ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലൂടെ 2010
ആത്മഹത്യക്ക് കൈയും കാലും വച്ചാലോ?
അകാരണമായി രൂപപ്പെട്ട ഒരു ആത്മഹത്യാ കഥയാണ് പുതുവര്‍ഷത്തിലേക്ക് നയിച്ചത്. എന്നെ മാത്രമല്ല, കുറേ സുഹൃത്തുക്കളെയും. ഒരുവര്‍ഷവും മൂന്നുമാസവും നീണ്ട പാലക്കാട്ട് വാസത്തിന് ശേഷം ക്ലായിക്കോട്ടേക്കുള്ള മടക്കം ഡിസംബറിന്റെ അവസാനമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിനിടെയാണ് പുതുവര്‍ഷം കടന്നുവന്നത്. സമയം ഏകദേശം അര്‍ദ്ധരാത്രിയായി. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദൂരെ എവിടെയോ നിന്ന് പടക്കം പൊട്ടുന്ന ശബ്‌ദം. പുതുവല്‍സരത്തിന്റെ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകാന്‍ ആളുകള്‍ വേവലാതി കൊള്ളുന്നതിനിടെയാണ് മംഗളത്തിന്റെ കോട്ടയം ഡസ്‌കിലെ എന്‍.എം ഉണ്ണികൃഷന്റെ വിളി വന്നത്.
"ഉണ്ണീ പറയടാ" -പുതുവല്‍സരാശംസകള്‍ പ്രവഹിക്കുന്നതിനിടെ അര്‍ദ്ധരാത്രി അവന്റെ കോള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
"നമ്മുടെ ജിനേഷിനെ അടിയന്തിരമായി വിളിക്കണം"
"എന്തേ..?"
ഞാന്‍ ആകാംക്ഷയിലായി. പാലക്കാട് ബ്യൂറോയിലാണ് അവന്‍. എന്ത് സംഭവിച്ചു.
"അത് അവന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് വയനാട്ടിലെ അവന്റെ അടുത്ത സുഹൃത്തിന് എസ്.എം.എസ് അയച്ചു."
ഞാനാകെ ഞെട്ടി. അത്യാവശ്യം നന്നായി പത്രപ്രവര്‍ത്തനം നടത്തുന്ന യുവാവാണ് അവന്‍. വാര്‍ത്തയ്‌ക്ക് വേണ്ടി സാഹസികമായ യാത്രകള്‍ നടത്തിയതിന്റെ നിരവധി കഥകള്‍ അവന്‍ പറഞ്ഞിട്ടും അല്ലാതെയും എനിക്കറിയാം ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും എന്റെ അറിവില്‍ എതായാലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എം.മുകുന്ദന്‍ എസ്.എം.എസിലൂടെ എംഎ ബേബിക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ എസ്.എം.എസിലൂടെ എം.എ ബേബിക്ക് പരാതി അയച്ചിട്ടുണ്ട്. എന്നാലും എസ്.എം.എസിലൂടെ ആത്മഹത്യക്കുറിപ്പ് അയക്കുന്നത് ആദ്യമായിട്ടാകും എന്ന കാര്യവും എന്നെ അലോസരപ്പെടുത്തി. അത് ഏതായാലും എം.എബേബിക്കല്ലല്ലോ. എന്തൊക്കെയാണെങ്കിലും പുതിയ തലമുറയുടെ ആകുലതകള്‍, ആകാംക്ഷകള്‍, മരവിപ്പുകള്‍, മടുപ്പുകള്‍... എപ്പോഴാണ് ജീവന്‍ കവര്‍ന്നെടുക്കുകയെന്നറിയില്ല.
ആദ്യം അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു. നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്‌തിരിക്കുകയാണ്.
പേടി ചെറുതായി കൂടി വന്നു. പിന്നെ വിളിച്ചത് അവന്റെ ഓഫീസ് നമ്പറിലേക്ക്-
'നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ടെമ്പററിലി ഔട്ട് ഓഫ് സര്‍വ്വീസ്..'
എന്തോ കുഴപ്പമുണ്ടെന്ന് എനിക്കുറപ്പായി.
"മധുചേട്ടാ ആരെയെങ്കിലും വിളിച്ച് പറയാമോ പാലക്കാട്ട് മറ്റേതെങ്കിലും പത്രക്കാരെയാരെയെങ്കിലും....." - തൃശൂരില്‍ നിന്ന് ദീപു.
ഉടന്‍ ചന്ദ്രനെ വിളിച്ചു. രക്ഷയില്ല. നിങ്ങള്‍ വിളിക്കുന്ന ഫോണ്‍ ഇപ്പോള്‍ കോളുകളൊന്നും സ്വീകരിക്കുന്നില്ല.
സി.കെ.വിജയന്റെ ഫോണിലേക്ക്-
ഔട്ട് ഓഫ് റേഞ്ച് !!
എന്റെ റെയ്‌ഞ്ചും പോയിത്തുടങ്ങിയിരുന്നു. എങ്ങനെ പരിഹരിക്കും. ഞാന്‍ താമസിച്ച ലോഡ്‌ജില്‍ അവന്‍ മുറി കണ്ടുവച്ചിരുന്നു. അവിടെ താമസം തുടങ്ങിക്കാണുമോ. വെറുതേ പാലക്കാട് മലാങ് ലോഡ്‌ജിലേക്ക് വിളിച്ചു. വേവലാതിയുടെ അത്യുന്നതങ്ങളിലേക്ക് എന്നെ പോലെ കേരളത്തിന്റെ പലഭാഗങ്ങളിലുള്ള ചില സുഹൃത്തുക്കളും മലകയറി. എല്ലാവരും എന്നിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. മലാങ് ലോഡ്‌ജിലെ മാനേജര്‍ ഫോണെടുത്തു.
"ഞാന്‍ കഴിഞ്ഞ ദിവസം അവിടെ നിന്ന് പോന്ന..."
"ഓ.. ഹാപ്പി ന്യൂ ഇയര്‍ സര്‍.."
ഞാന്‍ ഹാപ്പി ന്യൂ ഇയര്‍ പറയാനാണ് വിളിച്ചതെന്ന് അദ്ദേഹം കരുതി. നിരാശപ്പെടുത്തരുതല്ലോ. ഒരു സെയിം ടു യു അടിച്ചു. പിന്നെയും അദ്ദേഹം ന്യൂ ഇയറിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലേക്ക് പോകാനുള്ള പരിപാടിയാണ്. അത് വകവയ്‌ക്കാതെ ഞാന്‍ നേരേ കാര്യത്തിലേക്ക് കടന്നു.
"ആ ജിനേഷ് അവിടെ മുറിയെടുത്തിട്ടില്ലേ"
"ഉണ്ടല്ലോ സര്‍"
"അവനെ ഒന്ന് വിളിക്കാമോ. അത്യാവശ്യമായിരുന്നു"
"ഓ വിളിക്കാമല്ലോ. കട്ട് ചെയ്‌ത് വിളിക്കാമോ സര്‍"
"ഒ.കെ."
നിമിഷങ്ങള്‍ക്ക് ആയുസ്സിന്റെ വലിപ്പം. വീണ്ടും വിളിച്ചു.
"സര്‍ അദ്ദേഹം വിളക്കണച്ച് ഉറങ്ങി. വിളിച്ചിട്ട് ഉണരുന്നില്ല. രാവിലെ വിളിച്ചാല്‍ മതിയോ സര്‍."
"പോരായിരുന്നു. അവന് തീരെ സുഖമില്ല. ഒന്നു നിര്‍ബന്ധമായി വിളിക്കാമോ, ഉണരുന്നതുവരെ. "
"ഒ.കെ.സര്‍"
പ്രതീക്ഷ പിന്നെയും നശിക്കുകയായിരുന്നു. പിന്നെയും 2010 കടന്നുവന്നിരുന്നു. പടക്കത്തിന്റെ ശബ്‌ദങ്ങള്‍ എങ്ങും.. ചെറുതായി കേള്‍ക്കാമായിരുന്നു.
വീണ്ടും റി ഡയല്‍.
"സര്‍ അദ്ദേഹം. ഉണര്‍ന്നു സര്‍. രാവിലെ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു."
താങ്ക് യു, താങ്ക് യു... വെരിമച്ച്. സാധാരണ പറയാറില്ലാത്ത ഇംഗ്ലീഷൊക്കെ വന്നു.
വേഗം എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞു. എനിക്ക് ജിനേഷിനോട് കലിയടങ്ങിയില്ല. പുലര്‍ന്ന ഉടനെ എല്ലാവരോടും അവനെ ചീത്ത പറയാന്‍ ഏല്‍പിച്ചു. അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞ് ആളെ പറ്റിച്ചതിന് അവനെ കൊല്ലുക തന്നെ വേണ്ടേ? എനിക്കത്രയ്‌ക്ക് അങ്ങ് ചീത്ത പറയാന്‍ കഴിയാത്തതിനാലാണ്. അത്. ഒന്നാംതീയതി രാവിലെ തന്നെ ഞാന്‍ അവനെ വിളിച്ചു.
അവന്‍ എന്തെങ്കിലും പറയുന്നതിന് മുന്നേ തെറികളെല്ലാം വലിച്ചറിഞ്ഞു. വെറുതെ ആളെ കളിപ്പിക്കല്ലേ കേട്ടാ. നിന്റെ തമാശ വീട്ടില്‍ വെച്ചാ മതി മുതലായ ചെറുകിട തെറികള്‍ പറയുമ്പോള്‍ തന്നെ അവന്‍ കയറി ഇടപെട്ടു.
"എന്താ പ്രശ്‌നം ???"
"എന്താന്നോ ഒന്നും അറിയില്ല.?"
"ഇല്ല !!"
"പ്രേതമേ, നീ ആത്മഹത്യ ചെയ്‌തില്ലേ ഇന്നലെ.?"
"അയ്യോ മധുവേട്ടാ അത് അത്ര വലിയ പ്രശ്‌നമായോ. ഞാന്‍.."
വിശദമായി ഞാന്‍ സംഭവങ്ങള്‍ വിവരിച്ചു. അപ്പോഴാണ് അവന് അതിന്റെ ഗൗരവം മനസ്സിലായത്. അവന്‍ കാര്യം വിശദമായി പറഞ്ഞു.
"എസ്.എം.എസ്. അയച്ചു എന്നത് ശരി തന്നെ. പക്ഷേ അതിങ്ങനെയായിരുന്നു.
ഞാന്‍ വിടവാങ്ങുകയാണ്. നിങ്ങള്‍ക്ക് കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും എന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ രാത്രി കൂടി കഴിയുന്നതോടെ, ഇനി തമ്മില്‍ കാണാന്‍ കഴിയില്ല. വേദനയോടെ ഞാന്‍ വിടവാങ്ങട്ടെ... സ്വന്തം 2009 !!!!!!!!!"
പുതുവല്‍സരാശംസയുടെ മുന്നോടിയായി അയച്ചതാണ് അവന്‍ പലര്‍ക്കും അയക്കുന്ന കൂട്ടത്തില്‍ വയനാട്ടിലെ സുഹൃത്തിനും അയച്ചുവത്രെ. അയാള്‍ വേവലാതിയില്‍ എസ്.എം.എസ് മുഴുവന്‍ വായിച്ചില്ല.
ഞാന്‍ ഉടനെ എല്ലാവരെയും വിളിച്ചു പറഞ്ഞു. ചിലര്‍ പറഞ്ഞു എന്താ കഥ എന്ന് മറ്റ് ചിലര്‍ പറഞ്ഞു. ഓ അത് അവന്‍ എനിക്കും അയച്ചിരുന്നല്ലോ. എന്നാലും ഇത്രയും ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു സംഭവം. നല്ല, ഒരു പുതുവര്‍ഷാരംഭം. ആത്മഹത്യയക്കും കൊലയ്‌ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞുപോയ നിമിഷങ്ങള്‍....
ഗുണപാഠം : എസ്.എം.എസ് തിരക്കിനിടയില്‍ മുഴുവന്‍ വായിക്കാതിരിക്കരുത്.


