെ ചരമ വാര്‍ത്തയിലെ വരികളായിരുന്നു.

ഈ മരിച്ചുകിടക്കുന്ന ആദ്യകാല വോളിവോള്‍ താരത്തെ പുതിയ കുട്ടികള്‍ക്കറിയു മായിരിക്കുമോ.. അപ്പോഴാണ്‌ അടുത്തു നിന്ന്‌ രാമചന്ദ്രേട്ടന്‍ പറഞ്ഞത്‌. `എന്ത്‌ പരിപാടിയും ഉഷാറാക്കാന്‍ കുഞ്ഞിരാമേട്ടന്‍ വേണം. ഇനിപ്പോ അതൊരു വല്യ കുറവായിരിക്കും.' ശരിയായിരുന്നു. ഉത്രാടം നാളില്‍ നടക്കാറുള്ള ഓണപ്പരിപാടികള്‍ക്ക്‌ കുഞ്ഞിരാമേട്ടനാണ്‌ എല്ലാകുട്ടികളെയും സ്റ്റേജില്‍ കയറ്റുക. പരിപാടി നടക്കുന്ന സ്ഥലത്ത്‌ രാവിലെ തന്നെ വന്നിരിക്കും. വലിയ മീശ പിരിച്ച്‌ ഒരു കുടയും കൈയിലെടുത്ത്‌ ഒരു കസേരയില്‍ ഇരിക്കും.

പൊതുവേ കോംപ്ലക്‌സുകാരായ ക്ലായിക്കോട്ടെ കുട്ടികള്‍ മൈക്ക്‌ കണ്ടാല്‍ തന്നെ ഓടിയൊളി ക്കുന്നവരാണ്‌. എന്നാല്‍ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ വായനശാലയ്‌ക്കുള്ളിലിരിക്കുന്ന ഓരോകുട്ടിയെയും അവരവരുടെ മല്‍സരം വരുമ്പോള്‍ കുഞ്ഞിരാ മേട്ടന്‍ പേടിപ്പിച്ചും സ്‌നേഹിച്ചും സ്റ്റേജിലേക്ക്‌ പറഞ്ഞയക്കും.

എല്ലാ വര്‍ഷവും ഞങ്ങളുടെ തേജസ്വിനി പുഴക്കരയിലെ കുഞ്ഞുഗ്രൗണ്ടില്‍ നടക്കാറുള്ള മല്‍സരങ്ങളില്‍ പ്രോല്‍സാഹനവുമായി കുഞ്ഞിരാമേട്ടനുണ്ടാകും. അതുകൊണ്ട്‌ ഞങ്ങള്‍ സംഘാടകര്‍ക്കും നാണക്കേട്‌ കുറഞ്ഞ്‌ കിട്ടും...അതെ ഇത്രയും നല്ലൊരു സംഘാടനകന്‍ വേറെയാരാണ്‌...

`കല്യാണവീട്ടിലൊക്കെയാണ്‌ ഇനി ബഹളം വയ്‌ക്കാനാളില്ലാതാകും.' ഒരു മൗനത്തിന്‌ ശേഷം രാമചന്ദ്രേട്ടന്റെ വാക്കുകളാണ്‌ ഉണര്‍ത്തിയത്‌.അതെ, കല്യാണ വീടുകളില്‍ തലേന്നാള്‍ രാത്രി പാചകസമയത്ത്‌ ഏറ്റവും ഒടുവില്‍ പപ്പടം വറുക്കുന്നതുവരെ ഒച്ചയും ബഹളവുമായി കുഞ്ഞിരാമേട്ടന്‍ ഇനി ഉണ്ടാകില്ല. അത്തരം ഓര്‍മകളില്‍ മനസ്സ്‌ പാഞ്ഞുപോകുമ്പോള്‍ മൃതദേഹം കിടക്കുന്ന പാര്‍ട്ടി ഓഫീസിന്റെ ഒരൊഴിഞ്ഞ മൂലയില്‍ നില്‍ക്കുന്ന വി.കെ.കുഞ്ഞിരാമേട്ടന്‍ വീണ്ടും കണ്ണില്‍ പെട്ടു.

ആരും കാണാതെ ആരെയും കാണാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ അവിടെയിരുന്ന്‌ കണ്ണുതുടക്കുകയാണോ...? ഒടുവില്‍ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ നിന്നെടുത്ത്‌ വീട്ടിലേക്ക്‌ കൊണ്ടുപോയി. ഇനിയിപ്പോ വീട്ടിലേക്ക്‌ പോകണ്ടല്ലോ. ഞങ്ങള്‍ പൊതുശ്‌മശാനത്തിലേക്ക്‌ പോയി. ഞങ്ങളുടെ നാട്ടില്‍ ആര്‌ മരിച്ചാലും (അത്‌ ഏത്‌ ജാതിക്കാര നായാലും) ഈ പൊതുശ്‌മശാനത്തിലാണ്‌ സംസ്‌കരിക്കുക.

ക്ലായിക്കോട്ടേക്ക്‌ പ്രവേശിക്കുമ്പോഴും ക്ലായിക്കോട്ടിന്‌ പുറത്തേക്ക്‌ പോകുമ്പോഴും അതിര്‍ത്തിയില്‍ കിടപ്പാണ്‌, ശ്‌മശാനം... കൂട്ടുകാരന്‍ സുരേശന്‍ പറയുമ്പോലെ രാവിലെ നാട്ടില്‍ നിന്ന്‌ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും ജീവിതത്തിന്റെ വ്യര്‍ത്ഥതകളെ ഓര്‍മിപ്പിക്കാന്‍ ഇവിടെ ഉണ്ട്‌ ഈ ശ്‌മശാനം. അവിടെ ക്ലായിക്കോട്ടെ നിരവധി ആത്മാക്കള്‍ കിടക്കുന്നുറങ്ങുന്നു. വീട്ടിലെത്തിച്ച്‌ മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുവന്നു. ഒടുവില്‍ ചിത കൊളുത്തുമ്പോള്‍ സനിലും സുനിലും വീണ്ടും കരയുന്നതുകണ്ടു.

സൗഹൃദത്തിന്റെ ഊഷ്‌മളമായ അടയാളമായി ഒരുമൂലയില്‍ ഒന്നും മിണ്ടാനാകാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ നില്‍ക്കുന്നു. ചിത കത്തിയടങ്ങുമ്പോള്‍ ഉച്ചയായി. ഇടയ്‌ക്ക്‌ പെയ്‌ത മഴ തടയാന്‍ ചിതയ്‌ക്ക്‌ മുകളില്‍ കെട്ടിയ പായ അഴിക്കുന്നതിന്‌ മുമ്പേ തന്നെ തിരിച്ചുപോന്നു. പോരുമ്പോള്‍ വി.കെ.കുഞ്ഞിരാമേട്ടന്‍ ചോദിച്ചു. ഇന്ന്‌ ജോലിക്ക്‌ പോണ്ടേടാന്ന്‌. പോണം കുഞ്ഞിരാമേട്ടാ എന്ന്‌ മാത്രം മറുപടി പറഞ്ഞു.

ഓഫീസിലേക്ക്‌ പോണം കുഞ്ഞിരാമേട്ടാ.. ഒറ്റപ്പെടലിന്റെ രാത്രിയിലേക്ക്‌. ആഹ്ലാദവും അപകടവും മരണവും അപകടവും എല്ലാം നിറഞ്ഞ വാര്‍ത്തകളുടെ വിഹ്വലമായ ലോകത്തേക്ക്‌, കണക്കില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ പെരുകുന്ന ചരമപ്പേജിലേക്ക്‌... ഇതൊന്നും പക്ഷേ പറയാവുന്ന കാര്യങ്ങളല്ലല്ലോ.കൂട്ടുകാരന്‍ പിരിഞ്ഞുപോയതിന്റെ ഏകാന്തതാബോധം കുഞ്ഞിരാമേട്ടനെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നുതലയാട്ടി ബൈക്കെടുത്തു മടങ്ങി.

കണ്ണൂരെത്തിയെന്ന്‌ പറഞ്ഞ്‌ താഴത്തെ സീറ്റില്‍ ഇരുന്ന ആളാണ്‌ വിളിച്ചത്‌. പാതിയുറക്ക ത്തില്‍ നിന്ന്‌ ഞെട്ടിയെഴുന്നേറ്റ്‌ സ്റ്റേഷനില്‍ ചാടിയിറങ്ങി. മരണം ഒന്നിനും അവസാന വാക്കല്ലെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല. എന്നാലും അത്‌ അങ്ങനെയാണ്‌.

മരണം സൗഹൃദത്തിനും സ്‌നേഹത്തിനും ഒറ്റപ്പെടലിനും ഇടയില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു...യഥാര്‍ത്ഥത്തില്‍ ഈ മരിച്ചുപോയ കുഞ്ഞിരാമേട്ടന്‍ ആരാണ്‌? ആദ്യകാല വോളിബോള്‍ താരം? കുട്ടികളുടെ പ്രോല്‍സാഹകന്‍? സംഘാടകന്‍? വി.കെ.കുഞ്ഞിരാമേട്ടന്റെ സുഹൃത്ത്‌? യഥാര്‍ത്ഥത്തില്‍ മരിച്ചുപോയതാരാണ്‌?

Sunday, May 23, 2010

ഹാഷ്‌മി പൂഞ്ച്‌ മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക്‌ പോയി


കണ്ടുനില്‍ക്കെ പൊലിഞ്ഞുപോകുന്ന പുഷ്‌പങ്ങള്‍ ഏത്‌ നിറമാണ്‌ മനസ്സില്‍ അവശേഷിപ്പിക്കുക? ആ പുഷ്‌പങ്ങളുടെ സ്‌നേഹത്തിന്‌ ഏത്‌ ഗന്ധമായിരിക്കും ഉണ്ടാകുക? മരണത്തിന്റെ രൂപവും ഭാവവും നമ്മെ ഭയപ്പെടുത്തുക ഏത്‌ നിലയിലാണ്‌?

പിംഗള കേശിനിയായ മരണത്തിന്റെ കടന്നുവരവിനെ കുറിച്ച്‌ പറയുമ്പോള്‍ ആരോഗ്യ നികേതനത്തിന്റെ എഴുത്തുകാരന്‍ താരാശങ്കര്‍ ബാനര്‍ജി ബന്ദ്യോപാധ്യായ കരുതിയിരിക്കുമോ പിടികിട്ടാത്ത ചോദ്യമായി തനിക്ക്‌ പിമ്പേ വരുന്നവരും ഈ ആശങ്കയില്‍ പെട്ട്‌ ഉഴലേണ്ടി വരുമെന്ന്‌?മംഗലാപുരത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം കത്തിയമരുമ്പോള്‍ സ്വീകരിക്കാനെത്തിയ യാത്രക്കാരുടെ ബന്ധുക്കളെ നോക്കി നില്‍ക്കേ പൊലിഞ്ഞുപോയവരുടെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ടാകണം. അതൊരു വിമാനത്തിന്റെ രൂപത്തിലാകും, അല്ലെങ്കില്‍ തീയുടെ രൂപത്തിലാകും, അതുമല്ലെങ്കില്‍ ബജ്‌പെ വിമാനത്താവളത്തിനരികില്‍ മരണത്തിന്റെ ഗുഹാമുഖം തുറന്ന്‌ കാത്തിരുന്ന കാടിന്റെ രൂപത്തിലാകും....



എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്‌ ട്വിറ്ററില്‍ മെസേജുകള്‍ അപ്പപ്പോള്‍ നല്‍കി നോക്കിനില്‍ക്കെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച എന്ന പതിനേഴുകാരിയുടെ പ്രസന്നവും അരൂപവുമായ ആ മുഖമാണ്‌. ആ കുട്ടി കാട്ടില്‍ പൊലിഞ്ഞുപോയ തന്റെ ജീവന്‍ ബാക്കിയാക്കിയ, കല്യാണത്തിന്റെ ഓര്‍മകളില്‍ അദൃശ്യസാന്നിധ്യമായി എത്തുമോ? ട്വിറ്ററിലെ പ്രസന്നമായ സൗഹൃദഭാവവുമായി വളരെ കുറച്ച്‌ മാത്രമുള്ള സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്ന ഒരു കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹാഷ്‌മി പൂഞ്ച.



കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‌ പുറത്തുള്ള മില്‍മയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഫോട്ടോഗ്രാഫര്‍ ഷെമീര്‍ അബ്‌ദുള്ള ആകുലതകള്‍ പങ്കുവച്ചത്‌. പത്രത്തിന്‌ വേണ്ടി ഫോട്ടോയെടുക്കന്‍ പോയ ഷെമീറിന്‌ ചായ കുടിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കത്തിക്കരിഞ്ഞ മരണത്തിന്റെ മണം ചായയില്‍ കണ്ടു.


ഷെമീറിനോട്‌ പറഞ്ഞു അക്കൂട്ടത്തില്‍ ഒരു ട്വിറ്റര്‍ സുഹൃത്തുണ്ടായിരുന്നു. കവിത പോലെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച്‌.അപ്പോഴാണ്‌ അവിടെക്ക്‌ കയറി വന്ന മറ്റൊരാള്‍ പറഞ്ഞത്‌ ഞാനിന്നലെ വൈകീട്ടാണ്‌ നാട്ടിലെത്തിയത്‌. ഇന്നലെ എനിക്ക്‌ ഫ്‌ളൈറ്റിന്‌ ടിക്കറ്റ്‌ കിട്ടില്ലെന്നുറപ്പിച്ചതാണ്‌. ഇന്ന്‌ ഈ തകര്‍ന്നടിഞ്ഞ വിമാനത്തില്‍ വരാനായിരുന്നു തീരുമാനിച്ചത്‌.


തികച്ചും യാജൃച്ഛികമായാണ്‌ എനിക്ക്‌ രണ്ടാമത്‌ ടിക്കറ്റ്‌ ആദ്യവിമാനത്തില്‍ തന്നെ ശരിയായത്‌. അല്ലെങ്കില്‍ ഇപ്പോള്‍....അയാളും ചായ മുഴുവന്‍ കുടിച്ചില്ല. അര്‍ദ്ധരാത്രി ഉണര്‍ത്തി വിട്ട ആകുലതയിലായിരുന്നു അയാള്‍ പെട്ടെന്ന്‌ ചായക്കാശും കൊടുത്ത്‌ അയാള്‍ കാറെടുത്ത്‌ പോയി. വേഗം വീട്ടിലേക്ക്‌....ഞങ്ങള്‍ അപ്പോഴും ദുരന്തത്തെകുറിച്ച്‌ തന്നെ സംസാരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക. വിമാനത്തില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതിനകത്തെ ആശങ്കകള്‍ ഊഹിക്കുക മാത്രമേ നിവൃത്തിയുണ്ടായുള്ളൂ. ജീവന്‍ നഷ്‌ടപ്പെട്ട 159 പേരുടെയും ബന്ധുക്കള്‍ അവര്‍ ആകാശത്തുനിന്ന്‌ പറന്നിറങ്ങുന്നത്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ.. പ്രിയപ്പെട്ട വര്‍ കാണെ കാണെ ഇല്ലാതാകുകയായിരുന്നു അവര്‍...


ഷെമീര്‍, ഞാന്‍ ആലോചിക്കുകയായിരുന്നു ഹാഷ്‌മി പൂഞ്ചിനെ കുറിച്ച്‌. ആ കുട്ടി കഴിഞ്ഞ ദിവസം കൂടി ട്വീറ്റ്‌ ചെയ്‌തതിനെ കുറിച്ച്‌..വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ മഴമേഘം മൂടിയ ആകാശം മാത്രം കാണാന്‍ കഴിയുന്നുള്ളൂ എന്ന ആവളുടെ സന്ദേശം ഇപ്പോഴും കണ്ണ്‌ നിറയ്‌ക്കുകയാണ്‌. മരണത്തില്‍ അലിഞ്ഞുപോയ ആ കുട്ടിയെ കുറിച്ച്‌ എഴുതിയ സ്റ്റോറിയെ കുറിച്ച്‌... അത്‌ വെറും വാര്‍ത്തയായിരുന്നെങ്കിലും ഓര്‍മയില്‍ വല്ലാത്തൊരു വേദന ബാക്കികിടപ്പുണ്ടായിരുന്നു.



ദിവസങ്ങളായി ട്വിറ്ററില്‍ കാണുന്ന ചെറിയ സന്ദേശങ്ങളില്‍ മംഗലാപുരത്തെ ബന്ധുവിന്റെ കല്യാണത്തിന്‌ പോകേണ്ടതിന്റെ വേവലാതികളാണ്‌ ഹാഷ്‌മി പങ്കുവച്ചിരുന്നത്‌. അവളുടെ സുഹൃത്തുക്കളുടെ രസകരമായ പ്രതികരണങ്ങളും നന്നായി അവള്‍ ആസ്വദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കല്യാണത്തിന്‌ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ യാത്ര അവസാനത്തെ യാത്രയുമായിരുന്നു. ഒരു ട്വിറ്റര്‍ സുഹൃത്താണ്‌ ഹാഷ്‌മി അപകടത്തില്‍ പെട്ടത്‌ ആദ്യം തിരിച്ചറിഞ്ഞത്‌.


ഏറ്റവും ഒടുവില്‍ വൈറ്റ്‌ ക്രയോണ്‍ എന്ന ഹാഷ്‌മിയുടെ സുഹൃത്ത്‌ ഞെട്ടലോടെ പറഞ്ഞു. `അതെ അത്‌ അവള്‍ തന്നെ. അവള്‍ക്ക്‌ ആ ദുരന്തത്തെ തരണം ചെയ്യാനായില്ല.' പിന്നീട്‌ ഹാഷ്‌മിയുടെ അമ്മജോലി ചെയ്യുന്ന ഗള്‍ഫ്‌ ന്യൂസ്‌ എന്ന മാധ്യമ സ്ഥാപനവും മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ തങ്ങളുടെ ജീവനക്കാരി മണിരേഖാ പൂഞ്ചയും 17 വയസ്സ്‌ പ്രായമായ മകളും ഭര്‍ത്താവും വിമാനാപകടത്തില്‍ മരിച്ചതായി ഗള്‍ഫ്‌ ന്യൂസിന്റെ വെബ്‌ സൈറ്റ്‌ സ്ഥിരീകരിച്ചതോടെ ഉറപ്പായി. പിന്നീട്‌ വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ആദ്യത്തെ പേരായി ഹാഷ്‌മി പൂഞ്ചയുടെ പേരുണ്ടായിരുന്നു.



ഗള്‍ഫ്‌ ന്യൂസില്‍ ഫിനാന്‍സ്‌ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന മണിരേഖയും കുടുംബവും കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചുരുങ്ങിയ ദിവസത്തേക്ക്‌ അവധിയെടുത്താണ്‌ നാട്ടിലേക്ക്‌ പുറപ്പെട്ടതെന്നും ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ ഹാഷ്‌മി പൂഞ്ച്‌ യാത്രയായത്‌ വിവാഹച്ചടങ്ങിലേക്കല്ല. അതിദാരുണമായ ഒരു അപകടത്തിന്റെ കൈപിടിച്ച്‌ മരണത്തിന്റെ ഗുഹാമുഖത്തേക്കാണ്‌. നെയ്‌റ്റിസെന്റു എന്ന പേരില്‍ ട്വീറ്ററില്‍ അക്കൗണ്ടുള്ള ഹാഷ്‌മിയുടെ കൂട്ടുകാരുടെ തേങ്ങള്‍ അവരുടെ ട്വറ്റര്‍ അക്കൈണ്ടുകളില്‍ നിന്ന്‌ കേള്‍ക്കാം.


ഇപ്പോഴും ഹാഷ്‌മിയുടെ ഏറ്റവും ഒടുവിലത്തെ ട്വീറ്റ്‌ സുഹൃത്തുക്കളെ നോക്കി പ്രസന്നതയോടെ ചിരിക്കുകയാണ്‌. `ഞാന്‍ എയര്‍പോര്‍ട്ടിലാണ്‌. മുന്നില്‍ ഒന്ന്‌ മാത്രമാണ്‌ കാണുന്നത്‌. അത്‌ മഴയാണ്‌.' അതെ ഒടുവില്‍ മരണം മഴയുടെ രൂപത്തില്‍ അച്ഛനമ്മമാരോടൊപ്പം ഹാഷ്‌മിയെയും സഹയാത്രികരെയും കൊണ്ടുപോയി. മില്‍മയില്‍ ചായ കുടിക്കുമ്പോള്‍ കണ്ട ചേട്ടനെ പോലെ മരണത്തിന്റെ തുറമുഖത്ത്‌ നിന്ന്‌ ടിക്കറ്റ്‌ കിട്ടാതെ രക്ഷപ്പെട്ടവര്‍ ആശ്വസിക്കുന്നത്‌ കാണാം. അതേസമയം മരണത്തിലേക്ക്‌ കവിത പോലെ എഴുതിയൊഴുകിയ ഹാഷ്‌മി പൂഞ്ചിന്റെ ചിരിയും കേള്‍ക്കുന്നു. ആരുടെ കൂടെയാണ്‌ നാം ചേരുക... ?

Friday, May 14, 2010

സ്‌നേഹം നിറച്ച ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌

ഒരാള്‍ കള്ളനാകുന്നതെപ്പോഴാണ്‌.

സാഹചര്യമാണ്‌ കള്ളനാക്കിയത്‌, ജീവിക്കാന്‍ വേണ്ടി കള്ളനായി... എന്നൊക്കെയുള്ള നിരവധി വ്യാഖ്യാനങ്ങള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ, ഒരു പാവം സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ടുദിവസത്തേക്ക്‌ കള്ളനായ കഥ ഓര്‍ത്തപ്പോള്‍ പതിവിന്‌ വിപരീതമായി കഴിഞ്ഞ ദിവസം മുമ്പില്ലാത്ത സങ്കടം വന്നു. എപ്പോഴും രസത്തോടെ മാത്രം ഓര്‍ക്കാറുള്ള കഥ എന്തിനാണ്‌ വികാരാധീനനാക്കിയത്‌ എന്നറിയില്ല.

അധ്യാപകരാണ്‌ ജീവിതത്തില്‍ വഴിവിളക്കുകളാകുകയെന്നത്‌ പലപ്പോഴും ഒരു സാധാരണ വാചകമായി പലരും പറയാറുണ്ട്‌. അന്നൊരിക്കല്‍ ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ മോഷണക്കുറ്റത്തിന്‌ ഹെഡ്‌മാസ്റ്ററുടെ കൈയില്‍ നിന്ന്‌ അടിവാങ്ങിയ, സ്‌കൂള്‍ മുഴുവന്‍ കളിയാക്കല്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ കഥയാണ്‌ അത്‌.

അത്‌ ഞാനായിരുന്നു. പതിവ്‌ പോലെ അന്നും ഞങ്ങള്‍ ക്ലായിക്കോട്ട്‌ നിന്ന്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്ര തുടര്‍ന്നു. രാവിലെ 8.21ന്‌ റേഡിയോവില്‍ ഇംഗ്ലീഷ്‌ വാര്‍ത്ത കഴിയുമ്പോള്‍ ഞങ്ങള്‍ വീടുകളില്‍ നിന്നിറങ്ങും. ഞാന്‍ സുരേശന്‍, രജനി എന്നിവരാണ്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്രയാകുക. ഞങ്ങള്‍ തമ്മില്‍ ഉടക്കാത്ത ദിവസങ്ങളുണ്ടാകാറില്ല. പലപ്പോഴും ദിവസങ്ങളോളം മിണ്ടാതിരിക്കാറുപോലുമുണ്ട്‌. അപ്പോഴും പരസ്‌പരം സ്‌നേഹമായിരുന്നു.
അത്‌ ആറാംക്ലാസില്‍ വച്ചാണെന്നാണ്‌ ഓര്‍മ. പതിവ്‌ പോലെ തന്നെ പഠനത്തില്‍ ആരുടെയും ഇഷ്‌ടക്കേട്‌ നേടാത്ത വിദ്യാര്‍ത്ഥികളായിരുന്നു ഞാനും സുരേശനുമൊക്കെ. എപ്പോഴും ശരാശരിക്ക്‌ മുകളില്‍ പ്രകടനം നടത്തുമ്പോഴും ഒന്നാമന്മാരായാരുന്നില്ല. ഞങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അധ്യാപകര്‍ അധികം ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരുടെ മക്കളായതുകൊണ്ടോ അധ്യാപകരുടെ വീട്ടില്‍ തന്നെ പണിക്ക്‌ പോകുന്ന രക്ഷിതാക്കളോടുള്ള മനോഭാവം കൊണ്ടോ എന്നൊക്കെ ബാലസഹജമായ കോംപ്ലക്‌സുകള്‍ ഉള്ളില്‍ തിരുകി ഞങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ സമാധാനിപ്പിച്ചിരുന്നു. അര്‍ഹിക്കുന്നതാണ്‌ നേടിക്കൊണ്ടിരിക്കുന്നത്‌ എന്നായിരുന്നു സ്വയം വിശ്വസിപ്പിച്ചിരുന്നത്‌.

സുരേശന്‍ പഠിക്കാന്‍ എന്നെക്കാള്‍ മിടുക്കനായിരുന്നു. പക്ഷേ എന്നിട്ടും അവനെപോലും ഏതെങ്കിലും മാഷ്‌ പേരെടുത്ത്‌ വിളിക്കുന്നത്‌ പോലും കേട്ടിരുന്നില്ല. അപ്പോ പിന്നെ എന്റെ കാര്യം പറയാനില്ലല്ലോ എന്നു ഞാന്‍ സമാധാനിക്കും. എസ്‌.എസ്‌.എല്‍സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങിയപ്പോള്‍ മറ്റ്‌ ചിലരെ താരതമ്യപ്പെടുത്തി മില്ല്‌ നടത്തുന്ന ഭാസ്‌കരേട്ടന്‍ എന്നെയും സുരേശനെയും പറ്റി പറഞ്ഞ ആ അഭിപ്രായമാണ്‌ എന്നത്തെയും വലിയ അഭിനന്ദനമായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്‌ ഇപ്പോഴും.

`നിങ്ങള്‌ വെറുതെ പട്ട്‌ണി പാക്കും (പരിഷത്തുകാര്‍ എടുക്കുന്ന ബാഗാണ്‌ അന്നുണ്ടായിരന്നത്‌. അതിനെ പട്ട്‌ണി പാക്ക്‌ എന്നാണ്‌ നാട്ടില്‍ വിളിച്ചിരുന്നത്‌.) ചുമലിലിട്ട്‌ പോകുന്നത്‌ കണ്ട്‌ ഇത്രക്കങ്ങ്‌ വിചാരിച്ചില്ല ട്ടാ. ഉഷാറാക്കി മക്കളേ. അങ്ങന്നെ വേണം... '

ചെലപ്പോ പിന്നീട്‌ തോന്നിയിട്ടുണ്ട്‌ ആ അഭിനന്ദനത്തിന്‌ വേണ്ടിയാകും ഇത്രയും കാലം കാത്തിരുത്തിയതെന്ന്‌. പറഞ്ഞ്‌ വന്നത്‌ ഒരു മോഷണക്കഥയാണ്‌.

ഉച്ചയ്‌ക്ക്‌സ്‌കൂളിലെ കഞ്ഞിയും പയറും കഴിച്ച്‌ ബാക്കിയുള്ള സമയത്ത്‌ വെറുതെ മറ്റ്‌ ക്ലാസുകളുടെ മുറ്റത്തുകൂടി നടക്കുക എന്ന ചടങ്ങുണ്ടായിരുന്നു. അന്ന്‌ അഞ്ചാംക്ലാസിനുള്ളില്‍ ഞങ്ങള്‍ കയറി. കുറേ പേരുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി എസ്‌.എഫ്‌.ഐയുടെ മെമ്പര്‍ഷിപ്പ്‌ മുറിക്കാന്‍.. മുഴക്കോത്ത്‌ യു.പി.സ്‌കൂളാണെങ്കിലും എസ്‌.എഫ്‌.ഐ ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ഐക്കാര്‍ മെമ്പര്‍ഷിപ്പ്‌ മുറിച്ചു. ഞാനും മറ്റ്‌ ചിലരും പതിവ്‌ പോലെ അവിടെ വെറുതെ ഇരുന്ന്‌ തിരിച്ചുവന്നു.
പിന്നീട്‌ ഉച്ചയ്‌ക്ക്‌ ശേഷമുള്ള ക്ലാസ്‌ തുടങ്ങി. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഉറക്കത്തിലും ക്ഷീണത്തിലും ക്ലാസ്‌ വിരസമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ പ്യൂണ്‍ വന്ന്‌ മാഷിനെ വിളിപ്പിച്ചത്‌. കുറച്ച്‌ ആശ്വാസമാണെന്ന്‌ കരുതിയിരിക്കവേ മാഷ്‌ തിരിച്ചുവന്നു. പിന്നീട്‌ പറഞ്ഞു. അപ്പുറത്തെ ക്ലാസിലെ ഒരുകുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌ ബോക്‌സ്‌ കാണുന്നില്ല. അത്‌ കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ പ്യൂണ്‍ വീണ്ടും വന്നു. മാഷിനോട്‌ എന്തോ സംസാരിച്ചു. മാഷിന്റെ മുഖം മാറുന്നത്‌ ഞാന്‍ കണ്ടു. കുറച്ച്‌ നേരം ക്ലാസില്‍ വെറുതെ നിന്ന്‌ ചെറിയ വിഷമത്തോടെ മാഷ്‌ പറഞ്ഞു. മധുവിനെ റൂമിലേക്ക്‌ വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും അരക്ഷിതമായ ഭൂപ്രദേശം ഏതെന്ന്‌ ചോദിച്ചാല്‍ അന്ന്‌ ഉത്തരം പറയുക സ്റ്റാഫ്‌ റൂം എന്നാണ്‌ എന്തോ അവിടെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരുഭയമായിരുന്നു. അകാരണമായി അങ്ങോട്ട്‌ പോകേണ്ടി വന്ന എന്റെ ഭീതി വര്‍ണിച്ചാല്‍ തീരുന്നതായിരുന്നില്ല. സ്റ്റാഫ്‌ റൂമില്‍ ചില അധ്യാപകര്‍ എന്റെ അടുത്തെത്തി.

"മധു ആ കുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌സ്‌ ബോക്‌സ്‌ എടുത്തോ.?"

"ഇല്ല മാഷെ.. ഭയം നെഞ്ചിടിപ്പും കടന്ന്‌ ഉള്ളില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു."

"പിന്നെ....?"

"എനിക്കറിയില്ല മാഷെ."

"സത്യം പറഞ്ഞോ. ഇപ്പോ പറഞ്ഞാ രക്ഷപ്പെടാം."

"ഇല്ല മാഷേ.. പിന്നെ പിന്നെ എനിക്ക്‌ ഉത്തരം മുഴുമിപ്പിക്കാന്‍ കഴിയാത്ത വിധമായിപ്പോയി."

മാഷ്‌ പിന്നെ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. വരൂ.."

മാഷ്‌ എന്നെയും കൂട്ടി ഹെഡ്‌മാസ്റ്ററായ ഉണിത്തിരമാഷിന്റെ മുറിയിലേക്ക്‌ പോയി. മരണത്തിനപ്പുറം വലിയ ഭീതി ഇല്ലെന്നാണ്‌ അന്ന്‌ വരെ കരുതിയിരുന്നത്‌. എന്നാല്‍ അതിനപ്പുറം പേടിപ്പിക്കുന്ന ലോകം ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി. ഉണിത്തിരിമാഷിനെ എല്ലാവര്‍ക്കും പേടിയായിരുന്നു. വല്ലാതെ ശാരീരികമായി ഉപദ്രവിക്കുന്ന ഉണിത്തിരമാഷ്‌ ഹെഡ്‌മാസ്റ്ററായി മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. ഉണിത്തിരി മാഷ്‌ നുള്ളി വേദനിപ്പിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നുള്ളല്‍ വേദന ഉണിത്തിരമാഷിന്റെതായിരുന്നു.
മാഷ്‌ എന്നെയൊന്ന്‌ നോക്കി.

"എന്താ മധുവേ..?"

ഇല്ല പേടിക്കാനില്ല. മാഷിനോട്‌ പറഞ്ഞാ വിശ്വസിക്കുമായിരിക്കും എന്ന്‌ എന്തിനോ പ്രത്യാശിച്ചു.

"നീ ആകുട്ടിയുടെ ബോക്‌സെടുത്തോ.?"

"ഇല്ല മാഷേ.."

"സത്യം പറയേടാ നീ എടുത്തില്ലേ.."

"ഇല്ല മാഷേഞാനെടുത്തില്ല.."

"നീ ഉച്ചക്ക്‌ അഞ്ചാം ക്ലാസില്‍ പോയില്ലേ.."

ശരിയായിരുന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. കൂടെയുള്ള ചിലര്‍ മെമ്പര്‍ഷിപ്പ്‌ മുറിക്കുന്ന സമയത്ത്‌ ഞാനും സുരേശനും ഡസ്‌കിലുണ്ടായിരുന്ന ആധുനിക തരത്തിലുള്ള ഒരുബാഗ്‌ എടുത്തുനോക്കിയതോര്‍മയുണ്ട്‌. ഞങ്ങളുടെ പട്ട്‌ണിപാക്കിനെ കുറിച്ച്‌ ഓര്‍ത്തതും സുരേശനോട്‌ എന്ത്‌ നല്ല ബാഗാണെന്ന്‌ പറഞ്ഞതും ഒക്കെ ഓര്‍മയുണ്ട്‌. പക്ഷേ..

"അഞ്ചാംക്ലാസില്‍ പോയിരുന്നു മാഷേ.."

ഉണിത്തിരിമാഷ്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു.

"എന്തിനാ പോയത്‌.?"

"എല്ലാരുടെയും കൂടെ"

"എന്നിട്ട്‌?"

"എന്നിട്ട്‌ തിരിച്ചുവന്നു."

മുറിയിലുണ്ടായിരുന്ന മാഷിനോട്‌ ഉണിത്തിരി മാഷ്‌ പറഞ്ഞു.

"അഞ്ചാംക്ലാസിലെ ആ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വാ"

മാഷ്‌ പോയി മൂന്ന്‌ നാല്‌ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വന്നു. എന്നിട്ട്‌ ഉണിത്തിരിമാഷ്‌ ചോദിച്ചു.
"ഇവന്‍ ബാഗ്‌ തുറക്കുന്നത്‌ നിങ്ങള്‍ കണ്ടോ?"

"കണ്ടുമാഷേ!!!!"

അവരുടെ മറുപടി എന്നെ ശരിക്കും തളര്‍ത്തി. കാലുകള്‍ ഉറക്കാത്തപോലെ. കൈകള്‍ വിറയ്‌ക്കന്ന പോലെ..
എന്നിട്ട്‌ മാഷെന്നെ നോക്കി.

"മാഷേ ഞാന്‍ ബാഗ്‌ നോക്കിയതേ ഉള്ളൂ. അതില്‍ നിന്ന്‌ ഒന്നും എടുത്തിരുന്നില്ല."

"പിന്നെന്തിനാടാ ബാഗ്‌ തുറക്കുന്നത്‌.?"

ഉടനെ കൈകൊണ്ട്‌ ചെവി പിടിച്ച്‌ തിരക്കുകയായിരുന്നു. ലോകത്തില്‍ ഒരുകുട്ടിയും അനുഭവിച്ചുണ്ടാവില്ല. അത്രയും വേദന. മാനസികമായും ശാരീരികമായും.

ഞാന്‍ കരയുകയായിരുന്നു. ഒച്ചയില്ലാതെ 'ഇല്ല മാഷേ ഞാനെടുത്തിട്ടില്ല. മാഷേ..'

പിന്നെ അവര്‍ എന്റെ ബാഗ്‌ പരിശോധിച്ചു. അതില്‍ കുറേ പൊട്ടിയ പ്രൊട്ടാക്‌ടറുകള്‍, പെന്‍സില്‍, നീളമില്ലാത്ത സ്‌കെയിലുകള്‍...

മാഷ്‌ കുറേ അടിച്ചതോര്‍മയുണ്ട്‌. പിന്നെ വല്ലാത്തൊരു അബോധാവസ്ഥ എന്നെ പൊതിഞ്ഞു. കുറെ കരഞ്ഞു. എല്ലാ കുട്ടികളെയും മാഷ്‌ പറഞ്ഞയച്ചു. എന്നെ പുറത്തുനിര്‍ത്തി. സത്യം പറയാതെ നിന്നെ വിടില്ല എന്ന്‌ പറഞ്ഞ്‌ ഉണിത്തിരിമാഷും പോയി. ആരോട്‌ പറയാന്‍... അവര്‍ ആവശ്യപ്പെട്ടത്‌ സത്യം പറയാനല്ല. ഞാന്‍ ബോക്‌സെടുത്തു. എന്ന്‌ പറയാനാണ്‌. പക്ഷേ..

വൈകുന്നേരം ജനഗണമന ചൊല്ലി, ക്ലാസ്‌വിട്ടു. എല്ലാവരും എന്നെ പ്രദര്‍ശന വസ്‌തുപോലെ നോക്കിനിന്നു. ഞാന്‍ വെറുതെവറ്റിയില്ലാതായ കണ്ണീരുമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ കുറേ കഴിഞ്ഞ്‌ എന്നെയും വിട്ടു. സുരേശനും രജനിയുഎ ന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാളെ സത്യം സമ്മതിച്ചിട്ട്‌ ക്ലാസില്‍ കയറിയാല്‍ മതിയെന്ന്‌ ഉത്തരവിട്ട്‌ അധ്യാപകരും പിരിഞ്ഞ്‌ പോയി.

രാത്രി ആരും കാണാതെ കരഞ്ഞു. വീട്ടില്‍ അധികം സംസാരിക്കാതെ വേഗം ഉറങ്ങി. നാളത്തെ ദിനം അന്ത്യദിനമാകുമെന്നുറപ്പുണ്ടായിരുന്നു. ബോക്‌സ്‌ ഞാന്‍ കട്ടതാണ്‌ എന്ന്‌ സമ്മതിക്കുന്നതനെ കുറിച്ചാണ്‌ ആലോചിച്ചത്‌. പക്ഷേ എന്ത്‌ പകരം കൊടുക്കും. എന്റെ ബോക്‌സ്‌ മതിയാകുമോ? ഉത്തരം കിട്ടാത്ത അലച്ചിലിനിടക്കെപ്പോഴോ ഉറങ്ങി. രാവ്‌ മറയും മുമ്പേ ഉറക്കമുണര്‍ന്നു. പിന്നെ എങ്ങനെയോ നേരം പുലര്‍ത്തി. രാവിലെ സ്‌കൂളിലെത്തി. ക്ലാസില്‍ കയറാതെ പുറത്തുനിന്നു. ഉണിത്തിരിമാഷ്‌ വരുന്നതുവരെ കാഴ്‌ചവസ്‌തുവായി. പിന്നെ മാഷ്‌ മുറിയിലേക്ക്‌ വിളിപ്പിച്ചു. പതിവ്‌ പോലെ അടികുറേ അടിച്ചു. ഞാന്‍ കരഞ്ഞു. എടുത്തിട്ടില്ലമാഷേ ഞാന്‌ എന്ന ഇന്നലത്തെ പല്ലവി ആവര്‍ത്തിച്ചില്ല. അടിമൗനമായി കൊള്ളുക മാത്രം ചെയ്‌തു.

കുറേ കഴിഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ കടന്നുവന്നു. അവര്‍ ഞാന്‍ പഠിച്ച വെള്ളാട്ട്‌ എല്‍.പി.സ്‌കൂളില്‍ അവര്‍ പുതിയതായി വന്നിരുന്നതാണ്‌. എന്നെ പഠിപ്പിച്ചില്ല. പക്ഷേ എന്നോട്‌ വല്ലാത്ത സ്‌നേഹമായിരുന്നു. ഉണിത്തിരിമാഷ്‌ ടീച്ചറിനോട്‌ കയറിയിരിക്കാന്‍ പറഞ്ഞു.

എന്നെ കണ്ട ഉടനെ ടീച്ചര്‍ ചോദിച്ചു.

"മധുവെന്താ ഇവിടെ?"

"അവനാണ്‌ പ്രതി..."

ടീച്ചറിന്റെ മകന്റെയാണ്‌ ബോക്‌സ്‌ കാണാതായത്‌. ടീച്ചറിന്റെ മകള്‍ ഏഴാംക്ലാസില്‍ എന്റെ സീനിയറായി അതേ സ്‌കൂളിലുണ്ടത്രെ. അവള്‍ ടീച്ചറോട്‌ പറഞ്ഞുകാണും.

"മോള്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ അറിഞ്ഞത്‌. എവിടെ അവന്‍ എവനെ വിളിക്ക്‌..."

ഉണിത്തിരിമാഷ്‌ മോനെ വിളിപ്പിച്ചു.

അവന്‍ എന്തിനോ കുറ്റവാളിയെ പോലെ നില്‍ക്കുന്നു.

ഉണിത്തിരിമാഷ്‌ പറഞ്ഞു. "ഇവനെ കൊണ്ട്‌ സത്യം പറയിക്കാതെ ഇനി ക്ലാസില്‍ ഞാന്‍ കയറ്റില്ല. ഇവനെ പണ്ടേ എനിക്കിഷ്‌ടമല്ല."

ടീച്ചര്‍ എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "അല്ല മാഷേ മധു നല്ല കുട്ടിയാണ്‌ എനിക്കറിയാം. ഇവന്‍ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല. മാത്രമല്ല, എന്റെ മോന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ കാണാതായിട്ടില്ല. അത്‌ എന്റെ വീട്ടിലണ്ടായിരന്നു. ഇവന്‍ ഇന്നലെ എടുക്കാന്‍ മറന്നതാണ്‌."

എന്നിട്ട്‌ ടീച്ചര്‍ മകനെക്കൊണ്ട്‌ ബാഗ്‌ തുറന്ന്‌ ബോക്‌സ്‌ എടുപ്പിച്ചു. പിന്നെയാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത്‌. ടീച്ചര്‍ വലതുകൈകൊണ്ട്‌ മകന്റെ മുഖത്ത്‌ ഒരറ്റ അടി.

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അയ്യോ ടീച്ചറെ അവനെ തല്ലണ്ടെന്ന്‌ ഹെഡ്‌ മാസ്റ്റര്‍.

ഉണിത്തിരിമാഷ്‌ മുഖത്തെ ജാള്യത മറക്കാന്‍ ഉടനെ എന്നോട്‌ ക്ലാസില്‍ പോകാന്‍ പറഞ്ഞു. പോകുന്നതിന്‌ മുമ്പേ ടീച്ചര്‍ എന്റെ കൈയില്‍ ഒന്നുതൊട്ടത്‌ എനിക്കോര്‍മയുണ്ട്‌. നിര്‍വികാരനായി ക്ലാസിലെത്തിയ എന്നോട്‌ ആരും ഒന്നും ചോദിച്ചിരുന്നില്ല. ഉച്ചയൊക്കെ ആയപ്പോഴാണ്‌ എല്ലാവരും സത്യം അറിഞ്ഞത്‌.

ഉച്ചയ്‌ക്ക്‌ കഞ്ഞികുടിച്ച്‌ പാത്രം കഴുകി ക്ലാസിലേക്ക്‌ തിരിച്ചുനടക്കുമ്പോള്‍ ഉണിത്തിരിമാഷ്‌ പറയന്നത്‌ കേട്ടു. മധുവിന്‌ കുറേ തല്ലുകൊണ്ടത്‌ ബാക്കി. അതുവരെയില്ലാതിരുന്ന ഒരു കരച്ചില്‍ എന്റെയുള്ളില്‍. തേങ്ങിവന്നു. ആരുംകാണാതെ ക്ലാസിന്‌ പുറത്ത്‌ ചുമരിന്റെ മറവില്‍ കരഞ്ഞുതീര്‍ത്തതോര്‍മയുണ്ട്‌.

ആ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ എനിക്കറിയില്ല. അവരുടെ പേര്‌ പോലും എനിക്കിപ്പോള്‍ അറിയില്ല. അവരുടെ മകനും മകളും ഏത്‌ അവസ്ഥയിലാണെന്നും അറിയില്ല. എന്തായാലും അവര്‍ അന്ന്‌ എന്റെയും ഉണിത്തിരമാഷിന്റെയും മുമ്പില്‍ തുറന്നുകാണിച്ചത്‌ സ്‌നേഹം നിറച്ച ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സായിരുന്നു. അതിനകത്ത്‌ പ്രൊട്ടാക്‌ടറും സ്‌കെയിലും ഒന്നും ഉണ്ടായിരുന്നില്ല. ഓര്‍മയില്‍ സ്‌നഹത്തിന്റെ നിറം നല്‍കിയാണ്‌ അവരുടെ മുഖം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.
എല്ലാവരും എല്ലാം മറന്നു. മുഴക്കോത്ത്‌ സ്‌കൂള്‍ ഒരുപാട്‌മാറി. എല്ലാവരും മാറി. എന്നാലും ഇപ്പോഴും ചില നേരങ്ങളില്‍ ഉള്ളില്‍ ആ വേദന രസകരമായ നോവായി കയറിവരും.

Friday, April 30, 2010

ജീവിതത്തിന്റെ നിറമുള്ള തമാശക്കഥകള്‍....


ചില തമാശകള്‍ എത്രകാലം കഴിഞ്ഞാലും മറക്കില്ല. ജീവിതത്തിലെ ഏത്‌ ദുരിതങ്ങളിലും പിടിച്ചുനില്‍ക്കാന്‍ ശക്തി നല്‍കുന്നവയാണ്‌ അവ. സാധാരണക്കാരന്റെ ജീവിതത്തില്‍ നിത്യവും ഇങ്ങനെ എത്രയെത്ര നിമിഷങ്ങള്‍ കടന്നുപോകുന്നു. പക്ഷേ നാം അവ ഓര്‍ത്തുവയ്‌ക്കുന്നത്‌ അപൂര്‍വ്വമായി മാത്രമായിരിക്കും. ചിലവയിതാ...

അത്‌ എന്റെ ശവമല്ല

ക്ലായിക്കോട്‌ തേജസ്വിനീ പുഴയിലൂടെ ഒരു ശവം ഒഴുകിപ്പോകുന്നു. കരയ്‌ക്കടുക്കുമ്പോള്‍ കടവത്തെ വീട്ടുകാരെല്ലാം തള്ളിത്തള്ളി വിടുന്നു, പുലിവാല്‌ വയ്യ എന്ന്‌ പറഞ്ഞ്‌. ക്ലായിക്കോട്ടെ കൊപ്രക്കളത്തിനടുത്ത്‌ ചില നാട്ടുകാര്‍ ശവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍...

അപ്പോഴാണ്‌ അതുവഴി പൊക്കേട്ടന്‍ വന്നത്‌. പൊക്കേട്ടനോട്‌ നാരായണേട്ടന്‍ ചോദിച്ചു. പൊക്കാ നീയെങ്ങാനും അതിലേ പോയിനാ, നിന്റെയോ മറ്റോ ആന്നോടാ ആ ശവം.?പൊക്കേട്ടന്‍: ഏയ്‌ ഞാനതുവഴിയൊന്നും പോയിറ്റില്ല. എന്റ്യൊന്ന്വല്ല.!!!





താന്‍ പാതി ദൈവം പാതി

ദൈവത്തിന്‌ കൊടുക്കുന്നത്‌ എല്ലാവരും അവര്‍ക്ക്‌ ലഭിക്കുന്നതിന്റെ പാതിയാണ്‌ എന്നാണ്‌ സങ്കല്‍പം. ലോട്ടറിയടിച്ചാല്‍ അതില്‍ നിന്ന്‌ ഒരുപങ്ക്‌, പണം ലഭിച്ചാല്‍ ഒരു പങ്ക്‌. ആരും മുഴുവന്‍ കൊടുക്കാറില്ല. എന്നാല്‍ പൊക്കേട്ടന്‍ മുഴുവന്‍ കൊടുക്കും. ഒരു ഓണത്തിന്‌ നടന്ന സംഭവമാണ്‌. ഓണത്തിന്‌ ഞങ്ങളുടെ വടക്കേ മലബാറില്‍ കോഴിക്കറി മസ്റ്റാണ്‌. ആകെ ഇറച്ചിക്കറി വര്‍ഷത്തില്‍ കഴിക്കുന്നത്‌. ഓണത്തിനും വിഷുവിനുമാണ്‌. കുറേ നാള്‍ മുമ്പ്‌ തന്നെ ഒരു കോഴിയെ വീട്ടില്‍ ഓണത്തിന്‌ കൊല്ലാന്‍ തയാറാക്കി വയ്‌ക്കും. ആ ഓണത്തിന്‌ രാവിലെ തന്നെ പൊക്കേട്ടന്റെ കോഴിക്കൂട്ടില്‍ നിന്ന്‌ കോഴിയെ പിടിക്കുമ്പോള്‍ കോഴി ഓടിപ്പോയി. പിന്നെ ഭാര്യും മറ്റ്‌ എല്ലാവരും കൂടി കോഴിയെ പിടിക്കാനുള്ള നെട്ടോട്ടമായിരുന്നു.

കുറേ കഴിഞ്ഞ്‌ 12 മണിയോടെ കോഴിയെ കിട്ടി. അതിനെ കറിവയ്‌ക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ പൊക്കേട്ടന്‍ വന്ന്‌ ഭാര്യയോട്‌ പറഞ്ഞത്‌. അയിനെ കൊല്ലല്ലേ. ഭാര്യ: പിന്നെപൊക്കേട്ടന്‍: കോഴീനെ കിട്ട്യാ പൊട്ടന്‍(പൊട്ടന്‍ ദൈവത്തിന്‌ പ്രാര്‍ത്ഥന കൊടുക്കുക പതിവാണ്‌) തെയ്യത്തിന്‌ കൊടുക്കാന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌.കേട്ടുനിന്നവരെല്ലാം തലയില്‍ കൈവച്ചു.

നഷ്‌ടപ്പെട്ടത്‌ കിട്ടിയാ മുഴുവനും ദൈവത്തിന്‌ കൊടുക്കാമെന്ന്‌ പ്രാര്‍ത്ഥിച്ച ലോകത്തിലെ ആദ്യത്തെ ഭക്തന്‍ പൊക്കേട്ടനായിരിക്കും. സാധാരണ കുറച്ചെന്തെങ്കിലുമാണല്ലോ ദൈവത്തിന്‌ കൊടുക്കു. താന്‍ പാതി ദൈവം പാതി. മുഴുവും താന്‍ തന്നെയായാലോ!!!

ബാക്കിലെല്ലാം നായക്കളാ

നകന്‍ സിനിമ പയ്യന്നൂര്‍ ശാന്തി തിയേറ്ററില്‍. പണിമുടക്ക്‌ ദിവസം വിരുന്ന്‌ വന്ന രാംദാസിനെയും കൂട്ടി 7.30യ്‌ക്കത്തെ ഷോ കാണാന്‍ പോയതാണ്‌. അന്ന്‌ ആകെയുള്ള ഷോയാണ്‌. പടം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ നായ്‌ക്കളുടെ കുര, സിനിമയില്‍. ഡി.ടി.എസായതുകാരണം തിയേറ്ററിന്റെ പിന്നില്‍ നിന്ന്‌ സ്‌ക്രീനിലില്ലാത്ത നായ്‌ക്കള്‍ കുരക്കുന്നു.

ചിലര്‍ അബദ്ധത്തില്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ഒരാളുടെ കമന്റ്‌. പിന്നില്‍ മുഴുവന്‍ നായക്കളാ...!!!


ഒരു വയസ്സായവരെ സ്‌ത്രീ എന്ന്‌ വിളിക്കണോ?

സേതു എന്ന എന്റെ സുഹൃത്ത്‌ ഡിഗ്രിക്ക്‌ കൂടെ പഠിച്ചതാണ്‌. സാന്ദര്‍ഭികമായി നല്ല തമാശകള്‍ പറയുന്ന സേതുവിന്റെ കൂടെ കഴിഞ്ഞാല്‍ സമയം പോകുന്നതേ അറിയില്ല. ചില അധ്യാപകര്‍ അവനെ കൊണ്ട്‌തുലഞ്ഞിരുന്നു. സുമിത്രന്‍ മാഷ്‌ മലയാളം പഠിപ്പിക്കുക നോട്ട്‌ വായിച്ചുകൊണ്ടാണ്‌. ഞങ്ങള്‍ ബോറടിച്ചിരിക്കുമ്പോള്‍ ചിലപ്പോള്‍ സേതുവിന്റെ കമന്റുകള്‍ ഉണര്‍ത്തും. ഒരിക്കല്‍ മാഷ്‌ നോട്ട്‌ വായിക്കുകയായിരുന്നു.

`അപ്പോള്‍ അതുവഴി ഒരു വയസ്സായ സ്‌ത്രീ നടന്നുപോകുകയായിരുന്നു. 'സേതുവിന്റെ കമന്റ്‌സര്‍, ഒരു വയസ്സായ ആളെ സ്‌ത്രീ എന്ന്‌ വിളിക്കണോ?`മാഷ്‌ പല്ലും കടിച്ച്‌ നില്‍ക്കടോ അവിടെ നിന്നിട്ട്‌ എഴുതിയാ മതി.'വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ആ രംഗം ഓര്‍ത്താ ചിരിക്കാതെ നിര്‍വാഹമില്ല.

Sunday, March 28, 2010

ഇനിയത്തെ കൊല്ലോം വരണേ കാമാ...

വടക്കേ മലബാറില്‍ നാളെ പൂരങ്കുളിയാണ്‌. മീനമാസത്തിലെ പൂരോല്‍സവത്തിന്റെ അവസാനദിനം.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ..."

കാമദേവനെ യാത്രയാക്കുമ്പോല്‍ അമ്മയുടെ പാട്ട്‌ കേട്ട്‌ എത്ര കരഞ്ഞിരിക്കുന്നു. അമ്മ ഇപ്പോഴും അത്‌ ഓര്‍മിപ്പിച്ച്‌ കളിയാക്കാറുണ്ട്‌. ചെറുപ്പകാലത്ത്‌ ആഹ്ലാദങ്ങളുടെ കാലമായിരുന്നു പൂരോല്‍സവകാലം.

ഓ ഞാന്‍ മറന്നു. ഇത്‌ വായിക്കുന്ന എല്ലാവര്‍ക്കും പൂരോല്‍സത്തെ കുറിച്ച്‌ ധാരണയുണ്ടാവില്ലല്ലോ. അതെ ഒരിക്കല്‍ സുകുമാര്‍ അഴീക്കോട്‌ ലേഖനമെഴുതിയ ആ പൂരം തന്നെ. ലോകം മുഴുവന്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നത്‌ അതിന്റെ ആദ്യരൂപം മലബാറിലെ പൂരമാണെന്നറിയാതെയാണ്‌ എന്ന്‌ പറഞ്ഞില്ലേ. അഴീക്കോട്‌ വാലന്റൈന്‍സ്‌ ഡേയോട്‌ ഉപമിച്ച ആപൂരം തന്നെ. നല്ല ഭാവി ലഭിക്കുന്നതിന്‌ വേണ്ടി ഋതുമതിയാകാത്ത കുട്ടികള്‍ക്കായി കാലം കണ്ടുപിടിച്ച ഉല്‍സവം.

Read more...

Saturday, March 20, 2010

ലാല്‍ ജോസിന്റെ ചായക്കടയില്‍ നിന്ന്‌ ചായച്ചേട്ടനിലേക്ക്‌


ഒരു ചായക്കടക്കാരന്‌ ജീവിതത്തില്‍ എന്തുസ്വാധീനം ചെലുത്താനാണ്‌ കഴിയുക. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്‌ ഇക്കാര്യം. സുഹൃദ്‌ സംഭാഷണങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്‌. എംടിയുടെ കഥകളിലോ ലാല്‍ജോസിന്റെ സിനിമകളിലോ കാണുന്ന ചായക്കടകള്‍ വളരെ രസകരമായിരുന്നു. ലാല്‍ ജോസിന്റെ സിനിമകളിലെ ചായക്കടകളെ കുറിച്ച്‌ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ലേഖനം ഇപ്പോഴും കൈയിലുണ്ട്‌. ലാല്‍ ജോസിന്റെ ചലചിത്രം കാണുമ്പോള്‍ ഒരിക്കലെങ്കിലും ക്ലായിക്കോട്ടെ ചായക്കടയെ കുറിച്ച്‌ ഓര്‍മവരാറുണ്ട്‌. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌ ചായക്കടക്കാരന്റെ ജീവിതം എന്തുമാത്രം അനുഭവസമ്പന്നമാണ്‌ എന്ന്‌.

ഒരിക്കലെങ്കിലും ചായക്കടയില്‍ കയറാത്ത മലയാളികള്‍ ഉണ്ടാകില്ല. ചായക്കടകള്‍ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളില്‍ നിന്ന്‌ സംസ്‌കാരത്തിലും രീതിയിലും വ്യത്യസ്‌തമാകുന്നത്‌, ചായക്കടകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകതകള്‍കൊണ്ടാണ്‌.

Read more...

Sunday, February 14, 2010

എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌ ???

ഒറ്റയ്‌ക്കാകുന്നതിനെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.

കാരണം ഒറ്റപ്പെടലിന്റെ കൂട്ടുകാരന്‍ ആത്മഹത്യയാണ്‌. ആത്മഹത്യ ഒരു രോഗമല്ലാത്തതുകൊണ്ട്‌ അത്‌ ചില പ്രതിസന്ധികളുടെ അര്‍ത്ഥമാണെന്ന്‌ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്‌. ഒറ്റപ്പെടുമ്പോള്‍ ആരെയെങ്കിലും ഫോണ്‍ചെയ്‌ത്‌ ലോകോത്തരകാര്യങ്ങള്‍ സംസാരിച്ച്‌ മനസ്സിനെ റിലാക്‌സ്‌ ചെയ്യിക്കുന്ന ചികില്‍സ സ്വയം കണ്ടെത്തിയതിന്‌ ആരോടാണ്‌ നന്ദി പറയുക. ചിലപ്പോള്‍ സൈക്കോളജി ക്ലാസുകളില്‍ കടന്നുവരാറുള്ള അനില്‍സാറിന്റെ വാക്കുകളാണ്‌ ഓര്‍മ വരിക. ഡിഫന്‍സ്‌ മെക്കാനിസം സ്വയം ഒരു ചികില്‍സയാണെന്ന്‌. സ്വാതന്ത്ര്യത്തിന്റെ പരമോന്നത നിമിഷത്തില്‍ ഒരാള്‍ വീണ്ടും തടവിലാകുമെന്ന്‌ ആനന്ദ്‌ ആള്‍ക്കൂട്ടത്തിലെവിടേയോ എഴുതി വച്ചിട്ടുണ്ട്‌.

ആത്മഹത്യയെ കുറിച്ചുള്ള വിശദാംശങ്ങളിലേക്ക്‌ പലപ്പോഴും എത്തിക്കുന്നത്‌ ചിലമുഖങ്ങളാണ്‌ അതിലേക്ക്‌ പരുക്കന്‍ ജീവിത ഭാവവുമായി കടന്നുവരിക ബാലേട്ടനാണ്‌. ഒരര്‍ത്ഥത്തില്‍ ബാലേട്ടന്‍ ഗുരുവായിരുന്നു. അന്നൊരിക്കല്‍ നാട്ടില്‍ പതിവുള്ളതില്‍ നിന്ന്‌ വ്യത്യസ്‌തമായി പടന്നക്കാട്‌ നെഹ്‌റുകോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നപ്പോള്‍ ബാലേട്ടന്‍ പറഞ്ഞു. ഞാന്‍ പഠിച്ച കോളേജാണ്‌. നിനക്ക്‌ നിന്റെ ഭാവി അവിടെ നിന്ന്‌ കണ്ടെത്താം എന്ന്‌. കള്ളുകുടിയന്‍ എന്ന്‌ പറഞ്ഞ്‌ നാട്ടുകാര്‍ മുഴുന്‍ അരികിലേക്ക്‌ മാറ്റിനിര്‍ത്തിയിരുന്ന ബാലേട്ടന്റെ വാക്കുകള്‍ ഉള്ളിലെവിടെയോ തറഞ്ഞുകയറി.

Read more...

Friday, January 29, 2010

സത്യന്‍ സാറിന്റെ സങ്കടകരമായ വേര്‍പാട്‌

മരണം നഷ്‌ടപ്പെടുത്തുകയേ ഉള്ളൂ എന്ന്‌ ലോഹിതദാസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്‌. അടുത്ത നാളുകളില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ കനത്ത ആഘാതമായ ഒരുമരണമായിരുന്നു എന്‍.എന്‍.സത്യവ്രതന്റേത്‌. പത്രപ്രവര്‍ത്തനം ആധുനിക വല്‍ക്കരണത്തിന്റെ അകം-പുറം- മോടികളില്‍ മുഴുകുന്നതിന്‌ മുമ്പ്‌ സൈക്കിളില്‍ യാത്ര ചെയ്‌തും നടന്നും എഴുതിയും വിപ്ലവകരമായ നിരവധി റിപ്പോര്‍ട്ടുകളുണ്ടാക്കിയ സത്യവ്രതന്‍ എന്ന വ്യക്തിയുടെ ഓര്‍മ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി അധ്യാപകന്‍ എന്ന നിലയില്‍ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥതയാണുണ്ടാക്കിയത്‌.

Read more...

Saturday, January 9, 2010

പുല്ല്‌ മേഞ്ഞ വീട്ടില്‍ നിന്ന്‌ ഖലീഫാ ടവറിലേക്കുള്ള ദൂരം

"എന്നാലും അമ്മാമാ, ഈ ബുര്‍ജ്‌ വിമാനത്തില്‌ മുട്ട്വോ?"

പതിവ്‌ പോലെ ആയിരുന്നില്ല. മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യം. ബുര്‍ജ്‌ ദുബായ്‌ എന്ന ഖലീഫാടവറിനെ കുറിച്ചുള്ള അവന്റെ ആകാംക്ഷ അവസാനിക്കുന്നേയില്ല.

"അത്രയ്‌ക്കൊന്നും ഉയരമുണ്ടാകില്ല."- ഞാന്‍.

ബുര്‍ജ്‌ ദുബായുടെ പശ്ചാത്തലത്തില്‍ കൗമുദിയിലെ ടി. അരുണ്‍കുമാര്‍ എഴുതാന്‍ ആലോചിക്കുന്ന നോവലിന്റെ ആശയത്തെക്കുറിച്ച്‌ രാംദാസാണ്‌ ഇന്നലെ സംസാരിച്ചത്‌. ഞങ്ങള്‍ അതിന്റെ ഉയരത്തില്‍ നിന്ന്‌ താഴോട്ട്‌ നോക്കി ആശയക്കുഴപ്പത്തിലായി.

Read more...

Friday, January 1, 2010

ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലൂടെ 2010

ആത്മഹത്യക്ക്‌ കൈയും കാലും വച്ചാലോ?
അകാരണമായി രൂപപ്പെട്ട ഒരു ആത്മഹത്യാ കഥയാണ്‌ പുതുവര്‍ഷത്തിലേക്ക്‌ നയിച്ചത്‌. എന്നെ മാത്രമല്ല, കുറേ സുഹൃത്തുക്കളെയും. ഒരുവര്‍ഷവും മൂന്നുമാസവും നീണ്ട പാലക്കാട്ട്‌ വാസത്തിന്‌ ശേഷം ക്ലായിക്കോട്ടേക്കുള്ള മടക്കം ഡിസംബറിന്റെ അവസാനമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിനിടെയാണ്‌ പുതുവര്‍ഷം കടന്നുവന്നത്‌. സമയം ഏകദേശം അര്‍ദ്ധരാത്രിയായി. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദൂരെ എവിടെയോ നിന്ന്‌ പടക്കം പൊട്ടുന്ന ശബ്‌ദം. പുതുവല്‍സരത്തിന്റെ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകാന്‍ ആളുകള്‍ വേവലാതി കൊള്ളുന്നതിനിടെയാണ്‌ മംഗളത്തിന്റെ കോട്ടയം ഡസ്‌കിലെ എന്‍.എം ഉണ്ണികൃഷന്റെ വിളി വന്നത്‌.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP