Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Friday, January 1, 2010

ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലൂടെ 2010

ആത്മഹത്യക്ക്‌ കൈയും കാലും വച്ചാലോ?
അകാരണമായി രൂപപ്പെട്ട ഒരു ആത്മഹത്യാ കഥയാണ്‌ പുതുവര്‍ഷത്തിലേക്ക്‌ നയിച്ചത്‌. എന്നെ മാത്രമല്ല, കുറേ സുഹൃത്തുക്കളെയും. ഒരുവര്‍ഷവും മൂന്നുമാസവും നീണ്ട പാലക്കാട്ട്‌ വാസത്തിന്‌ ശേഷം ക്ലായിക്കോട്ടേക്കുള്ള മടക്കം ഡിസംബറിന്റെ അവസാനമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിനിടെയാണ്‌ പുതുവര്‍ഷം കടന്നുവന്നത്‌. സമയം ഏകദേശം അര്‍ദ്ധരാത്രിയായി. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദൂരെ എവിടെയോ നിന്ന്‌ പടക്കം പൊട്ടുന്ന ശബ്‌ദം. പുതുവല്‍സരത്തിന്റെ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകാന്‍ ആളുകള്‍ വേവലാതി കൊള്ളുന്നതിനിടെയാണ്‌ മംഗളത്തിന്റെ കോട്ടയം ഡസ്‌കിലെ എന്‍.എം ഉണ്ണികൃഷന്റെ വിളി വന്നത്‌.

"ഉണ്ണീ പറയടാ" -പുതുവല്‍സരാശംസകള്‍ പ്രവഹിക്കുന്നതിനിടെ അര്‍ദ്ധരാത്രി അവന്റെ കോള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

"നമ്മുടെ ജിനേഷിനെ അടിയന്തിരമായി വിളിക്കണം"

"എന്തേ..?"

ഞാന്‍ ആകാംക്ഷയിലായി. പാലക്കാട്‌ ബ്യൂറോയിലാണ്‌ അവന്‍. എന്ത്‌ സംഭവിച്ചു.

"അത്‌ അവന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന്‌ വയനാട്ടിലെ അവന്റെ അടുത്ത സുഹൃത്തിന്‌ എസ്‌.എം.എസ്‌ അയച്ചു."

ഞാനാകെ ഞെട്ടി. അത്യാവശ്യം നന്നായി പത്രപ്രവര്‍ത്തനം നടത്തുന്ന യുവാവാണ്‌ അവന്‍. വാര്‍ത്തയ്‌ക്ക്‌ വേണ്ടി സാഹസികമായ യാത്രകള്‍ നടത്തിയതിന്റെ നിരവധി കഥകള്‍ അവന്‍ പറഞ്ഞിട്ടും അല്ലാതെയും എനിക്കറിയാം ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും എന്റെ അറിവില്‍ എതായാലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എം.മുകുന്ദന്‍ എസ്‌.എം.എസിലൂടെ എംഎ ബേബിക്ക്‌ രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ എസ്‌.എം.എസിലൂടെ എം.എ ബേബിക്ക്‌ പരാതി അയച്ചിട്ടുണ്ട്‌. എന്നാലും എസ്‌.എം.എസിലൂടെ ആത്മഹത്യക്കുറിപ്പ്‌ അയക്കുന്നത്‌ ആദ്യമായിട്ടാകും എന്ന കാര്യവും എന്നെ അലോസരപ്പെടുത്തി. അത്‌ ഏതായാലും എം.എബേബിക്കല്ലല്ലോ. എന്തൊക്കെയാണെങ്കിലും പുതിയ തലമുറയുടെ ആകുലതകള്‍, ആകാംക്ഷകള്‍, മരവിപ്പുകള്‍, മടുപ്പുകള്‍... എപ്പോഴാണ്‌ ജീവന്‍ കവര്‍ന്നെടുക്കുകയെന്നറിയില്ല.

ആദ്യം അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു. നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌.

പേടി ചെറുതായി കൂടി വന്നു. പിന്നെ വിളിച്ചത്‌ അവന്റെ ഓഫീസ്‌ നമ്പറിലേക്ക്‌-

'നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ടെമ്പററിലി ഔട്ട്‌ ഓഫ്‌ സര്‍വ്വീസ്‌..'

എന്തോ കുഴപ്പമുണ്ടെന്ന്‌ എനിക്കുറപ്പായി.

"മധുചേട്ടാ ആരെയെങ്കിലും വിളിച്ച്‌ പറയാമോ പാലക്കാട്ട്‌ മറ്റേതെങ്കിലും പത്രക്കാരെയാരെയെങ്കിലും....." - തൃശൂരില്‍ നിന്ന്‌ ദീപു.

ഉടന്‍ ചന്ദ്രനെ വിളിച്ചു. രക്ഷയില്ല. നിങ്ങള്‍ വിളിക്കുന്ന ഫോണ്‍ ഇപ്പോള്‍ കോളുകളൊന്നും സ്വീകരിക്കുന്നില്ല.

സി.കെ.വിജയന്റെ ഫോണിലേക്ക്‌-

ഔട്ട്‌ ഓഫ്‌ റേഞ്ച്‌ !!

എന്റെ റെയ്‌ഞ്ചും പോയിത്തുടങ്ങിയിരുന്നു. എങ്ങനെ പരിഹരിക്കും. ഞാന്‍ താമസിച്ച ലോഡ്‌ജില്‍ അവന്‍ മുറി കണ്ടുവച്ചിരുന്നു. അവിടെ താമസം തുടങ്ങിക്കാണുമോ. വെറുതേ പാലക്കാട്‌ മലാങ്‌ ലോഡ്‌ജിലേക്ക്‌ വിളിച്ചു. വേവലാതിയുടെ അത്യുന്നതങ്ങളിലേക്ക്‌ എന്നെ പോലെ കേരളത്തിന്റെ പലഭാഗങ്ങളിലുള്ള ചില സുഹൃത്തുക്കളും മലകയറി. എല്ലാവരും എന്നിലാണ്‌ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്‌. മലാങ്‌ ലോഡ്‌ജിലെ മാനേജര്‍ ഫോണെടുത്തു.

"ഞാന്‍ കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പോന്ന..."

"ഓ.. ഹാപ്പി ന്യൂ ഇയര്‍ സര്‍.."

ഞാന്‍ ഹാപ്പി ന്യൂ ഇയര്‍ പറയാനാണ്‌ വിളിച്ചതെന്ന്‌ അദ്ദേഹം കരുതി. നിരാശപ്പെടുത്തരുതല്ലോ. ഒരു സെയിം ടു യു അടിച്ചു. പിന്നെയും അദ്ദേഹം ന്യൂ ഇയറിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലേക്ക്‌ പോകാനുള്ള പരിപാടിയാണ്‌. അത്‌ വകവയ്‌ക്കാതെ ഞാന്‍ നേരേ കാര്യത്തിലേക്ക്‌ കടന്നു.

"ആ ജിനേഷ്‌ അവിടെ മുറിയെടുത്തിട്ടില്ലേ"

"ഉണ്ടല്ലോ സര്‍"

"അവനെ ഒന്ന്‌ വിളിക്കാമോ. അത്യാവശ്യമായിരുന്നു"

"ഓ വിളിക്കാമല്ലോ. കട്ട്‌ ചെയ്‌ത്‌ വിളിക്കാമോ സര്‍"

"ഒ.കെ."

നിമിഷങ്ങള്‍ക്ക്‌ ആയുസ്സിന്റെ വലിപ്പം. വീണ്ടും വിളിച്ചു.

"സര്‍ അദ്ദേഹം വിളക്കണച്ച്‌ ഉറങ്ങി. വിളിച്ചിട്ട്‌ ഉണരുന്നില്ല. രാവിലെ വിളിച്ചാല്‍ മതിയോ സര്‍."

"പോരായിരുന്നു. അവന്‌ തീരെ സുഖമില്ല. ഒന്നു നിര്‍ബന്ധമായി വിളിക്കാമോ, ഉണരുന്നതുവരെ. "

"ഒ.കെ.സര്‍"

പ്രതീക്ഷ പിന്നെയും നശിക്കുകയായിരുന്നു. പിന്നെയും 2010 കടന്നുവന്നിരുന്നു. പടക്കത്തിന്റെ ശബ്‌ദങ്ങള്‍ എങ്ങും.. ചെറുതായി കേള്‍ക്കാമായിരുന്നു.

വീണ്ടും റി ഡയല്‍.

"സര്‍ അദ്ദേഹം. ഉണര്‍ന്നു സര്‍. രാവിലെ തിരിച്ചുവിളിക്കാമെന്ന്‌ പറഞ്ഞു."

താങ്ക്‌ യു, താങ്ക്‌ യു... വെരിമച്ച്‌. സാധാരണ പറയാറില്ലാത്ത ഇംഗ്ലീഷൊക്കെ വന്നു.

വേഗം എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞു. എനിക്ക്‌ ജിനേഷിനോട്‌ കലിയടങ്ങിയില്ല. പുലര്‍ന്ന ഉടനെ എല്ലാവരോടും അവനെ ചീത്ത പറയാന്‍ ഏല്‍പിച്ചു. അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ ആളെ പറ്റിച്ചതിന്‌ അവനെ കൊല്ലുക തന്നെ വേണ്ടേ? എനിക്കത്രയ്‌ക്ക്‌ അങ്ങ്‌ ചീത്ത പറയാന്‍ കഴിയാത്തതിനാലാണ്‌. അത്‌. ഒന്നാംതീയതി രാവിലെ തന്നെ ഞാന്‍ അവനെ വിളിച്ചു.

അവന്‍ എന്തെങ്കിലും പറയുന്നതിന്‌ മുന്നേ തെറികളെല്ലാം വലിച്ചറിഞ്ഞു. വെറുതെ ആളെ കളിപ്പിക്കല്ലേ കേട്ടാ. നിന്റെ തമാശ വീട്ടില്‍ വെച്ചാ മതി മുതലായ ചെറുകിട തെറികള്‍ പറയുമ്പോള്‍ തന്നെ അവന്‍ കയറി ഇടപെട്ടു.

"എന്താ പ്രശ്‌നം ???"

"എന്താന്നോ ഒന്നും അറിയില്ല.?"

"ഇല്ല !!"

"പ്രേതമേ, നീ ആത്മഹത്യ ചെയ്‌തില്ലേ ഇന്നലെ.?"

"അയ്യോ മധുവേട്ടാ അത്‌ അത്ര വലിയ പ്രശ്‌നമായോ. ഞാന്‍.."

വിശദമായി ഞാന്‍ സംഭവങ്ങള്‍ വിവരിച്ചു. അപ്പോഴാണ്‌ അവന്‌ അതിന്റെ ഗൗരവം മനസ്സിലായത്‌. അവന്‍ കാര്യം വിശദമായി പറഞ്ഞു.

"എസ്‌.എം.എസ്‌. അയച്ചു എന്നത്‌ ശരി തന്നെ. പക്ഷേ അതിങ്ങനെയായിരുന്നു.
ഞാന്‍ വിടവാങ്ങുകയാണ്‌. നിങ്ങള്‍ക്ക്‌ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും എന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ രാത്രി കൂടി കഴിയുന്നതോടെ, ഇനി തമ്മില്‍ കാണാന്‍ കഴിയില്ല. വേദനയോടെ ഞാന്‍ വിടവാങ്ങട്ടെ... സ്വന്തം 2009 !!!!!!!!!"

പുതുവല്‍സരാശംസയുടെ മുന്നോടിയായി അയച്ചതാണ്‌ അവന്‍ പലര്‍ക്കും അയക്കുന്ന കൂട്ടത്തില്‍ വയനാട്ടിലെ സുഹൃത്തിനും അയച്ചുവത്രെ. അയാള്‍ വേവലാതിയില്‍ എസ്‌.എം.എസ്‌ മുഴുവന്‍ വായിച്ചില്ല.

ഞാന്‍ ഉടനെ എല്ലാവരെയും വിളിച്ചു പറഞ്ഞു. ചിലര്‍ പറഞ്ഞു എന്താ കഥ എന്ന്‌ മറ്റ്‌ ചിലര്‍ പറഞ്ഞു. ഓ അത്‌ അവന്‍ എനിക്കും അയച്ചിരുന്നല്ലോ. എന്നാലും ഇത്രയും ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു സംഭവം. നല്ല, ഒരു പുതുവര്‍ഷാരംഭം. ആത്മഹത്യയക്കും കൊലയ്‌ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞുപോയ നിമിഷങ്ങള്‍....

ഗുണപാഠം : എസ്‌.എം.എസ്‌ തിരക്കിനിടയില്‍ മുഴുവന്‍ വായിക്കാതിരിക്കരുത്‌.

Read more...

Wednesday, December 9, 2009

മേലേരിപ്പിലെ കടന്നല്‍ കൂടും കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും


"ആരിവിടെ കൂരിരുളില്‍
മടകള്‍ തീര്‍ത്തു
ആരിവിടെ
തേന്‍കടന്നല്‍ കൂടുതകര്‍ത്തു
"

വരികള്‍ നല്ലതാണോ അല്ലയോ എന്ന്‌ ഇളയരാജയും മലയാളചലചിത്രപ്രേമികളും തര്‍ക്കം കനക്കുമ്പോള്‍ എന്റെ ഓര്‍മ നിറയെ ക്ലായിക്കോട്‌ ഗ്രാമമാണ്‌. കടന്നല്‍ കൂടിളകി ക്ലായിക്കോട്‌ എന്ന കുഞ്ഞുഗ്രാമത്തെ മുഴുവന്‍ പേടിപ്പിച്ച ആ ദിനം.


കഥയിങ്ങനെ-

ഡിസംബര്‍ മാസത്തെ കുളിര്‍ വന്നുതുടങ്ങിയിരുന്നു. ആളുകള്‍ മേലേരിപ്പമ്പലത്തിലേക്ക്‌ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള ക്ലായിക്കോട്‌ ഗ്രാമത്തിലെ മേലേരിപ്പ്‌ വീരഭദ്രക്ഷേത്രത്തില്‍ ദേവപ്രശ്‌നമായിരുന്നു. നാട്ടുകാര്‍ പലരും രാവിലെ തന്നെ എത്തിയിരുന്നു. കവടി നിരയത്തിയപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. `പ്രശ്‌നം' വച്ചുതുടങ്ങി ഏറെ വൈകും മുമ്പ്‌ പ്രശ്‌നമുണ്ടായി.

ക്ഷേത്രത്തിന്‌ താഴെയുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള അരയാലില്‍ ദിവസങ്ങളായി കിടക്കുന്ന കടന്നല്‍ കൂടിളകി. കടന്നലുകള്‍ പരക്കം പാഞ്ഞു. കിട്ടിയവരെയൊക്കെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രശ്‌നം പറയുന്നതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന നാട്ടുകാരും പരക്കം പാഞ്ഞു. കണ്ണേട്ടനും അമ്പാടിയേട്ടനും അമ്പുവേട്ടനും ചെറിയേട്ടിയും(ചേച്ചി വടക്കേ മലബാറില്‍ ഏട്ടിയാണ്‌) അടക്കം സ്‌ത്രീകളും പുരുഷന്മാരും പ്രായവ്യത്യാസമില്ലാതെ ഓടിയൊളിക്കാന്‍ ശ്രമിച്ചു. പ്രശ്‌നക്കാരനും പ്രശ്‌നത്തിന്‌ മേല്‍നോട്ടത്തിനെത്തിയ ദേവസ്വം ഓഫീസറും സ്ഥലമറിയില്ലെങ്കിലും അറിയുന്ന വഴിയിലൂടെയെല്ലാം ഓടിപ്പോയി.ചിലര്‍ അടുത്തുള്ള നാരായണന്റെ കടമുറിയില്‍ കയറി ഷട്ടര്‍ താഴ്‌ത്തിയിട്ടു, ചിലര്‍ മേലേരിപ്പ്‌ ദേവസ്വം കുളത്തില്‍ ചാടി. ചില നീന്താനറിയുന്നവരും അറിയാത്തവരുമെല്ലാം അടുത്തുള്ള തേജസ്വിനി പുഴയില്‍ എടുത്തുചാടി. ചരിത്രമുറങ്ങുന്ന തേജസ്വിനി തന്റെ അടുത്തുവന്നവരെയെല്ലാം കടന്നലില്‍ നിന്ന്‌ രക്ഷിച്ചു.

ആകെ 15 പേര്‍ ആശുപത്രിയിലായി.

സാമുവല്‍ ബക്കറ്റ്‌ പറഞ്ഞതുപോലെ അന്യന്റെ ദുരന്തം തമാശയായി അനുഭവപ്പെടുന്ന നിമിഷങ്ങളാണവ. അനുഭവിച്ചവരും പിന്നീട്‌ ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്ന സംഭവം.

ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ ഞാന്‍ അവിടെയെത്തിയത്‌. ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച ക്ഷേത്രപരിസരം. ഓര്‍മ നിറയെ പഴയ കാലമായിരുന്നു. ബാലസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ വേണ്ടി

പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കതു
പുസ്‌തകം കൈയിലെടുത്തോളൂ...


ബ്രഹ്‌തിന്റെ വരികള്‍ ചൊല്ലി നാടകം കളിച്ചത്‌ തെക്കേ പഠിപ്പുരയിലും ചേര്‍ന്ന്‌ കിടക്കുന്ന സ്വാമിമഠത്തിലുമാണ്‌. അച്ഛനറിയാതെ നീന്തിക്കുളിക്കാന്‍ എത്തിയിരുന്നത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ശബരിമലയേക്കാള്‍ എണ്ണക്കൂടുതലുള്ള പടികളിറങ്ങി ഈ കുളത്തിലേക്കാണ്‌. അന്നും ഇന്നും ദരിദ്രമാണ്‌ മേലേരിപ്പ്‌ ക്ഷേത്രം. എങ്കിലും എന്തൊക്കേയോ നന്മകള്‍ അവിടത്തെ പ്രകൃതിയില്‍ ഖനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു. വിശ്വാസിയല്ലാതിരുന്നിട്ടും വൈകുന്നേരങ്ങളില്‍ സുരേശനോടൊപ്പം ക്ഷേത്രത്തിന്റെ പഠിപ്പുരയിലിരുന്ന്‌ ലോകകാര്യങ്ങള്‍ പറയുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു. പിന്നീട്‌ കൃത്രിമസൗന്ദര്യങ്ങളുടെ മുഖ്യധാരാലോകത്ത്‌ എവിടെയും അതൊന്നും മറന്നുവച്ചിട്ടില്ല.

എന്നാലും ആ കടന്നലുകള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌.? രാവും പകലും യാത്രയിലും നടത്തത്തിലും എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്നാലും കടന്നലുകള്‍ വന്നവഴികള്‍ പിന്നോട്ട്‌ നടന്നുനോക്കുകയായിരുന്നു, ഞാന്‍. അത്‌ ക്ഷേത്രക്കാവിലേക്കും കോപ്പന്‍ഹേഗനിലേക്കും നീളുന്ന വഴികളായിരുന്നു.

ക്ഷേത്രങ്ങളിലും കാവുകളിലും പുനരുദ്ധാരണത്തിന്റെ പേരില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങള്‍ക്കും ഉദ്ധാരണങ്ങള്‍ക്കും ശേഷം നശിപ്പിക്കപ്പെടുന്ന ചെറുതാണെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളില്‍ നിന്ന്‌ പാമ്പുകള്‍ ഇഴഞ്ഞുവരുന്നത്‌ കണ്ടു. കിളികള്‍ കൂടുണ്ടാക്കാന്‍ വഴിയില്ലാതെ അലയുന്നത്‌ കണ്ടു. അമ്പലക്കുളത്തിലെ വെള്ളം വറ്റുന്നത്‌ കണ്ടു. ക്ലായിക്കോട്‌ മുച്ചിലോട്ട്‌ കാവിലെ മരങ്ങള്‍ മുറിച്ച്‌ ചുറ്റും മതില്‍ കെട്ടി നാഗവിഗ്രഹം മാത്രം അവശേഷിക്കുന്നത്‌ കണ്ടു. നാഗം എന്ന്‌ വിളിക്കപ്പെടുന്ന കാവുകളില്‍ ഇപ്പോള്‍ മരങ്ങളില്ലാതാകുന്നു. വെറും നാഗവിഗ്രങ്ങള്‍ മാത്രം. ദൈവത്തിന്റെ പരിശുദ്ധിയുണ്ടെന്ന്‌ കരുതുന്ന ക്ഷേത്രക്കുളങ്ങളില്‍ വെള്ളമില്ലാത്തതെന്ത്‌ കൊണ്ടാണ്‌? വടക്കേ മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും പുന:പ്രതിഷ്‌ഠാ ബ്രഹ്മകലശ മഹോല്‍സവങ്ങള്‍ പൊടിപൊടിക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്‌. മിക്ക പുനപ്രതിഷ്‌ഠകള്‍ക്കും ശേഷം കാവുകള്‍ വെട്ടി നാഗപ്രതിഷ്‌ഠയും നടത്തും. യഥാര്‍ത്ഥ നാഗങ്ങള്‍ക്ക്‌ അലയുന്ന അത്മാവുകളായി.

വീണ്ടും ഞാന്‍ എത്തുന്നത്‌ ക്ലായിക്കോട്ടേക്കും മേലേരിപ്പിലേക്കും തന്നെ. മലബാറിലെ അത്യാവശ്യം വലിപ്പമുള്ളൊരു വനമായിരുന്നു നക്രാവനം. അത്‌ ക്ലായിക്കോടിന്റെ ഒരുഭാഗത്താണ്‌. എന്നാല്‍ ഇന്നത്‌ ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. നക്രാവനം ചെറുപ്പത്തില്‍ തന്നെ എന്നോട്‌ പറഞ്ഞത്‌ ലോകത്തിന്റെ ആകെ കഥയാണ്‌. അത്‌ പിന്നീടൊരിക്കല്‍ വിശദമായി പറയേണ്ടിയിരിക്കുന്നു. മേലേരിപ്പിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന നക്രാവനം കാവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അതിനകത്ത്‌ വടക്കോട്ട്‌ അഭിമുഖമായുള്ള കാളിപ്രതിഷ്‌ഠ പ്രസിദ്ധമാണ്‌. കേരളത്തില്‍ വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കുന്ന കാളിപ്രതിഷ്‌ഠയുള്ളത്‌ അവിടെയും പിലിക്കോടും കൊടുങ്ങല്ലൂരിലും മാത്രമാണ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. കാവിനെയും ദൈവത്തെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ എത്തിച്ചത്‌ കോപ്പന്‍ ഹേഗിലേക്കാണ്‌. കോപ്പന്‍ഹേഗനും മേലേരിപ്പ്‌ ക്ഷേത്രവും തമ്മിലെന്ത്‌ ബന്ധം. കോപ്പന്‍ ഹേഗനില്‍ ഉച്ചകോടി നടക്കുന്നത്‌ കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും തേടിയാണ്‌. ഒരുതാരതമ്യം നടത്തിയാലോ.

കോപ്പന്‍ഹേഗന്‍

1.കോപ്പന്‍ ഹേഗന്‍ ഉച്ചകോടി കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ്‌.

2. വികസിത രാജ്യങ്ങളാകെ പണ്ട്‌ ജപ്പാനിലെ ക്യോട്ടോയില്‍ വച്ച്‌ ഒപ്പിട്ട ഉടമ്പടി(ക്യോട്ടോ പ്രോട്ടോക്കോള്‍) ലംഘിക്കുന്നതിന്റെ ഫലമായി പ്രകൃതി മലീമസമാകുകയും കാലാവസ്ഥ പ്രവചനാതീതമാകുകയും ചെയ്‌തു.

3. മനുഷ്യന്റെ ജീവന്‌ തന്നെ ഭീഷണിയായേക്കാം പുതിയ മാലിന്യങ്ങളും പ്രകൃതിയോടുള്ള ആക്രമണവും.

മേലേരിപ്പ്‌ വീരഭദ്രക്ഷേത്രം

1. ക്ഷേത്രങ്ങളില്‍ ദേവപ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഉടനെ നാഗപ്രതിഷ്‌ഠകള്‍ക്കടക്കം തന്ത്രിമാരെ തേടുക പതിവാണ്‌. ഇത്‌ പ്രകൃതിയിലെ ജീവികള്‍ക്കെല്ലാം അറിയാം.

2.കാവുകളും ക്ഷേത്രങ്ങളും ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കൂടിയുണ്ടാക്കിയതാണ്‌. എഴുതപ്പെടാത്ത ഒരു പ്രകൃതി നിയമം അന്നുണ്ടായിരുന്നു. ആ പ്രോട്ടോക്കോള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു.

3. മനുഷ്യന്‌ മാത്രമല്ല, ജീവികള്‍ക്ക്‌ എല്ലാം ഭീഷണിയായേക്കാവുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ ക്ഷേത്രങ്ങളിലടക്കം നടക്കുന്നത്‌.

സ്വാഭാവികമായും കടന്നലുകള്‍ പേടിക്കുകയും കൂടിളക്കി പുറത്തുവരികയും ചെയ്‌തു. കണ്ണില്‍ കണ്ടതിനെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിച്ചു. എവിടെയോ ദൈവം ഇതെല്ലാം കണ്ട്‌ നിസ്സഹായമായി കണ്ണീര്‍ വാര്‍ത്തു. അപ്പോള്‍ എല്ലാ കാഴ്‌ചകള്‍ക്കും അര്‍ത്ഥമുണ്ടെന്നാരാണ്‌ പറഞ്ഞത്‌ എന്നതിന്റെ ഉത്തരം തേടുകയായിരുന്നു ഞാന്‍.

വാല്‍ക്കഷ്‌ണം: കടന്നലിനെ പേടിച്ച്‌ കടന്നല്‍ കൂട്‌ തകര്‍ക്കരുത്‌.

Read more...

Sunday, December 6, 2009

എന്നാലും എന്റെ രാധാകൃഷ്‌ണാ


സഹായിക്കാന്‍ പോയി പറ്റിക്കപ്പെടുക എന്നത്‌ ചിലരുടെ സ്ഥിരം പരിപാടിയാണ്‌. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത്‌ കോഴിക്കോട്‌ റെയില്‍വേസ്റ്റേഷനില്‍ ഒരാള്‍ പറ്റിക്കപ്പെട്ടു.

പാലക്കാട്ട്‌ നിന്ന്‌ രാത്രി പന്ത്രണ്ടിന്റെ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പുറപ്പെട്ടതാണ്‌ നായകന്‍.രാത്രിയില്‍ വാര്‍ത്തകളുടെ ലോകത്ത്‌ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെ ശുദ്ധവായു ശ്വസിക്കാനും കൂട്ടുകാരെ കാണാനും പറ്റിയാല്‍ ചെറുവത്തൂര്‍ പാക്കനാറില്‍ നിന്ന്‌ ഒരു സിനിമ കാണാനുമുള്ള ആഗ്രഹം ഉള്ളിലുണ്ടെങ്കിലും ഒറ്റദിവസം കൊണ്ട്‌ വീട്ടിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്‌ ഇത്രയും 'സ്വ'കാര്യങ്ങള്‍ നടക്കുമോ എന്ന സംശയത്തിന്റെ ആവലാതിയില്‍ ബസില്‍ ചാടിക്കയറി. ഒരു നല്ലപാതിയുറക്കം കഴിയുമ്പോഴേക്കും കോഴിക്കോട്ടെത്തി. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ പിടിക്കാനുള്ള തത്രപ്പാട്‌. ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ റെയില്‍വേസ്റ്റേഷനില്‍ എത്തി ടിക്കറ്റെടുത്ത്‌ പ്ലാറ്റ്‌ ഫോമിലൂടെ നടക്കുമ്പോവാണ്‌ ഉറക്കെയുള്ള ആ വിളി വന്നത്‌.

മധൂ...


തിരിഞ്ഞുനോക്കിയപ്പോള്‍ അനിയേട്ടനാ ണ്‌(എ.വി.അനില്‍കുമാര്‍) കൊച്ചിയില്‍ ദേശാഭിമാനിയിലാണല്ലോ ഇപ്പോള്‍ അനിയേട്ടന്‍. അദ്ദേഹവും എന്നെപ്പോലെ ഏതോ ബസ്സില്‍ കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയതാണ്‌. മലബാറില്‍ പയ്യന്നൂരിലേക്ക്‌ ടിക്കറ്റെടുത്ത്‌ നില്‍ക്കുമ്പോഴാണ്‌ എന്നെ കണ്ടത്‌. ഞാന്‍ അടുത്തെത്തി. കുറേ കാര്യങ്ങള്‍ സംസാരിക്കാം എന്നുള്ള ആഗ്രഹത്തോടെ ഞാന്‍ ലോഹ്യം പറഞ്ഞുതുടങ്ങിയപ്പോഴാണ്‌ ഒരാള്‍ അടുത്തേക്ക്‌ വന്നത്‌. ഒരു താടിക്കാരന്‍. നേരെ നില്‍ക്കാന്‍ കഴിയാത്തത്രയും ലഹരി അകത്തുണ്ട്‌. മധുവേട്ടാ എന്നൊരു അഴകൊഴമ്പന്‍ അഭിസംബോധന. പിന്നെ അതിദയനീയമായി ഒരു ചോദ്യം.

"എന്നെ അറിയില്ലേ..."

ഓര്‍മയില്‍ എല്ലായിടത്തും തപ്പിനോക്കി.
കാണുന്നില്ല.

പെട്ടെന്ന്‌ ഓര്‍മയില്‍ വന്നു, ഒരു മുഖം.രാധാകൃഷ്‌ണന്‍... കവി, കഥാകൃത്ത്‌... നിര്‍മാണത്തൊഴിലാളി.
ആ നിമിഷത്തില്‍ കയറിയിറങ്ങിയ നിരവധി ഓര്‍മകള്‍ക്ക്‌ ആദ്രമായ ഒരു കാലത്തിന്റെ തുടിപ്പുണ്ടായിരുന്നു. പള്ളിക്കുന്നില്‍ അന്ന്‌ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിലേക്ക്‌ കയറിവരുമായിരുന്നു, അയാള്‍. ആപ്പോഴും നഷ്‌ടപ്പെട്ട ജീവിതത്തിന്റെ വഴികളില്‍ ഖേദപൂര്‍വ്വം അയാള്‍ സഞ്ചരിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ കല്ല്‌ വച്ച്‌ സിമന്റിലുറപ്പിക്കുമ്പോഴും മനസ്സുനിറയെ കാവ്യാത്മക ഭാഷ.... പതിവുപോലെ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന എനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത. എനിക്ക്‌ കഴിയാവുന്നത്‌ ഒരു മാധ്യമകവറേജ്‌... ഏറ്റവും വേഗത്തില്‍ ഒരു ഫീച്ചര്‍ എഴുതി. തൊട്ടടുത്ത ഞായറാഴ്‌ച തന്നെ പ്രസിദ്ധീകരിച്ചു. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ പോകുമ്പോള്‍ ഉപകാരമുണ്ടാകാവുന്നവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും എഴുതുക എന്നുള്ളത്‌ പണ്ടേ ഉള്ള കാഴ്‌ചപ്പാടാണ്‌.
ഞാന്‍ പറഞ്ഞു. "ഉയരങ്ങളില്‍ തന്നെ എത്തും. എഴുത്തില്‍ ജീവിതമുണ്ട്‌."
ഒരാളെ സഹായിച്ചുവെന്ന ഏതോധാരണയുടെ തൃപ്‌തിയില്‍ ഒരിക്കല്‍ കൂടി ഇരിക്കവേ രാധാകൃഷ്‌ണന്‍ എന്നോട്‌ പറഞ്ഞു.
"ഈ ഉപകാരം ഒരിക്കലും മറക്കില്ല." സ്‌നേഹത്തോടെ എന്നിട്ട്‌ ആദ്യത്തെ കവിതാ സമാഹാരം ഉപഹാരമായി തന്നു. അപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു.

പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ ആ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാലും ആ മനുഷ്യന്‍ ഈ നിലയിലാകാന്‍ എന്ത്‌ സാധ്യതയാണുള്ളത്‌. പ്രാരാബ്‌ദങ്ങളുടെ ലോകത്ത്‌ ലഹരിയുടെ വഴികളിലേക്ക്‌ എളുപ്പം ടിക്കറ്റ്‌ കിട്ടുമെന്ന അറിവുള്ളതിനാല്‍ അക്കാര്യത്തില്‍ അതിശയം തോന്നിയില്ല. ഓര്‍ത്തെടുക്കാന്‍ ശ്രമം തുടരവേ വീണ്ടും അയാള്‍ വിളിച്ചു-

"മധുവേട്ടാ ഒരു അഞ്ചുരൂപ കിട്ടിയാല്‍ എന്തെങ്കിലും കഴിക്കാമായിരുന്നു."

"രാധാകൃഷ്‌ണനാണോ.. ?"

ഞാന്‍ ചോദിക്കേണ്ട താമസം. "അതേയതേ." ഉത്തരമായി.

"പ്രസാദ്‌ മാഷിന്റെ സുഹൃത്ത്‌ ?"

"അതേ, അതേ എനിക്ക്‌ വണ്ടിക്ക്‌ പോകാന്‍ പൈസയില്ല. പോകുന്നത്‌ കള്ളവണ്ടികയറിയായിക്കോളാം. പക്ഷേ വിശക്കുന്നു."

അടുത്ത്‌ അനിയേട്ടനെന്ന ഒരു ജീവചരിത്രകാരന്‍ നില്‍ക്കുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയ ഇ.എം.എസിന്റെ ജീവചരിത്രത്തിലെവിടെയോ(ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍) അനിയേട്ടന്‍ എഴുതിയിട്ടുമുണ്ട്‌, അന്യനെ സഹായിക്കലാണ്‌ കമ്യൂണിസം എന്ന്‌. ഉടനെ എന്നിലെ ഉദാരമനസ്‌കന്‍ ഉണര്‍ന്നു. ഏതായാലും ഭക്ഷണം മാത്രമാക്കണ്ട. വണ്ടിക്ക്‌ ടിക്കറ്റും എടുത്തോളൂ. നൂറുരൂപ എടുത്തുകൊടുത്തു. ഇത്രയുമാണ്‌ റെയില്‍വേ സ്റ്റേഷനിലെ സംഭവങ്ങള്‍.


പൈസയും വാങ്ങി അയാള്‍ പോയി. അനിയേട്ടനും ഞാനും പിന്നീട്‌ ചാടിക്കയറിയ ഒ.വി.സുരേഷും കൂടി കൃതാര്‍ത്ഥരായി മലബാര്‍ എക്‌സ്‌പ്രസില്‍ കയറി. വല്ലാത്തൊരു തൃപ്‌തിയോടെ അധപ്പതിച്ച ലോകകാര്യങ്ങളെക്കുറിച്ചുള്ള സംഭാഷങ്ങളുമായി ഞങ്ങള്‍ മലബാറില്‍ യാത്രതുടര്‍ന്നു.പിന്നീടാണ്‌ മണ്ടത്തരം മനസ്സിലായത്‌. പിറ്റേന്ന്‌ പയ്യന്നൂരില്‍ അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാന്‍ എത്തിയതാണ്‌. യാദൃച്ഛികമായി പ്രസാദ്‌ മാഷെ കണ്ടു. എന്റെ ഉദാരമനസ്‌കതയെ അവന്‍ വാഴ്‌ത്തുമെന്ന പ്രതീക്ഷയില്‍ കഥ പറഞ്ഞു. രാധാകൃഷ്‌ണന്‍ എന്ന കവി അങ്ങനെ ഒരിടത്ത്‌ ഉണ്ടാകാനിടയില്ലെന്ന്‌ ഉറപ്പിച്ചു പറയുക മാത്രമല്ല. അയാളെ വിളിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്‌തു. അപ്പോ പിന്നെ അയാള്‍ എന്നെ പേരേടുത്തു വിളിച്ചതോ... സംശയം തീരുന്നേയില്ല. സംഭവം ഒന്നുകൂടി ഓര്‍ത്തെടുത്ത്‌ അവനോട്‌ പറഞ്ഞു. ചിരിച്ചുകൊണ്ട്‌ അവന്‍ നമ്പറിട്ട്‌ കാര്യങ്ങള്‍ വ്യക്തമാക്കി.

1. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കടന്നുകയറുമ്പോള്‍ അനിയേട്ടന്‍ ഉറക്കെ വിളിച്ചത്‌ പലരും കേട്ടതാണ്‌.

2. എങ്ങനെ രണ്ടെണ്ണം അടിക്കാന്‍ പൈസയുണ്ടാക്കാം എന്ന്‌ ആലോചിച്ച്‌ അപ്പോള്‍ ഒരാള്‍ പ്ലാറ്റ്‌ഫോമിലെവിടെയോ നില്‍ക്കുന്നുണ്ടായിരുന്നു.

3. അയാള്‍ക്ക്‌ അപ്പോഴാണ്‌ എന്റെ പേര്‌ മനസിലായത്‌.

4. പേര്‌ വിളിച്ച്‌ ഒരു അപരിചിതന്‍ ആവശ്യവുമായി സമീപിച്ചാല്‍ പരിചയമില്ലെന്ന്‌ ആരും പറയില്ല.

5. രാധാകൃഷ്‌ണനല്ലേ എന്ന്‌ അയാളോട്‌ ഞാന്‍ അങ്ങോട്ട്‌ ചോദിക്കുകയായിരുന്നു.

6.കിട്ടിയ അവസരം അയാള്‍ മുതലെടുത്തു.

എന്തായാലും പ്രസാദ്‌ പറഞ്ഞത്‌ ശരിയോ തെറ്റോ ആയിക്കോട്ടെ. എനിക്ക്‌ അമളി പറ്റിയതായിക്കോട്ടെ. ചിലപ്പോള്‍ കുടിയനാണെങ്കിലും അയാള്‍ യഥാര്‍ത്ഥ ആവശ്യക്കാരനാണെങ്കിലോ... എന്ന വിചാരം എന്നെ ശാന്തനാക്കി.



ഗുണപാഠംഉറക്കെ പേര്‌ ചൊല്ലി വിളിക്കുന്നത്‌ കേട്ടാല്‍ മിണ്ടാതിരിക്കുക. പ്രത്യേകിച്ച്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌. !!

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP