Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, May 14, 2010

സ്‌നേഹം നിറച്ച ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌

ഒരാള്‍ കള്ളനാകുന്നതെപ്പോഴാണ്‌.

സാഹചര്യമാണ്‌ കള്ളനാക്കിയത്‌, ജീവിക്കാന്‍ വേണ്ടി കള്ളനായി... എന്നൊക്കെയുള്ള നിരവധി വ്യാഖ്യാനങ്ങള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ, ഒരു പാവം സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ടുദിവസത്തേക്ക്‌ കള്ളനായ കഥ ഓര്‍ത്തപ്പോള്‍ പതിവിന്‌ വിപരീതമായി കഴിഞ്ഞ ദിവസം മുമ്പില്ലാത്ത സങ്കടം വന്നു. എപ്പോഴും രസത്തോടെ മാത്രം ഓര്‍ക്കാറുള്ള കഥ എന്തിനാണ്‌ വികാരാധീനനാക്കിയത്‌ എന്നറിയില്ല.

അധ്യാപകരാണ്‌ ജീവിതത്തില്‍ വഴിവിളക്കുകളാകുകയെന്നത്‌ പലപ്പോഴും ഒരു സാധാരണ വാചകമായി പലരും പറയാറുണ്ട്‌. അന്നൊരിക്കല്‍ ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ മോഷണക്കുറ്റത്തിന്‌ ഹെഡ്‌മാസ്റ്ററുടെ കൈയില്‍ നിന്ന്‌ അടിവാങ്ങിയ, സ്‌കൂള്‍ മുഴുവന്‍ കളിയാക്കല്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ കഥയാണ്‌ അത്‌.

അത്‌ ഞാനായിരുന്നു. പതിവ്‌ പോലെ അന്നും ഞങ്ങള്‍ ക്ലായിക്കോട്ട്‌ നിന്ന്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്ര തുടര്‍ന്നു. രാവിലെ 8.21ന്‌ റേഡിയോവില്‍ ഇംഗ്ലീഷ്‌ വാര്‍ത്ത കഴിയുമ്പോള്‍ ഞങ്ങള്‍ വീടുകളില്‍ നിന്നിറങ്ങും. ഞാന്‍ സുരേശന്‍, രജനി എന്നിവരാണ്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്രയാകുക. ഞങ്ങള്‍ തമ്മില്‍ ഉടക്കാത്ത ദിവസങ്ങളുണ്ടാകാറില്ല. പലപ്പോഴും ദിവസങ്ങളോളം മിണ്ടാതിരിക്കാറുപോലുമുണ്ട്‌. അപ്പോഴും പരസ്‌പരം സ്‌നേഹമായിരുന്നു.
അത്‌ ആറാംക്ലാസില്‍ വച്ചാണെന്നാണ്‌ ഓര്‍മ. പതിവ്‌ പോലെ തന്നെ പഠനത്തില്‍ ആരുടെയും ഇഷ്‌ടക്കേട്‌ നേടാത്ത വിദ്യാര്‍ത്ഥികളായിരുന്നു ഞാനും സുരേശനുമൊക്കെ. എപ്പോഴും ശരാശരിക്ക്‌ മുകളില്‍ പ്രകടനം നടത്തുമ്പോഴും ഒന്നാമന്മാരായാരുന്നില്ല. ഞങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അധ്യാപകര്‍ അധികം ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരുടെ മക്കളായതുകൊണ്ടോ അധ്യാപകരുടെ വീട്ടില്‍ തന്നെ പണിക്ക്‌ പോകുന്ന രക്ഷിതാക്കളോടുള്ള മനോഭാവം കൊണ്ടോ എന്നൊക്കെ ബാലസഹജമായ കോംപ്ലക്‌സുകള്‍ ഉള്ളില്‍ തിരുകി ഞങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ സമാധാനിപ്പിച്ചിരുന്നു. അര്‍ഹിക്കുന്നതാണ്‌ നേടിക്കൊണ്ടിരിക്കുന്നത്‌ എന്നായിരുന്നു സ്വയം വിശ്വസിപ്പിച്ചിരുന്നത്‌.

സുരേശന്‍ പഠിക്കാന്‍ എന്നെക്കാള്‍ മിടുക്കനായിരുന്നു. പക്ഷേ എന്നിട്ടും അവനെപോലും ഏതെങ്കിലും മാഷ്‌ പേരെടുത്ത്‌ വിളിക്കുന്നത്‌ പോലും കേട്ടിരുന്നില്ല. അപ്പോ പിന്നെ എന്റെ കാര്യം പറയാനില്ലല്ലോ എന്നു ഞാന്‍ സമാധാനിക്കും. എസ്‌.എസ്‌.എല്‍സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങിയപ്പോള്‍ മറ്റ്‌ ചിലരെ താരതമ്യപ്പെടുത്തി മില്ല്‌ നടത്തുന്ന ഭാസ്‌കരേട്ടന്‍ എന്നെയും സുരേശനെയും പറ്റി പറഞ്ഞ ആ അഭിപ്രായമാണ്‌ എന്നത്തെയും വലിയ അഭിനന്ദനമായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്‌ ഇപ്പോഴും.

`നിങ്ങള്‌ വെറുതെ പട്ട്‌ണി പാക്കും (പരിഷത്തുകാര്‍ എടുക്കുന്ന ബാഗാണ്‌ അന്നുണ്ടായിരന്നത്‌. അതിനെ പട്ട്‌ണി പാക്ക്‌ എന്നാണ്‌ നാട്ടില്‍ വിളിച്ചിരുന്നത്‌.) ചുമലിലിട്ട്‌ പോകുന്നത്‌ കണ്ട്‌ ഇത്രക്കങ്ങ്‌ വിചാരിച്ചില്ല ട്ടാ. ഉഷാറാക്കി മക്കളേ. അങ്ങന്നെ വേണം... '

ചെലപ്പോ പിന്നീട്‌ തോന്നിയിട്ടുണ്ട്‌ ആ അഭിനന്ദനത്തിന്‌ വേണ്ടിയാകും ഇത്രയും കാലം കാത്തിരുത്തിയതെന്ന്‌. പറഞ്ഞ്‌ വന്നത്‌ ഒരു മോഷണക്കഥയാണ്‌.

ഉച്ചയ്‌ക്ക്‌സ്‌കൂളിലെ കഞ്ഞിയും പയറും കഴിച്ച്‌ ബാക്കിയുള്ള സമയത്ത്‌ വെറുതെ മറ്റ്‌ ക്ലാസുകളുടെ മുറ്റത്തുകൂടി നടക്കുക എന്ന ചടങ്ങുണ്ടായിരുന്നു. അന്ന്‌ അഞ്ചാംക്ലാസിനുള്ളില്‍ ഞങ്ങള്‍ കയറി. കുറേ പേരുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി എസ്‌.എഫ്‌.ഐയുടെ മെമ്പര്‍ഷിപ്പ്‌ മുറിക്കാന്‍.. മുഴക്കോത്ത്‌ യു.പി.സ്‌കൂളാണെങ്കിലും എസ്‌.എഫ്‌.ഐ ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ഐക്കാര്‍ മെമ്പര്‍ഷിപ്പ്‌ മുറിച്ചു. ഞാനും മറ്റ്‌ ചിലരും പതിവ്‌ പോലെ അവിടെ വെറുതെ ഇരുന്ന്‌ തിരിച്ചുവന്നു.
പിന്നീട്‌ ഉച്ചയ്‌ക്ക്‌ ശേഷമുള്ള ക്ലാസ്‌ തുടങ്ങി. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഉറക്കത്തിലും ക്ഷീണത്തിലും ക്ലാസ്‌ വിരസമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ പ്യൂണ്‍ വന്ന്‌ മാഷിനെ വിളിപ്പിച്ചത്‌. കുറച്ച്‌ ആശ്വാസമാണെന്ന്‌ കരുതിയിരിക്കവേ മാഷ്‌ തിരിച്ചുവന്നു. പിന്നീട്‌ പറഞ്ഞു. അപ്പുറത്തെ ക്ലാസിലെ ഒരുകുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌ ബോക്‌സ്‌ കാണുന്നില്ല. അത്‌ കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ പ്യൂണ്‍ വീണ്ടും വന്നു. മാഷിനോട്‌ എന്തോ സംസാരിച്ചു. മാഷിന്റെ മുഖം മാറുന്നത്‌ ഞാന്‍ കണ്ടു. കുറച്ച്‌ നേരം ക്ലാസില്‍ വെറുതെ നിന്ന്‌ ചെറിയ വിഷമത്തോടെ മാഷ്‌ പറഞ്ഞു. മധുവിനെ റൂമിലേക്ക്‌ വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും അരക്ഷിതമായ ഭൂപ്രദേശം ഏതെന്ന്‌ ചോദിച്ചാല്‍ അന്ന്‌ ഉത്തരം പറയുക സ്റ്റാഫ്‌ റൂം എന്നാണ്‌ എന്തോ അവിടെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരുഭയമായിരുന്നു. അകാരണമായി അങ്ങോട്ട്‌ പോകേണ്ടി വന്ന എന്റെ ഭീതി വര്‍ണിച്ചാല്‍ തീരുന്നതായിരുന്നില്ല. സ്റ്റാഫ്‌ റൂമില്‍ ചില അധ്യാപകര്‍ എന്റെ അടുത്തെത്തി.

"മധു ആ കുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌സ്‌ ബോക്‌സ്‌ എടുത്തോ.?"

"ഇല്ല മാഷെ.. ഭയം നെഞ്ചിടിപ്പും കടന്ന്‌ ഉള്ളില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു."

"പിന്നെ....?"

"എനിക്കറിയില്ല മാഷെ."

"സത്യം പറഞ്ഞോ. ഇപ്പോ പറഞ്ഞാ രക്ഷപ്പെടാം."

"ഇല്ല മാഷേ.. പിന്നെ പിന്നെ എനിക്ക്‌ ഉത്തരം മുഴുമിപ്പിക്കാന്‍ കഴിയാത്ത വിധമായിപ്പോയി."

മാഷ്‌ പിന്നെ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. വരൂ.."

മാഷ്‌ എന്നെയും കൂട്ടി ഹെഡ്‌മാസ്റ്ററായ ഉണിത്തിരമാഷിന്റെ മുറിയിലേക്ക്‌ പോയി. മരണത്തിനപ്പുറം വലിയ ഭീതി ഇല്ലെന്നാണ്‌ അന്ന്‌ വരെ കരുതിയിരുന്നത്‌. എന്നാല്‍ അതിനപ്പുറം പേടിപ്പിക്കുന്ന ലോകം ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി. ഉണിത്തിരിമാഷിനെ എല്ലാവര്‍ക്കും പേടിയായിരുന്നു. വല്ലാതെ ശാരീരികമായി ഉപദ്രവിക്കുന്ന ഉണിത്തിരമാഷ്‌ ഹെഡ്‌മാസ്റ്ററായി മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. ഉണിത്തിരി മാഷ്‌ നുള്ളി വേദനിപ്പിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നുള്ളല്‍ വേദന ഉണിത്തിരമാഷിന്റെതായിരുന്നു.
മാഷ്‌ എന്നെയൊന്ന്‌ നോക്കി.

"എന്താ മധുവേ..?"

ഇല്ല പേടിക്കാനില്ല. മാഷിനോട്‌ പറഞ്ഞാ വിശ്വസിക്കുമായിരിക്കും എന്ന്‌ എന്തിനോ പ്രത്യാശിച്ചു.

"നീ ആകുട്ടിയുടെ ബോക്‌സെടുത്തോ.?"

"ഇല്ല മാഷേ.."

"സത്യം പറയേടാ നീ എടുത്തില്ലേ.."

"ഇല്ല മാഷേഞാനെടുത്തില്ല.."

"നീ ഉച്ചക്ക്‌ അഞ്ചാം ക്ലാസില്‍ പോയില്ലേ.."

ശരിയായിരുന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. കൂടെയുള്ള ചിലര്‍ മെമ്പര്‍ഷിപ്പ്‌ മുറിക്കുന്ന സമയത്ത്‌ ഞാനും സുരേശനും ഡസ്‌കിലുണ്ടായിരുന്ന ആധുനിക തരത്തിലുള്ള ഒരുബാഗ്‌ എടുത്തുനോക്കിയതോര്‍മയുണ്ട്‌. ഞങ്ങളുടെ പട്ട്‌ണിപാക്കിനെ കുറിച്ച്‌ ഓര്‍ത്തതും സുരേശനോട്‌ എന്ത്‌ നല്ല ബാഗാണെന്ന്‌ പറഞ്ഞതും ഒക്കെ ഓര്‍മയുണ്ട്‌. പക്ഷേ..

"അഞ്ചാംക്ലാസില്‍ പോയിരുന്നു മാഷേ.."

ഉണിത്തിരിമാഷ്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു.

"എന്തിനാ പോയത്‌.?"

"എല്ലാരുടെയും കൂടെ"

"എന്നിട്ട്‌?"

"എന്നിട്ട്‌ തിരിച്ചുവന്നു."

മുറിയിലുണ്ടായിരുന്ന മാഷിനോട്‌ ഉണിത്തിരി മാഷ്‌ പറഞ്ഞു.

"അഞ്ചാംക്ലാസിലെ ആ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വാ"

മാഷ്‌ പോയി മൂന്ന്‌ നാല്‌ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വന്നു. എന്നിട്ട്‌ ഉണിത്തിരിമാഷ്‌ ചോദിച്ചു.
"ഇവന്‍ ബാഗ്‌ തുറക്കുന്നത്‌ നിങ്ങള്‍ കണ്ടോ?"

"കണ്ടുമാഷേ!!!!"

അവരുടെ മറുപടി എന്നെ ശരിക്കും തളര്‍ത്തി. കാലുകള്‍ ഉറക്കാത്തപോലെ. കൈകള്‍ വിറയ്‌ക്കന്ന പോലെ..
എന്നിട്ട്‌ മാഷെന്നെ നോക്കി.

"മാഷേ ഞാന്‍ ബാഗ്‌ നോക്കിയതേ ഉള്ളൂ. അതില്‍ നിന്ന്‌ ഒന്നും എടുത്തിരുന്നില്ല."

"പിന്നെന്തിനാടാ ബാഗ്‌ തുറക്കുന്നത്‌.?"

ഉടനെ കൈകൊണ്ട്‌ ചെവി പിടിച്ച്‌ തിരക്കുകയായിരുന്നു. ലോകത്തില്‍ ഒരുകുട്ടിയും അനുഭവിച്ചുണ്ടാവില്ല. അത്രയും വേദന. മാനസികമായും ശാരീരികമായും.

ഞാന്‍ കരയുകയായിരുന്നു. ഒച്ചയില്ലാതെ 'ഇല്ല മാഷേ ഞാനെടുത്തിട്ടില്ല. മാഷേ..'

പിന്നെ അവര്‍ എന്റെ ബാഗ്‌ പരിശോധിച്ചു. അതില്‍ കുറേ പൊട്ടിയ പ്രൊട്ടാക്‌ടറുകള്‍, പെന്‍സില്‍, നീളമില്ലാത്ത സ്‌കെയിലുകള്‍...

മാഷ്‌ കുറേ അടിച്ചതോര്‍മയുണ്ട്‌. പിന്നെ വല്ലാത്തൊരു അബോധാവസ്ഥ എന്നെ പൊതിഞ്ഞു. കുറെ കരഞ്ഞു. എല്ലാ കുട്ടികളെയും മാഷ്‌ പറഞ്ഞയച്ചു. എന്നെ പുറത്തുനിര്‍ത്തി. സത്യം പറയാതെ നിന്നെ വിടില്ല എന്ന്‌ പറഞ്ഞ്‌ ഉണിത്തിരിമാഷും പോയി. ആരോട്‌ പറയാന്‍... അവര്‍ ആവശ്യപ്പെട്ടത്‌ സത്യം പറയാനല്ല. ഞാന്‍ ബോക്‌സെടുത്തു. എന്ന്‌ പറയാനാണ്‌. പക്ഷേ..

വൈകുന്നേരം ജനഗണമന ചൊല്ലി, ക്ലാസ്‌വിട്ടു. എല്ലാവരും എന്നെ പ്രദര്‍ശന വസ്‌തുപോലെ നോക്കിനിന്നു. ഞാന്‍ വെറുതെവറ്റിയില്ലാതായ കണ്ണീരുമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ കുറേ കഴിഞ്ഞ്‌ എന്നെയും വിട്ടു. സുരേശനും രജനിയുഎ ന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാളെ സത്യം സമ്മതിച്ചിട്ട്‌ ക്ലാസില്‍ കയറിയാല്‍ മതിയെന്ന്‌ ഉത്തരവിട്ട്‌ അധ്യാപകരും പിരിഞ്ഞ്‌ പോയി.

രാത്രി ആരും കാണാതെ കരഞ്ഞു. വീട്ടില്‍ അധികം സംസാരിക്കാതെ വേഗം ഉറങ്ങി. നാളത്തെ ദിനം അന്ത്യദിനമാകുമെന്നുറപ്പുണ്ടായിരുന്നു. ബോക്‌സ്‌ ഞാന്‍ കട്ടതാണ്‌ എന്ന്‌ സമ്മതിക്കുന്നതനെ കുറിച്ചാണ്‌ ആലോചിച്ചത്‌. പക്ഷേ എന്ത്‌ പകരം കൊടുക്കും. എന്റെ ബോക്‌സ്‌ മതിയാകുമോ? ഉത്തരം കിട്ടാത്ത അലച്ചിലിനിടക്കെപ്പോഴോ ഉറങ്ങി. രാവ്‌ മറയും മുമ്പേ ഉറക്കമുണര്‍ന്നു. പിന്നെ എങ്ങനെയോ നേരം പുലര്‍ത്തി. രാവിലെ സ്‌കൂളിലെത്തി. ക്ലാസില്‍ കയറാതെ പുറത്തുനിന്നു. ഉണിത്തിരിമാഷ്‌ വരുന്നതുവരെ കാഴ്‌ചവസ്‌തുവായി. പിന്നെ മാഷ്‌ മുറിയിലേക്ക്‌ വിളിപ്പിച്ചു. പതിവ്‌ പോലെ അടികുറേ അടിച്ചു. ഞാന്‍ കരഞ്ഞു. എടുത്തിട്ടില്ലമാഷേ ഞാന്‌ എന്ന ഇന്നലത്തെ പല്ലവി ആവര്‍ത്തിച്ചില്ല. അടിമൗനമായി കൊള്ളുക മാത്രം ചെയ്‌തു.

കുറേ കഴിഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ കടന്നുവന്നു. അവര്‍ ഞാന്‍ പഠിച്ച വെള്ളാട്ട്‌ എല്‍.പി.സ്‌കൂളില്‍ അവര്‍ പുതിയതായി വന്നിരുന്നതാണ്‌. എന്നെ പഠിപ്പിച്ചില്ല. പക്ഷേ എന്നോട്‌ വല്ലാത്ത സ്‌നേഹമായിരുന്നു. ഉണിത്തിരിമാഷ്‌ ടീച്ചറിനോട്‌ കയറിയിരിക്കാന്‍ പറഞ്ഞു.

എന്നെ കണ്ട ഉടനെ ടീച്ചര്‍ ചോദിച്ചു.

"മധുവെന്താ ഇവിടെ?"

"അവനാണ്‌ പ്രതി..."

ടീച്ചറിന്റെ മകന്റെയാണ്‌ ബോക്‌സ്‌ കാണാതായത്‌. ടീച്ചറിന്റെ മകള്‍ ഏഴാംക്ലാസില്‍ എന്റെ സീനിയറായി അതേ സ്‌കൂളിലുണ്ടത്രെ. അവള്‍ ടീച്ചറോട്‌ പറഞ്ഞുകാണും.

"മോള്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ അറിഞ്ഞത്‌. എവിടെ അവന്‍ എവനെ വിളിക്ക്‌..."

ഉണിത്തിരിമാഷ്‌ മോനെ വിളിപ്പിച്ചു.

അവന്‍ എന്തിനോ കുറ്റവാളിയെ പോലെ നില്‍ക്കുന്നു.

ഉണിത്തിരിമാഷ്‌ പറഞ്ഞു. "ഇവനെ കൊണ്ട്‌ സത്യം പറയിക്കാതെ ഇനി ക്ലാസില്‍ ഞാന്‍ കയറ്റില്ല. ഇവനെ പണ്ടേ എനിക്കിഷ്‌ടമല്ല."

ടീച്ചര്‍ എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "അല്ല മാഷേ മധു നല്ല കുട്ടിയാണ്‌ എനിക്കറിയാം. ഇവന്‍ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല. മാത്രമല്ല, എന്റെ മോന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ കാണാതായിട്ടില്ല. അത്‌ എന്റെ വീട്ടിലണ്ടായിരന്നു. ഇവന്‍ ഇന്നലെ എടുക്കാന്‍ മറന്നതാണ്‌."

എന്നിട്ട്‌ ടീച്ചര്‍ മകനെക്കൊണ്ട്‌ ബാഗ്‌ തുറന്ന്‌ ബോക്‌സ്‌ എടുപ്പിച്ചു. പിന്നെയാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത്‌. ടീച്ചര്‍ വലതുകൈകൊണ്ട്‌ മകന്റെ മുഖത്ത്‌ ഒരറ്റ അടി.

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അയ്യോ ടീച്ചറെ അവനെ തല്ലണ്ടെന്ന്‌ ഹെഡ്‌ മാസ്റ്റര്‍.

ഉണിത്തിരിമാഷ്‌ മുഖത്തെ ജാള്യത മറക്കാന്‍ ഉടനെ എന്നോട്‌ ക്ലാസില്‍ പോകാന്‍ പറഞ്ഞു. പോകുന്നതിന്‌ മുമ്പേ ടീച്ചര്‍ എന്റെ കൈയില്‍ ഒന്നുതൊട്ടത്‌ എനിക്കോര്‍മയുണ്ട്‌. നിര്‍വികാരനായി ക്ലാസിലെത്തിയ എന്നോട്‌ ആരും ഒന്നും ചോദിച്ചിരുന്നില്ല. ഉച്ചയൊക്കെ ആയപ്പോഴാണ്‌ എല്ലാവരും സത്യം അറിഞ്ഞത്‌.

ഉച്ചയ്‌ക്ക്‌ കഞ്ഞികുടിച്ച്‌ പാത്രം കഴുകി ക്ലാസിലേക്ക്‌ തിരിച്ചുനടക്കുമ്പോള്‍ ഉണിത്തിരിമാഷ്‌ പറയന്നത്‌ കേട്ടു. മധുവിന്‌ കുറേ തല്ലുകൊണ്ടത്‌ ബാക്കി. അതുവരെയില്ലാതിരുന്ന ഒരു കരച്ചില്‍ എന്റെയുള്ളില്‍. തേങ്ങിവന്നു. ആരുംകാണാതെ ക്ലാസിന്‌ പുറത്ത്‌ ചുമരിന്റെ മറവില്‍ കരഞ്ഞുതീര്‍ത്തതോര്‍മയുണ്ട്‌.

ആ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ എനിക്കറിയില്ല. അവരുടെ പേര്‌ പോലും എനിക്കിപ്പോള്‍ അറിയില്ല. അവരുടെ മകനും മകളും ഏത്‌ അവസ്ഥയിലാണെന്നും അറിയില്ല. എന്തായാലും അവര്‍ അന്ന്‌ എന്റെയും ഉണിത്തിരമാഷിന്റെയും മുമ്പില്‍ തുറന്നുകാണിച്ചത്‌ സ്‌നേഹം നിറച്ച ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സായിരുന്നു. അതിനകത്ത്‌ പ്രൊട്ടാക്‌ടറും സ്‌കെയിലും ഒന്നും ഉണ്ടായിരുന്നില്ല. ഓര്‍മയില്‍ സ്‌നഹത്തിന്റെ നിറം നല്‍കിയാണ്‌ അവരുടെ മുഖം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.
എല്ലാവരും എല്ലാം മറന്നു. മുഴക്കോത്ത്‌ സ്‌കൂള്‍ ഒരുപാട്‌മാറി. എല്ലാവരും മാറി. എന്നാലും ഇപ്പോഴും ചില നേരങ്ങളില്‍ ഉള്ളില്‍ ആ വേദന രസകരമായ നോവായി കയറിവരും.

Read more...

Sunday, March 28, 2010

ഇനിയത്തെ കൊല്ലോം വരണേ കാമാ...

വടക്കേ മലബാറില്‍ നാളെ പൂരങ്കുളിയാണ്‌. മീനമാസത്തിലെ പൂരോല്‍സവത്തിന്റെ അവസാനദിനം.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ..."

കാമദേവനെ യാത്രയാക്കുമ്പോല്‍ അമ്മയുടെ പാട്ട്‌ കേട്ട്‌ എത്ര കരഞ്ഞിരിക്കുന്നു. അമ്മ ഇപ്പോഴും അത്‌ ഓര്‍മിപ്പിച്ച്‌ കളിയാക്കാറുണ്ട്‌. ചെറുപ്പകാലത്ത്‌ ആഹ്ലാദങ്ങളുടെ കാലമായിരുന്നു പൂരോല്‍സവകാലം.

ഓ ഞാന്‍ മറന്നു. ഇത്‌ വായിക്കുന്ന എല്ലാവര്‍ക്കും പൂരോല്‍സത്തെ കുറിച്ച്‌ ധാരണയുണ്ടാവില്ലല്ലോ. അതെ ഒരിക്കല്‍ സുകുമാര്‍ അഴീക്കോട്‌ ലേഖനമെഴുതിയ ആ പൂരം തന്നെ. ലോകം മുഴുവന്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നത്‌ അതിന്റെ ആദ്യരൂപം മലബാറിലെ പൂരമാണെന്നറിയാതെയാണ്‌ എന്ന്‌ പറഞ്ഞില്ലേ. അഴീക്കോട്‌ വാലന്റൈന്‍സ്‌ ഡേയോട്‌ ഉപമിച്ച ആപൂരം തന്നെ. നല്ല ഭാവി ലഭിക്കുന്നതിന്‌ വേണ്ടി ഋതുമതിയാകാത്ത കുട്ടികള്‍ക്കായി കാലം കണ്ടുപിടിച്ച ഉല്‍സവം.

പൂരം ഞങ്ങള്‍, വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ്‌. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍വരെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ പൂരം.അത്‌ രസകരമായൊരു ഉല്‍സവമാണ്‌. ഋതുമതിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍സവമാണ്‌. അവരാണ്‌ കഥാപാത്രം. കാര്‍ത്തികനാളിന്‌ തലേദിനവസം തന്നെ അമ്മ എല്ലായിടത്തും ചാണകം മെഴുകി വൃത്തിയാക്കും. മുറ്റവും ചുറ്റുപാടും എല്ലാം ശുദ്ധിയാക്കും. ചെമ്പകപ്പൂവിന്റെയും നരയന്‍ പൂവിന്റെയും ഉല്‍സവത്തിന്‌ കാര്‍ത്തികനാള്‍ മുതല്‍വീട്ടില്‍ പൂവിടും.

എനിക്ക്‌ എന്റെ അനിയത്തിയുണ്ടായിരുന്നു. പെണ്‍കുട്ടികളില്ലാത്ത വീട്ടുകാര്‍ക്ക്‌ ഒരര്‍ത്ഥത്തില്‍ നഷ്‌ടബോധത്തിന്റെ നാളുകളാണ്‌. പത്ത്‌ ദിവസം ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുമ്പോള്‍ അവരുടെ വീടുകളില്‍ ആഘോഷത്തിന്റെ ആരവമുണ്ടാകില്ല. വീടുകളില്‍ രാവിലെയും വൈകീട്ടും പെണ്‍കുട്ടികള്‍ പൂവിടും. രണ്ടിടത്താണ്‌ പൂവിടേണ്ടത്‌. പടിഞ്ഞാറ്റിനിയില്‍ വിളക്കിന്‌ താഴെ. പിന്നെ വീട്ടിനടുത്ത്‌ കിണറ്റിന്‍കരയില്‍. ഓലകൊണ്ട്‌ മടഞ്ഞുണ്ടാക്കിയ പൂക്കൂടയില്‍ നിറയെ വീട്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെണ്‍കുട്ടികളില്ലാത്ത വീട്ടിലെ കൂട്ടുകാരും എല്ലാം ചേര്‍ന്ന്‌ പൂ ഇറുത്ത്‌ കൊണ്ടുവരും. കൂട്ട നിറയ ചെമ്പകപ്പൂക്കള്‍. രാവിലെ സ്‌കൂളില്‍ പോകുന്നതിന്‌ മുമ്പായി ഞങ്ങള്‍ ആര്‍ഭാടത്തോടെ പൂ പറിക്കാന്‍ പോകും.

വീട്ടിന്‌ മുന്നിലെ മുച്ചിലോട്ട്‌ നടയില്‍ ഒരു ചെമ്പക മരമുണ്ടായിരുന്നു അന്ന്‌. അതില്‍ കയറി കൊമ്പ്‌ കുലുക്കി ചെമ്പകപൂക്കള്‍ താഴെയിടും. കൂട്ട നിറയുന്നതുവരെ. സ്‌കൂളില്‍ മാഷ്‌ ക്ലാസെടുക്കുമ്പോളൊക്കെ മനസ്സുനിറയെ ആഹ്ലാദമാകും. വൈകുന്നേരമാകാന്‍. വീട്ടിലെത്തിയിട്ട്‌ വൈകുന്നേരം പൂവിന്‌ വെള്ളം കൊടുക്കണം. വെള്ളം കൊടുക്കുമ്പോ ഉറക്കെ കൂവണം. അതിനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം വരും. മുതിര്‍ന്ന പെണ്‍കുട്ടികളുളള വീടുകളിലെ ആണ്‍കുട്ടികള്‍(അവിടെ പൂവിടില്ല.), പെണ്‍കുട്ടികളില്ലാത്ത വീടുകളിലെ ആണ്‍കുട്ടികള്‍ ഒക്കെ വരും. മഠത്തിലെ സന്തോഷും ദിവാകരനും ഗോപാലകൃഷ്‌ണും മിക്കവാറും വീട്ടിലുണ്ടാകും. അവരുടെ വീട്ടില്‍ ആറ്‌ ആണുങ്ങളാണ്‌. സന്തോഷ്‌ പലതവണ പൂരക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. നീ ഭാഗ്യവാനാടാ നിനക്ക്‌ അനിയത്തിയില്ലേ, എനിക്കില്ലല്ലോ... എന്ന്‌. അന്നൊക്കെ എന്നെക്കാള്‍ സ്ഥാനം വീട്ടില്‍ അവനായിരുന്നു. അവരൊക്കെ രാവിലെ വന്ന്‌ പൂ പറിച്ചുതരും.

ഞങ്ങളുടെ നാട്ടിലെ എല്ലാ അമ്പലങ്ങളിലും രാവിലെ പൂവിടും. വൈകീട്ട്‌ പൂവിന്‌ വെള്ളം കൊടുക്കും. അന്നൊരിക്കല്‍ പൂ പറിക്കാന്‍ പോയപ്പോള്‍ ചെമ്പകത്തില്‍ നിന്ന്‌ വീണ്‌ കൈയൊടിഞ്ഞതിന്‌ ശേഷം അച്ഛന്റെ കര്‍ക്കശമായ നിബന്ധനയുണ്ടായിരുന്നു പൂ പറിക്കാന്‍ മരത്തില്‍ കയറരുതെന്ന്‌. തേജസ്വിനി പുഴയുടെ അക്കരെ ചാത്തമത്ത്‌ അമ്പലത്തില്‍ നിന്ന്‌ ചെണ്ടയും പൂരക്കളിയുടെ ബഹളവും ഒക്കെയുണ്ടാകും. ഞങ്ങളുടെ ദരിദ്രമായ മുച്ചിലോടായതുകാരണം അന്ന്‌ വെറുതെ പൂവിടലും രാത്രി കോമരങ്ങള്‍ അരങ്ങില്‍ ഇറങ്ങലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചില വര്‍ഷം ഒമ്പതു പൂവായിരിക്കും. ചില വര്‍ഷം പത്ത്‌.. ഈ വര്‍ഷം പത്ത്‌ പൂവായിരിക്കണേ എന്നാണ്‌ ഞങ്ങളുടെ എന്നത്തേയും പ്രാര്‍ത്ഥന. എന്നാല്‍ പത്ത്‌ ദിവസവും ആഘോഷമാണ്‌. പത്ത്‌ രാത്രികളും വീട്ടില്‍ വെളിച്ചവും ഒച്ചയും ബഹളവുമായി കഴിയാം. പൂരക്കാലത്തേക്ക്‌ വേണ്ടി ഒരു പെട്രോമാക്‌സ്‌ വാങ്ങിവയ്‌ക്കും. കരണ്ട്‌ കിട്ടിയിരുന്നില്ല അന്നൊന്നും. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ക്ലായിക്കോട്ടേക്ക്‌ വൈദ്യുതിയെത്തുന്നത്‌.

മാസങ്ങള്‍ക്ക്‌ മുമ്പേ ഞങ്ങള്‍ കലണ്ടറില്‍ കാര്‍ത്തിക അടയാളപ്പെടുത്തി കൗണ്ട്‌ ഡൗണ്‍ തുടങ്ങും. പത്താം നാള്‍ പൂരങ്കുളി. പൂരങ്കുളിയുടെ തലേ രാത്രിയാണ്‌ ശരിക്കും ആസ്വദിക്കുക. അന്ന്‌ എല്ലാ വീട്ടിലും കാമദേവനെയുണ്ടാക്കും. നരയന്‍ പൂവ്‌ പറിച്ചുകൊണ്ട്‌ വന്ന്‌ കൂട്ടി വയ്‌ക്കും. കാമദേവനെയുണ്ടാക്കി ഏറ്റവും നല്ലത്‌ ആരുടെ വീട്ടിലേതാണ്‌ എന്ന്‌ പിറ്റേന്നാള്‍ കാണാന്‍ പോകും. ആദ്യം ചേടിമണ്ണ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കും. പിന്നെ അതിന്‌ കണക്കായി കാമനെയുണ്ടാക്കും. അതില്‍ കൈയും കാലും കണ്ണും മൂക്കും ഒക്കെ പൂവുകൊണ്ട്‌ നിറയ്‌ക്കും. കാമനെയുണ്ടാക്കുന്നതില്‍ വിദഗ്‌ദരായ ചിലരൊക്കെയുണ്ടായിരുന്നു. പൂരങ്കുളിക്ക്‌ പുലര്‍ച്ചെ എല്ലാ അമ്പലങ്ങളിലും വിഗ്രഹങ്ങളെ പൂരങ്കുളിപ്പിക്കും. അമ്പലങ്ങളിലെ എല്ലാഉപകരണങ്ങളും ദൈവത്തിന്റെ കുളത്തില്‍ കൊണ്ടുപോയി മുക്കിയെടുത്ത്‌ കുടയും ചൂടി വിളക്കെടുത്ത്‌ അന്തിത്തിരിയന്റെ അകമ്പടിയോടെ തിരിച്ച്‌ കൊണ്ടുവയ്‌ക്കും. അന്ന്‌ അമ്പലത്തിനകത്തെ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമൊക്കെ കൈ കൊണ്ട്‌ തൊടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വാളൊക്കെ കഴുകിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചിലമ്പല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിക്കുമായിരുന്നു.

എന്റെ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ അധികമാളുകളില്ലാത്തതു കൊണ്ട്‌ തന്നെ ഞാനും സുരേശനും സന്തോഷും ഒക്കെ മാത്രമേ ഉണ്ടാകൂ കുളിപ്പിക്കാന്‍. ഞങ്ങള്‍ വാളൊക്കെയെടുത്ത്‌ ചെറുതായി വിറപ്പിക്കുമ്പോള്‍ കോമരവും അന്തിത്തിരിയനും ഒക്കെ ചീത്ത പറയും. എന്നാലും ഞങ്ങള്‍ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കും. പിന്നീട്‌ മറ്റ്‌ ആഘോഷസമയങ്ങളില്‍ പുറത്ത്‌ നിന്ന്‌ പലരും തൊഴുത്‌ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്‌ പള്ളിയറയിലെ ആ വിഗ്രഹവും വാളുമെല്ലാം ഞങ്ങള്‍ കഴുകി വച്ചതല്ലേ എന്ന്‌. പൂരങ്കുളിപ്പിച്ചുകഴിഞ്ഞാല്‍ കോമരങ്ങള്‍ അരങ്ങിലിറങ്ങും. അവരും പൂരങ്കുളിച്ച്‌ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമെല്ലാം പുണ്യാഹം തളിച്ച്‌ ശുദ്ധീകരിക്കും. ഉച്ചയോടെ പകുതി ഉല്‍സവം കഴിയും.

പിന്നെ ഞങ്ങള്‍ മറ്റിടങ്ങളില്‍ വൈകുന്നേരത്തെ പൂരങ്കുളി കാണാന്‍ യാത്രയാകും. മാടായി പാറയില്‍ വടുകുന്ദശിവക്ഷേത്രത്തിലും മറ്റും വലിയ ജനങ്ങള്‍ കൂടുന്ന പൂരങ്കുളിയാണ്‌. നീലേശ്വരത്തും പിലിക്കോടും ശാല്യപൊറാട്ടുണ്ട്‌. തെറിവിളിയുടെ കേന്ദ്രമാണ്‌. പൊറാട്ട്‌ കാണാനും ആളുകള്‍ കൂടും. ചാത്തമത്തും ചാലക്കാട്ടും പൂരക്കളിയുണ്ടാകും. മറത്തുകളിയുടെ ലഹരി അറിയുന്നത്‌ പൂരക്കാലത്താണ്‌. പൂരപ്പറമ്പില്‍ ഐസും കഴിച്ച്‌ മണല്‍ പുരണ്ട്‌ തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. അച്ഛന്റെ ചീത്തയും വാങ്ങിയതിന്‌ ശേഷം പിന്നെ വീട്ടിലെ പരിപാടിയായി. രാത്രി ക്ഷേത്രങ്ങളിലും വീടുകളിലും കാമനെ യാത്രയാക്കലാണ്‌.

കാമനെയുണ്ടാക്കിയ പൂവകള്‍ കാമനെ വേദനിപ്പിക്കാതെ വാരിയെടുത്ത്‌ കൂട്ടയിലിട്ട്‌ യാത്രയാക്കുന്ന നേരം. ഇനി അടുത്ത വര്‍ഷം മാത്രം തിരിച്ചുകിട്ടുന്ന ആഹ്ലാദത്തിന്റെ പൂരക്കാലം തിരിച്ചുപിടിക്കാനാകില്ലല്ലോ എന്ന സങ്കടം. കൊഞ്ഞാറ്‌ എന്ന്‌ ഞങ്ങള്‍ പറയും. കാമനെ യാത്രയാക്കുമ്പോള്‍ അമ്മ സങ്കടത്തോടെ പാട്ട്‌ പാടും.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ,,.."

പൂരങ്കുളി കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നാണ്‌ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ആറാട്ട്‌. അവിടെ കാമദേവന്റെ ശത്രുക്കളാണ്‌. അവര്‍ കാമനെ കല്ലെറിയും. കാമന്‍ തിരിച്ചുപോകുമ്പോള്‍ അതുവഴി പോകരുതേ എന്നാണ്‌ പാട്ട്‌. ഞങ്ങളുടെ മനസ്സില്‍ സങ്കടത്തിന്റെ തിരകള്‍ തള്ളിക്കയറും. അതുവഴിയെങ്ങാനും കാമന്‍ പോകുമോ, കല്ലേറ്‌ കൊള്ളുമോ തുടങ്ങിയ ബാല്യസഹജമായ ആശങ്കകള്‍... പലപ്പോഴും സങ്കടം കൊണ്ട്‌ കരഞ്ഞുപോയ നിമിഷങ്ങള്‍, ഇപ്പോള്‍ തമാശയോടെയാണ്‌ ഓര്‍മയില്‍ വരുന്നത്‌. രാത്രി വീട്ടിലെ കാമനെ വാരി കൂട്ടയിലിട്ട്‌ വിളക്കിന്റെ അകമ്പടിയോടെ വീട്ടുമുറ്റത്തെ പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടിടുമ്പോള്‍ അടുത്ത വര്‍ഷത്തെ പൂരം വേഗം വന്നിരുന്നെങ്കില്‍ എന്ന അത്യാഗ്രമാകും മനസ്സുനിറയെ. ഒടുവില്‍ കാമന്‌ നല്‍കിയ അപ്പം പൂക്കള്‍ക്കിടയില്‍ നിന്നെടുത്തുകഴിക്കുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. ഉപ്പില്ലാത്ത ആ അപ്പത്തിന്‌ സ്‌നേഹത്തിന്റെ രുചിയായിരുന്നു.
ഇന്ന്‌ എന്റെ മരുമകള്‍ നിരഞ്‌ജനയുടെ രണ്ടാമത്തെ പൂരമാണ്‌. കൈയില്‍ ചെമ്പകപ്പൂക്കള്‍ അനുഗ്രവുമായി കടന്നെത്തുമ്പോള്‍ അവളുടെ ഏട്ടന്‍ ജ്യോതിര്‍ഘോഷിന്‌ അറിയില്ല, അവന്റെ അമ്മയ്‌ക്ക്‌ വേണ്ടി ഇതുപോലെ പൂവിടാനും പൂവിന്‌ വെള്ളം കൊടുക്കാനും കാമന്‌ വേണ്ടി പാട്ടുപാടി കരയാനും മറ്റൊരുകുട്ടി അതേ വീട്ടില്‍ പണ്ട്‌ ഉണ്ടായിരുന്നുവെന്ന്‌.
ഇന്നിപ്പോ ജീവിതം പൂരോല്‍സവം പോലെ, കാമനെ പോലെ ഒന്നും തരാതെ മോഹിപ്പിക്കുമ്പോള്‍, ആഹ്ലാദങ്ങള്‍ വരും എന്ന്‌ പറഞ്ഞ്‌ മോഹിപ്പിക്കുമ്പോള്‍ അമ്മ പാടിയ ആപാട്ടാണ്‌ ഓര്‍മയില്‍ വരിക.

ഇനിയത്തെ കൊല്ലോം വരണേ കാമാ.....

Read more...

Saturday, March 20, 2010

ലാല്‍ ജോസിന്റെ ചായക്കടയില്‍ നിന്ന്‌ ചായച്ചേട്ടനിലേക്ക്‌


ഒരു ചായക്കടക്കാരന്‌ ജീവിതത്തില്‍ എന്തുസ്വാധീനം ചെലുത്താനാണ്‌ കഴിയുക. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്‌ ഇക്കാര്യം. സുഹൃദ്‌ സംഭാഷണങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്‌. എംടിയുടെ കഥകളിലോ ലാല്‍ജോസിന്റെ സിനിമകളിലോ കാണുന്ന ചായക്കടകള്‍ വളരെ രസകരമായിരുന്നു. ലാല്‍ ജോസിന്റെ സിനിമകളിലെ ചായക്കടകളെ കുറിച്ച്‌ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ലേഖനം ഇപ്പോഴും കൈയിലുണ്ട്‌. ലാല്‍ ജോസിന്റെ ചലചിത്രം കാണുമ്പോള്‍ ഒരിക്കലെങ്കിലും ക്ലായിക്കോട്ടെ ചായക്കടയെ കുറിച്ച്‌ ഓര്‍മവരാറുണ്ട്‌. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌ ചായക്കടക്കാരന്റെ ജീവിതം എന്തുമാത്രം അനുഭവസമ്പന്നമാണ്‌ എന്ന്‌.

ഒരിക്കലെങ്കിലും ചായക്കടയില്‍ കയറാത്ത മലയാളികള്‍ ഉണ്ടാകില്ല. ചായക്കടകള്‍ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളില്‍ നിന്ന്‌ സംസ്‌കാരത്തിലും രീതിയിലും വ്യത്യസ്‌തമാകുന്നത്‌, ചായക്കടകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകതകള്‍കൊണ്ടാണ്‌.

എന്റെ ക്ലായിക്കോട്‌ ഗ്രാമത്തില്‍ ചായക്കട തുടങ്ങിയവരൊക്കെ ഉടന്‍ തന്നെ പൂട്ടിപ്പോകുകയാണ്‌ പതിവ്‌. ആവശ്യത്തിന്‌ കച്ചവടം നടക്കില്ല എന്നതുകൊണ്ട്‌ തന്നെ. ഒരു ചായക്കടയില്‍ നിന്ന്‌ ചായ കുടിക്കുന്ന സംസ്‌കാരം ആദ്യകാലത്തൊന്നും ക്ലായിക്കോട്ടുകാര്‍ക്ക്‌ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിന്റെ ഓര്‍മയിലുള്ളത്‌, തേജസ്വിനി പുഴക്കരയില്‍ രാമഞ്ചിറ അതിര്‍ത്തിയില്‍ സുന്ദരേട്ടന്‍ തുടങ്ങിയ ചായക്കടയാണ്‌. അച്ഛനറിയാതെ കശുവണ്ടി പൊതിഞ്ഞ്‌ സുന്ദരേട്ടന്റെ ചായക്കടയില്‍ കൊണ്ട്‌ കൊടുത്താണ്‌ ജീവിതത്തില്‍ ആദ്യമായി പൊറോട്ട കഴിച്ചിരുന്നത്‌. ഞായറാഴ്‌ച അവിടെ ബീഫും കിട്ടും. ചില ഞായറാഴ്‌ചകളില്‍ ഉണിത്തിരി മാഷിന്റെ വീട്ടില്‍ ദൂരദര്‍ശനില്‍ രാമായണം കാണാന്‍ പോയി തിരിച്ചുവരുമ്പോള്‍ പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഒരിക്കല്‍ കാര്യമറിഞ്ഞ്‌ അച്ഛന്റെ വായില്‍ നിന്ന്‌ ചീത്തവാങ്ങിക്കൂട്ടിയത്‌ ഇപ്പോഴും മറന്നിട്ടില്ല.

പിന്നീട്‌ മുഴക്കോത്ത്‌ യുപിസ്‌കൂളില്‍ പഠിക്കുമ്പോള്‍ പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്റെ കടയാണ്‌ ഒരു നല്ല ഓര്‍മ. കുഞ്ഞമ്പുവേട്ടനെ എന്തുകൊണ്ടോ ആളുകള്‍ പടച്ചോന്‍ എന്ന കുറ്റപ്പേര്‌(ഇരട്ടപ്പേര്‌) ഇട്ടാണ്‌ വിളിക്കുക. ആ പേര്‌ വിളിച്ച്‌ തെറികേട്ടവരുടെ കഥയും നിരവധിയുണ്ട്‌. ഒരിക്കല്‍ കുഞ്ഞമ്പുവേട്ടന്റെ വീട്‌ തപ്പി എങ്ങുനിന്നോ വന്ന ഒരാളോട്‌ ഏതോ കുരുത്തംകെട്ട യുവാവ്‌ പറഞ്ഞുകൊടുത്തു. ആ കടയില്‍ പോയി പടച്ചോന്റെ വീട്‌ അന്വേഷിച്ചാല്‍ മതിയെന്ന്‌. കുഞ്ഞമ്പുവേട്ടനോട്‌ പടച്ചോന്റെ വീട്‌ ഏതാണ്‌ എന്ന്‌ ചോദിച്ച ഹതഭാഗ്യവാന്റെ അനുഭവം പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ ഓര്‍മയില്‍ വരുന്നത്‌ മറ്റൊരു രൂപത്തിലാണ്‌. ഒരിക്കല്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ 11 മണിക്ക്‌ ഇന്റര്‍വെല്ലിന്‌ സ്‌കൂള്‍ വിട്ടതാണ്‌. വെള്ളം കുടിക്കാന്‍ കടയില്‍ പോയതാണ്‌ ഞങ്ങള്‍. ഞാനും മനുവും സുരേശനും സുരേഷ്‌ബാബുവും....

കുഞ്ഞമ്പുവേട്ടന്റെ കട തന്നെയാണ്‌ വീടും. അവിടെ ഒരു വലിയ കിണറുണ്ട്‌. ആഴം കാണാന്‍ പറ്റാത്തത്ര വലിയ കിണര്‍ എന്നാണ്‌ പറയാറ്‌. വെള്ളം കുടിച്ചിട്ട്‌ കിണറ്റിലേക്ക്‌ നോക്കിയ മനു ആഴം കണ്ട്‌ പറഞ്ഞു. എന്റെ പടച്ചോനേ എന്ന്‌. ആര്‍ക്കോ തൂക്കിക്കൊടുക്കുകയായിരുന്ന ചായപ്പോടിപാക്കറ്റും വലിച്ചെറിഞ്ഞ്‌ പടച്ചോന്‍കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ നേരെ അലറിക്കൊണ്ട്‌ ഓടിയെത്തി. ഞങ്ങള്‍ നാലുപേരും ഓടിയ വഴി തന്നെ ഓര്‍മകിട്ടുന്നില്ല. പിന്നെ മാസങ്ങളോളം അതുവഴി പോകാന്‍ തന്നെ പേടിയായിരുന്നു. കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ എല്ലാവരുടെയും വീട്ടുകാരോട്‌ കാര്യം പറഞ്ഞ്‌ ചീത്ത വാങ്ങിത്തന്നിരുന്നു.

പിന്നീട്‌ കുട്ടമത്ത്‌ ഹൈസ്‌കൂളിലെത്തിയപ്പോള്‍ അവിടെയും ഒരു ചായക്കടയുണ്ടായിരുന്നു. പാറക്ക്‌ മുകളില്‍ സ്‌കൂളിനടുത്ത്‌ ഒരേയൊരു ചായക്കടയാണ്‌ ഉള്ളത്‌. പിന്നെ പൊന്മാലത്തേക്ക്‌ പോണം. അമ്മിഞ്ഞിക്കോട്ടേക്ക്‌ പോകുന്ന റോട്ടില്‍ ഒരു ചായക്കടയുണ്ടായിരുന്നു. അവിടെയാണ്‌ വണ്‍ മാന്‍ ചായക്കട. അയാളുടെ ചായകൊടുക്കല്‍ രസകരമായിരുന്നു. ആവശ്യക്കാരനോട്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ മര്യാദയോടെ അന്വേഷിക്കും. ചായ, കടി.. ഇത്‌ അയാള്‍ ഉറക്കെ അടുക്കള നോക്കി വിളിച്ചുപറയും. കേള്‍ക്കുന്ന ആള്‍ വിചാരിക്കും അകത്താരോ ഉണ്ടെന്ന്‌. എന്നാല്‍ ഇതേ ആള്‍ തന്നെ അകത്ത്‌ പോയി ചായയും കൂട്ടി എടുത്ത്‌ വരും. അതാണ്‌ പതിവ്‌. അക്കാര്യം ചോദിച്ചാല്‍ അയാള്‍ പറയുക ഒരു പ്രൊഫഷണലിസമൊക്കെ വേണ്ടേ എന്നാണ്‌.

പിന്നീട്‌ ചായക്കടയും ഹോട്ടലുകളും കടന്ന്‌ ജീവിതം രസകരവും അല്ലാത്തതുമായ വഴികളിലൂടെ പോയപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ എവിടെയെത്തിയാലും ഒരു ചായകുടിക്കുക എന്നഒരു ആഗ്രഹം നടപ്പാക്കാറുണ്ട്‌. വെറുതെ ഒരു ചായയും പഴം പൊരിയും അത്‌ ഒരു വീക്ക്‌നെസ്സാണ്‌.

അങ്ങനെയൊരു ചായക്കടയില്‍ അടുത്ത കാലത്താണ്‌ പോയത്‌. കണ്ണൂരിലാണ്‌. ബോയിംഗ്‌ ബോയിംഗ്‌ എന്ന ചിത്രത്തിലെ ജഗതിയെ പോലെ ചിരിക്കുന്ന ചായച്ചേട്ടന്‍. എന്ത്‌ ചോദിച്ചാലും ആധികാരികമായി മറുപടി പറയുന്ന ഒരാള്‍. ഒരിക്കല്‍ ചായകുടിക്കുകയായിരുന്നു.

നാലഞ്ച്‌ പേര്‍ വന്നു. എന്താണ്‌ വേണ്ടത്‌ ചായച്ചേട്ടന്റെ ചോദ്യം. ഓരോരുത്തരും സ്വന്തംലേഖകന്‍ സിനിമയില്‍ ജഗതിയോട്‌ പറഞ്ഞത്‌ പോലെ വിശദീകരിച്ചു. ഒരു പൊടിച്ചായ, ഒരു സ്‌ട്രോങ്ങ്‌, ഒരു മീഡിയം, ഒരു അടിക്കാത്തത്‌.....

എന്തെങ്കിലും ഒന്ന്‌ പറയടോ..ചായച്ചേട്ടന്‍ ചൂടായിത്തുടങ്ങി. അവര്‍ മാറ്റാന്‍ തയാറായില്ല. എന്നാശരിയെന്ന്‌ പറഞ്ഞ്‌ അടുക്കളയില്‍ പോയി അടുപ്പില്‍ വെള്ളമൊഴിച്ച്‌ തിരിച്ച്‌ വന്ന്‌ ചായച്ചേട്ടന്റെ ഡയലോഗ്‌

ഇവിടെ ചായയില്ല

എല്ലാവരും തുറിച്ചുനോക്കി

ഇവിടെ ചായയില്ല. ദാറ്റീസ്‌ മലയാളം. വേറെ ഹോട്ടലില്‍ പോയ്‌ക്കോ.

അപ്പോഴാണ്‌ കൂടെയുള്ള ജിജോ ചേട്ടന്‍(ജിജോ കദളിക്കാട്‌) പറഞ്ഞത്‌. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ഉടന്‍ അടുപ്പില്‍ വെള്ളമൊഴിക്കുന്ന ചായച്ചേട്ടനെ കുറിച്ച്‌. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ചായച്ചേട്ടന്‌ ഭ്രാന്ത്‌ പിടിച്ചപോലെയാകുമത്രെ. ആകെ കണ്‍ഫ്യൂഷന്‍ ഉടന്‍ ചായച്ചേട്ടന്‍ ചെയ്യുക അടുപ്പില്‍ വെള്ളമൊഴിക്കല്‍ എന്ന കര്‍ത്തവ്യമാണ്‌. എന്നിട്ട്‌ ഒരു ഡയലോഗ്‌, ഇവിടെ ചായയില്ല. എന്തായാലും ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒരു കഥാപാത്രം. അത്രമതി കച്ചോടം എന്നാണ്‌ അയാള്‍ ഭാര്യയോടെ പറയുക.

എന്തായാലും ലാല്‍ ജോസിന്റെ ചായക്കടകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കോരുരുത്തര്‍ക്കും ചായക്കട ഒരു നൊസ്റ്റാള്‍ജിയയാണ്‌. അതുപോലെ എനിക്കും.

Read more...

Sunday, February 14, 2010

എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌ ???

ഒറ്റയ്‌ക്കാകുന്നതിനെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.

കാരണം ഒറ്റപ്പെടലിന്റെ കൂട്ടുകാരന്‍ ആത്മഹത്യയാണ്‌. ആത്മഹത്യ ഒരു രോഗമല്ലാത്തതുകൊണ്ട്‌ അത്‌ ചില പ്രതിസന്ധികളുടെ അര്‍ത്ഥമാണെന്ന്‌ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്‌. ഒറ്റപ്പെടുമ്പോള്‍ ആരെയെങ്കിലും ഫോണ്‍ചെയ്‌ത്‌ ലോകോത്തരകാര്യങ്ങള്‍ സംസാരിച്ച്‌ മനസ്സിനെ റിലാക്‌സ്‌ ചെയ്യിക്കുന്ന ചികില്‍സ സ്വയം കണ്ടെത്തിയതിന്‌ ആരോടാണ്‌ നന്ദി പറയുക. ചിലപ്പോള്‍ സൈക്കോളജി ക്ലാസുകളില്‍ കടന്നുവരാറുള്ള അനില്‍സാറിന്റെ വാക്കുകളാണ്‌ ഓര്‍മ വരിക. ഡിഫന്‍സ്‌ മെക്കാനിസം സ്വയം ഒരു ചികില്‍സയാണെന്ന്‌. സ്വാതന്ത്ര്യത്തിന്റെ പരമോന്നത നിമിഷത്തില്‍ ഒരാള്‍ വീണ്ടും തടവിലാകുമെന്ന്‌ ആനന്ദ്‌ ആള്‍ക്കൂട്ടത്തിലെവിടേയോ എഴുതി വച്ചിട്ടുണ്ട്‌.

ആത്മഹത്യയെ കുറിച്ചുള്ള വിശദാംശങ്ങളിലേക്ക്‌ പലപ്പോഴും എത്തിക്കുന്നത്‌ ചിലമുഖങ്ങളാണ്‌ അതിലേക്ക്‌ പരുക്കന്‍ ജീവിത ഭാവവുമായി കടന്നുവരിക ബാലേട്ടനാണ്‌. ഒരര്‍ത്ഥത്തില്‍ ബാലേട്ടന്‍ ഗുരുവായിരുന്നു. അന്നൊരിക്കല്‍ നാട്ടില്‍ പതിവുള്ളതില്‍ നിന്ന്‌ വ്യത്യസ്‌തമായി പടന്നക്കാട്‌ നെഹ്‌റുകോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നപ്പോള്‍ ബാലേട്ടന്‍ പറഞ്ഞു. ഞാന്‍ പഠിച്ച കോളേജാണ്‌. നിനക്ക്‌ നിന്റെ ഭാവി അവിടെ നിന്ന്‌ കണ്ടെത്താം എന്ന്‌. കള്ളുകുടിയന്‍ എന്ന്‌ പറഞ്ഞ്‌ നാട്ടുകാര്‍ മുഴുന്‍ അരികിലേക്ക്‌ മാറ്റിനിര്‍ത്തിയിരുന്ന ബാലേട്ടന്റെ വാക്കുകള്‍ ഉള്ളിലെവിടെയോ തറഞ്ഞുകയറി. പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രീഡിഗ്രിയടക്കം ഉന്നതനിലയില്‍ പൂര്‍ത്തിയാക്കിയിട്ടും ഈ മനുഷ്യന്‍ എന്തിനാണ്‌ നിര്‍മാണത്തൊഴില്‍ തെരഞ്ഞെടുത്തത്‌ എന്ന്‌. ഒരിക്കല്‍ അത്‌ ചോദിച്ചതുമാണ്‌.

"അതിലൊന്നും കാര്യമില്ലടാ. ജീവിതത്തില്‍ എല്ലാവര്‍ക്കും വഴി തിരഞ്ഞെടുക്കാന്‍ ഒരു സമയമുണ്ട്‌. എന്റെ തെരഞ്ഞെടുപ്പില്‍ എവിടെയോ ചില പിഴകള്‍."

അതെ പിഴ എന്ന്‌ തന്നെയാണ്‌ ബാലേട്ടന്‍ പ്രയോഗിച്ചത്‌. എന്നിട്ട്‌ എന്നും പ്രയോഗിക്കുന്ന ആ ഇംഗ്ലീഷ്‌ വാചകം.

"എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌?"

എനിക്കറിയില്ലായിരുന്നു അതില്‍ തെറ്റുണ്ടോ. ഉള്ളില്‍ വല്ലാത്തൊരിഷ്‌ടത്തോടെയാണ്‌ ബാലേട്ടനെ കണ്ടിരുന്നത്‌. എന്ത്‌ പിഴയാകും എന്ന്‌ പലതവണ ആലോചിച്ചുനോക്കി. പിന്നെ ആ ആശങ്ക മനസ്സില്‍ നിന്ന്‌ ഒഴിവാക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ പതിവ്‌ പോലെ മുന്നില്‍ രണ്ട്‌ റോഡുകള്‍ക്ക്‌ മുന്നില്‍ ഞാനും പകച്ചുനിന്നു. തെരഞ്ഞെടുപ്പുകളില്‍ പലതും കൃത്യമായ ലക്ഷ്യത്തിലെത്തിയതുമില്ല. അതിലുപരിയായി വീട്‌, അച്ഛന്‍, അമ്മ, പെങ്ങള്‍, സാമ്പത്തിക പ്രാരാബ്‌ധങ്ങള്‍ എന്നൊക്കെ പറയാവുന്ന പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ നിന്ന്‌ കൊണ്ടാണ്‌ ബാലേട്ടന്റെ തൊഴില്‍ സ്വീകിരിക്കാന്‍ തീരുമാനിച്ചത്‌.

നിനക്കെന്തിന്റെ കേടാണ്‌ എന്ന്‌ പലപ്പോഴും ബാലേട്ടന്‍ ചോദിച്ചു. ബാലേട്ടന്റെ കൂടെ പോയില്ല. ഒരു തമിഴ്‌ സംഘത്തിന്റെ കൂടെയായിരുന്നു. സിമന്റ്‌ കൊണ്ടുള്ള അഭ്യാസങ്ങളില്‍ ശരിക്കും വിജയിച്ചു. അല്‍പം കലാപരമായി തന്നെ മട്ടപ്പലകയും തേപ്പുകത്തിയും സിമന്റും ഒക്കെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. ഇടയ്‌ക്ക്‌ ബാലേട്ടനെ കാണുമ്പോള്‍ പറയുമായിരുന്നു. നീ പഠിക്കാന്‍ നോക്ക്‌ ട്ടാ. നിന്റെ വഴി ഇതല്ലെന്ന്‌. എന്നാലും നിര്‍മാണത്തൊഴില്‍ എന്നെ ചതിച്ചില്ല.

പെങ്ങള്‍ക്ക്‌ ആദ്യമായി ഒരു മാല വാങ്ങിക്കൊടുത്തതും അമ്മയ്‌ക്ക്‌ സാരി വാങ്ങിക്കൊടുത്തതും അച്ഛന്‌ ഷര്‍ട്ട്‌ വാങ്ങിക്കൊടുത്തും ആ തൊഴില്‍ തന്ന പണം കൊണ്ടാണ്‌. പതിവ്‌ പോലെ അച്ഛന്റെ അതൃപ്‌തിക്കിടയില്‍ ഒറ്റപ്പെട്ട്‌ പോകുമ്പോള്‍ സിനിമ കാണാന്‍ പണം തന്നതും ആ തൊഴില്‍ തന്നെയാണ്‌. ബാധ്യതകളില്‍ ഒരു പരിധിവരെ തീര്‍ക്കാന്‍ സഹായിച്ചതും അതുതന്നെ. ബാലേട്ടനാണ്‌ പറഞ്ഞത്‌ നീ ഡിഗ്രിക്ക്‌ ചേരുക, ഇടയ്‌ക്ക്‌ എന്റെ കൂടെ വരാല്ലോ.

അങ്ങനെ പിന്നീട്‌ ബാലേട്ടന്റെ ശിഷ്യത്വത്തിലായി. പഠനവും തൊഴിലും... രസകരമായിരുന്നു...രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതുപോലെ ബാലേട്ടന്‍ കള്ളുകുടിച്ചു. വൈകുന്നേരം നേരത്തെ പണി മതിയാക്കി നല്ല മധുരമുള്ള അന്തിക്കള്ള്‌ കുടിക്കാന്‍ ചാത്തോത്തെ വീട്ടിലേക്ക്‌ പോകുമ്പോള്‍ പറയും.

`നീ ഈ പണി തീര്‍ത്തിട്ട്‌ പോയാമതി. കേട്ടോ.'

ഞാന്‍ അനുസരിക്കും. ഇടയ്‌ക്ക്‌ ഒരിക്കല്‍ ജീവിതത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ ബാലേട്ടന്റെ കണ്ണ്‌ നിറഞ്ഞത്‌ കണ്ടു.

`നീ കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ. മനുഷന്‍ അത്ര എളുപ്പത്തില്‍ പിടിതരുന്ന ജീവിയല്ല. കാണുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വസിപ്പിച്ച്‌ കൂടെ നിര്‍ത്തി അവര്‍ നമ്മെ വഞ്ചിക്കും. അച്ഛനും പെങ്ങളും ബന്ധങ്ങളൊന്നും അവിടെ പ്രശ്‌നമല്ല. ലോകത്ത്‌ അമ്മ മാത്രമാണ്‌ സത്യം.'

എന്നിട്ട്‌ എന്നെ നോക്കി.

`നീ പേടിക്കണ്ട എല്ലാവരും അങ്ങനൊന്നുമല്ല.'

പിന്നെ പതിവ്‌ പോലെ ചിരിച്ച്‌ കൊണ്ട്‌ ആ ചോദ്യം 'എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌.'

ഒരു ചിരിയില്‍ പൊതിഞ്ഞ്‌ ആ തത്വചിന്ത മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ബാലേട്ടന്‍ പറയും.

`നിന്റെ എം ടി പറയുന്നതിലൊക്കെ വലിയ കാര്യമുണ്ട്‌.`

-എംടി എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. എംടിയെ ഒരു അഡിക്ഷനായി കൊണ്ടുനടക്കുന്നകാലം. അതുകൊണ്ട്‌ തന്നെ ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ എംടിയെക്കുറിച്ച്‌ എന്നോട്‌ പറയും ബാലേട്ടന്‍ പ്രധാനപ്പെട്ട കൃതികളെല്ലാം വായിച്ചിട്ടുണ്ട്‌.

80 കളുടെ ഒടുക്കം ക്യാമ്പസില്‍ കൂട്ടുകാര്‍ പ്രണയത്തിന്റെ വഴികളില്‍ കാല്‍പനിക ജീവിതം രചിച്ചപ്പോള്‍ പരുക്കന്‍ വഴികളിലൂടെ നടന്ന മനുഷ്യന്‍. അന്നൊക്കെ ക്ലാസില്‍ ഒന്നാമതെത്തിയിട്ടും ഇടയ്‌ക്കെവിടെയോ ഒരു പിഴ. ബാലേട്ടന്റെ ഭാഷയില്‍ ഒരു സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌. പിന്നെ ഡിഗ്രി രണ്ടാം വര്‍ഷപരീക്ഷയുടെ അവസനാന കാലത്തൊരു ദിനത്തിലാണ്‌ ആ ദുരന്തം.

പരീക്ഷ തുടങ്ങാറായിരുന്നു. അധ്യാപകരുടെ കരുണയില്‍ മുടങ്ങുന്ന ക്ലാസുകള്‍ തിരിച്ചുപിടിക്കാന്‍ പുസ്‌തകമായ പുസ്‌തകമൊക്കെ സംഘടിപ്പിക്കുന്ന തിരക്ക്‌. പരീക്ഷയ്‌ക്ക്‌ മൂന്നാഴ്‌ച മാത്രം ബാക്കി. ക്ലായിക്കോട്ട്‌ നിന്ന്‌ ചെറുവത്തൂരില്‍ ബസിറങ്ങി പയ്യന്നൂരിലേക്കുള്ള യാത്രയാണ്‌. ബസില്‍ നാട്ടുകാരനൊരാളാണ്‌ ചോദിച്ചത്‌. `ബാലേട്ടന്‍ മരിച്ചതറിഞ്ഞില്ലേ' എന്ന്‌

`ഏത്‌ ബാലേട്ടന്‍..' എന്ന്‌ വെറുതെ ഒരു ആശ കൊണ്ട്‌ ചോദിച്ചതാണ്‌.

എനിക്കറിയാമായിരുന്നു ബാലേട്ടന്‍ ഇങ്ങനെയായിത്തീരുമെന്ന്‌. പ്രതിസന്ധികളില്‍ പകച്ചുനിന്നിട്ടില്ലാത്ത മനുഷ്യനാണ്‌. മദ്യം കഴിക്കുമ്പോഴും ആര്‍ക്കെങ്കിലും ബാധ്യത ബാക്കിവയ്‌ക്കാത്ത മനുഷ്യനാണ്‌ കള്ളുകുടിക്കാന്‍ കടം ചോദിക്കാത്ത മനുഷ്യനാണ്‌.

`എന്ത്‌ പറ്റി?'

'ഇന്ന്‌ രാവിലെ. ബാലേട്ടന്റെ അമ്മ കുളിമുറിയില്‍ ചെന്ന്‌ നോക്കിയപ്പോഴാണ്‌ കണ്ടത്‌. ക്യാന്‍സറിന്റെ ലക്ഷണം ഉണ്ടായിരുന്നു. പിന്നെ കൂട്ടിനാരുമില്ലല്ലോ. ഭാര്യയൊക്കെ വേറെയല്ലേ. അമ്മ മാത്രം പാവം.'

`അതേ.'

ആ വാര്‍ത്തയില്‍ നിന്ന്‌ മുക്തനാകാന്‍ കഴിഞ്ഞില്ല. എവിടെയോ കണ്ടുമറന്ന മുഖമല്ലല്ലോ ബാലേട്ടന്റെത്‌.

`നീ ക്ലാസിന്‌ പോകുകയായിരിക്കും അല്ലേ..' നാട്ടുകാരന്റെ ചോദ്യം ഉള്ളില്‍ എവിടെയും കയറിയില്ല. കോളേജില്‍ പോയി ലീവ്‌ പറഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ കരഞ്ഞു.

പണിക്ക്‌ പോയാല്‍ ചോറിന്‌ കറിവിളമ്പുമ്പോള്‍ എരുവ്‌ കൂടിപ്പോയാല്‍ വഴക്കുണ്ടാക്കുന്ന ബാലേട്ടന്‍, എല്ലാത്തിനും ഒടുവില്‍ സ്‌പെല്ലിംഗ്‌ മിസ്റ്റേക്കിന്റെ കാര്യം പറയുന്ന ബാലേട്ടന്‍ ഇനി ഇല്ലല്ലോ എന്ന്‌ ഓര്‍ത്തപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെടലിന്റെ പരമോന്നത നിമിഷത്തില്‍ ബാലേട്ടന്‍ അത്‌ തീരുമാനിച്ചതാകണം. പിന്നീട്‌ ഡിഗ്രി പരീക്ഷയില്‍ നല്ലമാര്‍ക്ക്‌ വാങ്ങിയപ്പോള്‍ എന്നെ അഭിനന്ദിക്കാന്‍ ഒരാളില്ലല്ലോ എന്ന സങ്കടത്തില്‍ കണ്ണുനിറയെ ബാലേട്ടനായിരുന്നു, കണ്ണീരിന്റെ രൂപത്തില്‍.

കഷ്‌ടപ്പെട്ടുണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക്‌ പൊന്നും വിലയാണ്‌ എന്ന്‌ പറഞ്ഞ്‌ തരാനും ബാലേട്ടനുണ്ടായിരുന്നില്ല. പിന്നീട്‌ പ്രതിസന്ധിഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള ഓര്‍മയായി ബാലേട്ടന്‍. പ്രയത്‌നങ്ങളൊക്കെ മറ്റുള്ളവരുടെ ലാഭമായി മാത്രം തിരിച്ചറിയുമ്പോള്‍ അകറ്റിനിര്‍ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്‌ നാം എത്തപ്പെടും. അവിടെ ഉപയോഗത്തിനുശേഷം വലിച്ചറിയുന്ന പൊള്ളയായ പാത്രം പോലെ നാം നില്‍ക്കും. അപ്പോള്‍ നിങ്ങള്‍ ഒറ്റയ്‌ക്കായിരിക്കും. അവിടെ സ്‌നേഹത്തിന്റെ അര്‍ത്ഥം നാം നിര്‍വചിച്ചതും കരുതുന്നതും ഒന്നും ആയിരിക്കില്ല. അതിന്‌ ലാഭത്തിന്റെ ഭാഷയായിരിക്കും. എനിക്കും നിനക്കും കിട്ടിയ ലാഭത്തിന്റെ ഭാഷ.

അത്‌ തന്നെയായിരുന്നു, ആത്മഹത്യയുടെ വഴിയില്‍ ബാലേട്ടനെ ചിന്തിപ്പിച്ചതും. ജീവിതത്തിന്റെ സൗകുമാര്യവും സൗന്ദര്യവും പാടിപ്പുകഴ്‌ത്തിയ കവികള്‍ക്കിടയില്‍ നിന്ന്‌ തന്നെയാണല്ലോ ആരോ പറഞ്ഞത്‌. ഞാന്‍ ജീവിതത്തിലേക്ക്‌ ശിക്ഷിക്കപ്പെട്ടവന്‍ എന്ന്‌.

Read more...

Friday, January 29, 2010

സത്യന്‍ സാറിന്റെ സങ്കടകരമായ വേര്‍പാട്‌

മരണം നഷ്‌ടപ്പെടുത്തുകയേ ഉള്ളൂ എന്ന്‌ ലോഹിതദാസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്‌. അടുത്ത നാളുകളില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ കനത്ത ആഘാതമായ ഒരുമരണമായിരുന്നു എന്‍.എന്‍.സത്യവ്രതന്റേത്‌. പത്രപ്രവര്‍ത്തനം ആധുനിക വല്‍ക്കരണത്തിന്റെ അകം-പുറം- മോടികളില്‍ മുഴുകുന്നതിന്‌ മുമ്പ്‌ സൈക്കിളില്‍ യാത്ര ചെയ്‌തും നടന്നും എഴുതിയും വിപ്ലവകരമായ നിരവധി റിപ്പോര്‍ട്ടുകളുണ്ടാക്കിയ സത്യവ്രതന്‍ എന്ന വ്യക്തിയുടെ ഓര്‍മ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി അധ്യാപകന്‍ എന്ന നിലയില്‍ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥതയാണുണ്ടാക്കിയത്‌.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പത്രപ്രവര്‍ത്തകരുടെ ന്യായമായ അവകാശത്തിനും ക്ഷേമത്തിനും വേണ്ടി പോരാടിയ ഒരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ട്രേഡ്‌ യൂണിയന്‍ നേതാവ്‌ തൊഴില്‍ മേഖലയിലും ശോഭിക്കുന്ന അപൂര്‍വ്വമായ കാഴ്‌ചയാണ്‌ ആ വ്യക്തിത്വത്തില്‍ ഉണ്ടായിരുന്നത്‌. 53 വര്‍ഷം മുമ്പ്‌ 40 രൂപ ശമ്പളത്തിന്‌ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ സത്യന്‍ സാറിന്റെ ജീവിതം തന്നെ ഈ മേഖലയിലെ നേതൃപാടവത്തിനും അര്‍പണമനോഭാവത്തിനും ദൃഷ്‌ടാന്തമാണ്‌.

സത്യന്‍ സാറിന്റെയും പ്രസ്‌ അക്കാഡമിയുടെയും ഓര്‍മകളില്‍ ഒരിക്കല്‍ കൂടി അല്‌പം സങ്കടത്തോടെ മുഴുകിപ്പോയ ദിവസങ്ങള്‍...

കാക്കനാട്ടുള്ള പ്രസ്‌ അക്കാദമിയുടെ ക്ലാസ്‌ മുറിയില്‍ ഭാവിയെ കുറിച്ചുള്ള സകല ആവലാതികളോടും ഇരിക്കുമ്പോള്‍ പരിശീലനത്തിന്റെ സൈദ്ധാന്തിക വിവരണങ്ങളില്‍ ശ്രദ്ധയുണ്ടാകാറേയില്ല. വേണുഗോപാലക്കുറുപ്പും പി.രാജനും സെബാസ്റ്റ്യന്‍ പോളും കെ.ജി. ജ്യോതിര്‍ഘോഷും അടക്കമുള്ള പ്രഗല്‍ഭരുടെ ക്ലാസുകളില്‍ പോലും പലപ്പോഴും വ്യക്തിത്വവുമായി ബന്ധപ്പെട്ട ആത്മസംഘര്‍ഷങ്ങളാണ്‌ എന്നെ നയിച്ചിരുന്നത്‌. തലേന്നാള്‍ വരെ പത്രവിതരണം നടത്തിയിരുന്ന ഒരു പയ്യന്‌ പത്രപ്രവര്‍ത്തനം പഠിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിചാരം പോലും വല്ലാത്ത ആശങ്കയുണ്ടാക്കിയിരുന്നു. അതൊക്കെ സ്വാഭാവികമായ പൊരുത്തപ്പെടലിന്റെ പ്രശ്‌നങ്ങളാണെന്ന്‌ അന്ന്‌ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ബാഹ്യലോകത്തെ കുറിച്ചുള്ള അറിവിന്റെ അഭാവം, കാലത്തിന്റെ മാറ്റം ഉണ്ടാക്കിയ പുതുസാധ്യകളെക്കുറിച്ചുള്ള അജ്ഞത, പത്രപ്രവര്‍ത്തനം എന്ന ലോകത്ത്‌ എനിക്കെന്താകാന്‍ കഴിയുമെന്ന സ്ഥിരമായ ആശങ്ക... അങ്ങനെ പലതും തുടര്‍ച്ചയായി എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ക്യാമ്പസിലും ക്ലാസിലും ഹോസ്റ്റലിലും ഒക്കെ. എന്നാല്‍ എല്ലാത്തിനും ഒരു പരിഹാരമെന്ന പോലെയായിരുന്നു സത്യന്‍ സാറിന്റെ ക്ലാസ്‌. പാട്ടുപാടുന്നവനോടും കഥയെഴുതുന്നവനോടും കലാകാരന്മാരോടും അദ്ദേഹം പറയുമായിരുന്നു. ഇതല്ല, ജേര്‍ണലിസം എന്ന്‌.

ഇന്റര്‍വ്യൂവിന്‌ എത്തിയപ്പോഴാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. കുറേ വിദ്യാര്‍ത്ഥികളുടെ കൂടെ ആശങ്കയോടെയാണ്‌ അന്ന്‌ അക്കാദമിയുടെ മുറ്റത്ത്‌ എത്തിയത്‌. കൂട്ടുകാരന്‍ സുരേശനാണ്‌ നാട്ടില്‍ നിന്ന്‌ കൂടെയുണ്ടായിരുന്നത്‌. അടയക്കേണ്ട ഫീസും കെട്ടും ഭാണ്ഡവും എല്ലാമായി കാസര്‍കോട്ടെ ക്ലായിക്കോട്‌ ഗ്രാമത്തില്‍ നിന്ന്‌ വൈകുന്നേരം മലബാര്‍ എക്‌സ്‌പ്രസിന്‌ പുറപ്പെടുമ്പോള്‍ മനസ്സ്‌ നിറയെ സങ്കടമായിരുന്നു. അമ്മയെയും അച്ഛനെയും അനിയത്തിയെയും നാടിനെയും വിട്ട്‌ പഠനത്തിനാണെങ്കിലും, പ്രായവും പക്വതയും എത്താത്തതിനാലാകും, ഒരുവല്ലാത്ത സങ്കടം, മനസ്സില്‍.

പിന്നീട്‌ കൊച്ചിയിലെത്തിയപ്പോള്‍ വിശാലമായ ലോകത്ത്‌ തനിച്ചായതുപോലെ. സുരേശന്‍ സമാധാനിപ്പിച്ചു. ഉണ്ടാകാനിടയില്ലാത്ത ഒരു ലോകത്തെകുറിച്ച്‌ സ്വപ്‌നം കാണാന്‍ അവന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഇന്റര്‍വ്യൂ ബോര്‍ഡിന്‌ മുന്നിലേക്ക്‌ അവന്‍ തള്ളിവിടുകയായിരുന്നു. മനസ്സില്‍ അഡ്‌മിഷന്‍ കിട്ടേണ്ടെന്ന ആഗ്രഹം ഇടയ്‌ക്ക്‌ വച്ച്‌ കടുന്നുകൂടി. അങ്ങനെയാണെങ്കില്‍ നാട്ടിലേക്ക്‌ തിരിച്ചുപോകാമല്ലോ.

ഇന്റര്‍വ്യൂ സമയത്താണ്‌ എന്‍.എന്‍.സത്യവ്രവതനെ നേരിട്ട്‌ കാണുന്നത്‌. പത്രപ്രവര്‍ത്തകന്‍ പി.രാജനെയും എനിക്കന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പണ്ടൊരിക്കല്‍ ഒളിവ്‌ജീവിതകാലത്ത്‌ നക്‌സല്‍ വേണുവിനെ ഇന്റര്‍വ്യൂ ചെയ്‌ത, അടിയന്തിരാവസ്ഥക്കാലത്ത്‌ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍... അങ്ങനെ ആവേശമുണര്‍ത്തുന്ന ചില ഓര്‍മകള്‍ എവിടെയോ വായിച്ച, കേട്ട ഓര്‍മകള്‍. അതില്‍കൂടുതലൊന്നും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത്‌ മറ്റാരൊക്കെയാണെന്ന്‌ അറിയില്ല.

സത്യന്‍ സാറാണ്‌ ആദ്യം ആ ചോദ്യം ചോദിച്ചത്‌.

"സ്ഥലം എവിടെയാണ്‌?" മുഖത്ത്‌ ഒളിപ്പിച്ച്‌ വച്ച ഒരുചിരിയോടെയുള്ള ചോദ്യം

ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുകളുടെ ഹിമാലയത്തില്‍ നില്‍ക്കുന്ന കാലമാണല്ലോ, ഞാന്‍. എന്റെ പ്രതികരണം ഇഷ്‌ടപ്പെടുമോ എന്ന ആശങ്കയോടെ മറുപടി

-"കാസര്‍കോട്‌ ജില്ലയിലാണ്‌, ക്ലായിക്കോട്‌ എന്നാണ്‌ സ്ഥലത്തിന്റെ പേര്‌, കയ്യൂര്‍ ഗ്രാമത്തിലെ..."

"എന്താടോ കയ്യൂര്‍ എന്ന്‌ പറഞ്ഞാ പോരേ?"-പി.രാജന്‍

ശരിയായിരുന്നു. പലപ്പോഴും എന്റെ ഗ്രാമത്തിന്റെ പേര്‌ പറയുന്നതിന്‌ മുന്നേ ഈ വിശദീകരണങ്ങള്‍ എനിക്ക്‌ പതിവാണ്‌. ചെലപ്പോള്‍ ആളുകള്‍ക്ക്‌ അറിയണമെന്നില്ലല്ലോ. അവര്‍ ഞാന്‍ അഹങ്കാരിയാണെന്ന്‌ കരുതിയാലോ. അതുകൊണ്ട്‌ ഒന്നുമല്ലാത്ത ഒരുഗ്രാമത്തില്‍ നിന്ന്‌ വരികയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മനസ്സിന്റെ ഒരുക്കമാകും എന്നൊക്കെ പീന്നീട്‌ മനശാസ്‌ത്രജ്ഞന്‍മാരുടെ പുസ്‌തകങ്ങളില്‍ നിന്ന്‌ ഇതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്‌.

മറുപടിയായി ഞാന്‍ ചിരിച്ചു.

"ഊം... അവിടെയല്ലേ ആ പോലീസുകാരനെ കല്ലെറിഞ്ഞ്‌ കൊന്നത്‌."-പി.രാജന്‍.

എന്തോ എന്നെ ദേഷ്യം പിടിപ്പിക്കാനോ പരീക്ഷിക്കാനോ എന്തിനായിരുന്നു ആ ചോദ്യം എന്ന്‌ അപ്പോള്‍ മനസ്സിലായിരുന്നില്ല. എന്റെ രക്തം തിളച്ചു.

"സര്‍...."

അദ്ദേഹം എന്നെയൊന്ന്‌ നോക്കി. സത്യന്‍ സാര്‍ അരികിലിരുന്ന്‌ ചിരിക്കുന്നത്‌ എനിക്ക്‌ നന്നായി ഓര്‍മയുണ്ട്‌

-"സര്‍ ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ സംഘടിച്ചത്‌ കയ്യൂരിലായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഫ്യൂഡല്‍ പ്രഭുക്കന്മാരും ബ്രിട്ടീഷുകാരും കൂടി നാട്ടുകാരെ ദ്രോഹിച്ചിരുന്നു. അവിടെ തൊഴിലാളികള്‍ സംഘടിക്കുകയും സമരത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു. അതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ പുഴയില്‍ ചാടുകയും നീന്താനറിയാത്തിനാല്‍ മുങ്ങിമരിക്കുകയും ചെയ്‌തത്‌. പിന്നീടാണ്‌ പോലീസുകാര്‍ കയ്യൂരും ക്ലായിക്കോടും ചെറിയാക്കരയിലും അഴിഞ്ഞാടിയത്‌. അഞ്ച്‌ പേരെ തൂക്കിക്കൊന്നത്‌..... അന്ന്‌ ഒളിവിലുണ്ടായിരുന്ന നിരവധി പേര്‍ ക്ലായിക്കോട്ടും കയ്യൂരും ചെറിയാക്കരയിലും ഒക്കെ ആയിരുന്നു ജീവിച്ചത്‌. ആ ക്ലായിക്കോടാണ്‌ സാര്‍ എന്റെ വീട്‌."

എന്തൊക്കെയോ ഞാന്‍ പറഞ്ഞു.

"ശരി, ശരി ഇനി ബേക്കല്‍ കോട്ടയെക്കുറിച്ച്‌ എന്തറിയാം?"-സത്യന്‍ സാര്‍ ഇടപെട്ടു.

"സര്‍, അത്‌ ഇക്കേരി നായ്‌ക്കന്മാര്‍ പണ്ട്‌ ഉണ്ടാക്കിയ കോട്ടയാണ്‌."

"ടിപ്പുസുല്‍ത്താനല്ലേ ഉണ്ടാക്കിയത്‌?"-പിരാജന്‌

"അല്ല, സര്‍ ടിപ്പു അവരില്‍ നിന്ന്‌ പിടിച്ചെടുക്കുകയായിരുന്നു."

അവര്‍ തമ്മില്‍ നോക്കി. എന്തോ ആശയം കൈമാറിയെന്ന്‌ തോന്നി.

"ശരി. എന്നാ പിന്നെ ആയ്‌ക്കോട്ടെ.."-സത്യന്‍ സാറിന്റെ ചിരിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.

അങ്ങനെയാണ്‌ അന്ന്‌ പിരിഞ്ഞത്‌.

ആദ്യക്ലാസില്‍ പതിവ്‌ പോലെ ഒളിപ്പിച്ച്‌ വച്ച ചിരിയുമായി കയറി വന്നപ്പോള്‍ ഇന്റര്‍വ്യൂ ദിവസത്തെ സംഭവങ്ങള്‍ മുഴുവനും ഓര്‍ത്തു. പിന്നീട്‌ പലപ്പോഴും ക്ലാസെടുക്കാന്‍ ആളില്ലാത്ത ഇടവേളകളില്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും പരിചയമില്ലാത്തവര്‍ ക്ലാസെടുക്കാന്‍ വരുമ്പോള്‍ പരിചയപ്പെടുത്താനും സത്യന്‍ സര്‍ വരാറുണ്ടായിരുന്നു. ഒരു കോഴ്‌സ്‌ ഡയരക്‌ടര്‍ എന്നതില്‍ കവിഞ്ഞ സ്വാതന്ത്ര്യം കുട്ടികള്‍ എടുക്കുന്നത്‌ കാണുമ്പോള്‍ മാറിനില്‍ക്കുന്ന എന്നെപോലുള്ള ചിലര്‍ക്ക്‌ ചെറിയ സങ്കടം തോന്നും.

പഠനകാലത്താണ്‌ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തെക്കുറിച്ച്‌ കൂടുതലായി അറിയായനിടയായത്‌. അത്‌ ബഹുസ്വരമായ ഒരു കാലഘട്ടത്തിന്റെ നേരടയാളമായിരുന്നു. എപ്പോഴും ക്ലാസില്‍ ഒരകലത്തില്‍ ഇരുന്നതിനാലാവണം അദ്ദേഹവുമായി മറ്റ്‌ പലര്‍ക്കും ഉള്ളതുപോലെ വ്യക്തിബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെയാകണം പ്രധാന ആനുകാലികങ്ങളില്‍ എന്റെ ഫീച്ചറുകള്‍ വരുമ്പോള്‍ സഹപാഠികള്‍ അഭിനന്ദിക്കുമ്പോഴൊന്നും അദ്ദേഹം ഒന്നും അറിയാതെ ഇരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു, ഒന്ന്‌ അഭിനന്ദിക്കുമായിരിക്കും എന്ന്‌. അന്ന്‌ പക്ഷേ ചെറിയ മനസ്സിന്റെ അത്യാഗ്രഹങ്ങള്‍ ആണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രസകരമായ പ്രയോഗങ്ങളും മറ്റും ഞങ്ങളുടെയിടയില്‍ പ്രസിദ്ധമാണ്‌. പെണ്‍കുട്ടികളെയടക്കം മിസ്റ്റര്‍ ചെര്‍ത്ത്‌ വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ ക്ലാസ്‌ മുഴുന്‍ ചിരിയില്‍ മുഴുകും. ഒരിക്കല്‍ അനിയത്തിയുടെ കല്യാണനിശ്ചയത്തിന്‌ അക്കാഡമിയില്‍ എല്ലാവരെയും ഞാന്‍ ക്ഷണിച്ചിരുന്നു. യാദൃച്ഛികമായി നിശ്ചയം മാറ്റിവയ്‌ക്കേണ്ടിവന്നു. ഒരാഴ്‌ചത്തെ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. എന്നിട്ട്‌ ചോദിച്ചത്‌ രസകരമായ ഒരു ചോദ്യമാണ്‌.

"എല്ലാവരും നിശ്ചയത്തിന്‌ വരാനിരുന്നതാണ്‌. താനെന്താടോ അവിടത്തെ രാജാവാണോ?"

അന്ന്‌ തോന്നിയത്‌ സങ്കടവും ദേഷ്യവും ഒക്കെയായിരുന്നു. പിന്നീട്‌ അദ്ദേഹത്തിന്‌ പ്രൊഫഷനോടുളള താല്‍പര്യം മനസ്സിലാക്കിയപ്പോഴാണ്‌ വ്യത്യസ്‌തമായ ആ കാഴ്‌ചപ്പാട്‌ മനസ്സിലായത്‌. കൊച്ചി 2000 എന്ന കൊച്ചിന്‍ കോര്‍പറേഷന്റെ മെഗാ പ്രൊജക്‌ടിലേക്ക്‌ ഞങ്ങളെ പറഞ്ഞയക്കുമ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതില്‍ അദ്ദേഹത്തിനുള്ള കൂര്‍മബുദ്ധി വ്യക്തമായത്‌. എഴുതേണ്ടവരെയും ഓരോരുത്തര്‍ക്കും എഴുതാനുള്ള മേഖലയും തിരിച്ചറിഞ്ഞ്‌ വ്യക്തമായ ഉദ്ദേശത്തോടെയാണ്‌ ഞങ്ങളെ കോര്‍പറേഷന്‍ വര്‍ക്കിനായി പറഞ്ഞയച്ചത്‌. മാതൃഭൂമിയിലും കേരളകൗമുദിയിലും 35 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനം കൃത്യമായ ലക്ഷ്യബോധമുള്ളതായിരുന്നു, അദ്ദേഹത്തിന്‌. പിന്നീട്‌ പത്രപ്രവര്‍ത്തകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കേരള പ്രസ്‌ അക്കാഡമിയുടെ കോഴ്‌സ്‌ ഡയരക്‌ടറായപ്പോഴും തന്റെ ലക്ഷ്യബോധം അദ്ദേഹം മറന്നില്ല.

എന്തുകൊണ്ടോ പഠനത്തിന്റെ അവസാനകാലത്തും ഞങ്ങള്‍ കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ദേഹത്തോട്‌ അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാനും അസീം മുസ്‌തഫയും പ്രദീപ്‌ ജോസഫുമൊക്കെ ആ സങ്കടം പങ്കിടാറുമുണ്ടായിരുന്നു. കോഴ്‌സ്‌ കഴിഞ്ഞിറങ്ങിയതിന്‌ ശേഷം പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. പലപ്പോഴും എന്റെ ചെറിയ ലോകത്ത്‌ അങ്ങനെയൊരു ഇടപെടലിന്റെ സാഹചര്യവും വന്നിരുന്നില്ല.

അടുത്ത കാലത്ത്‌ ഒന്ന്‌ കാണാന്‍ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒ.വിസുരേഷിനോടും സിജി ഉലഹന്നാനോടും ജുവിനോടും ഒക്കെ സംസാരിച്ച്‌ പോകാന്‍ പദ്ധതിയിട്ടതുമാണ്‌. അദ്ദേഹത്തിന്റെ അടുത്തെത്തി വീണ്ടും പഴയ കാലം ഓര്‍മിപ്പിക്കാനുള്ള ഒരാഗ്രഹം. ഭൂതകാലം ഇല്ലാതെ ഒരു മനുഷ്യനും നിലനില്‍ക്കുന്നില്ലല്ലോ, അത്‌ സന്തോഷിപ്പിക്കുന്നതായാലും ദു:ഖിപ്പിക്കുന്നതായാലും. അദ്ദേഹത്തെ കാണുക എന്ന ആഗ്രഹം ഇനി നടക്കില്ലല്ലോ എന്ന അറിവ്‌ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉണ്ടാക്കുന്ന സങ്കടം വെറുമൊരു വിദ്യാര്‍ത്ഥിയുടേതല്ല, നഷ്‌ടപ്പെട്ട്‌ പോയ ഒരു കാലത്തെക്കുറിച്ച്‌ ഉള്ളതാണ്‌. തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഒരു കാലത്തെക്കുറിച്ചുള്ള നിസ്സഹായനായ സാധാരണ മനുഷ്യന്റെ സങ്കടം...

Read more...

Saturday, January 9, 2010

പുല്ല്‌ മേഞ്ഞ വീട്ടില്‍ നിന്ന്‌ ഖലീഫാ ടവറിലേക്കുള്ള ദൂരം

"എന്നാലും അമ്മാമാ, ഈ ബുര്‍ജ്‌ വിമാനത്തില്‌ മുട്ട്വോ?"

പതിവ്‌ പോലെ ആയിരുന്നില്ല. മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യം. ബുര്‍ജ്‌ ദുബായ്‌ എന്ന ഖലീഫാടവറിനെ കുറിച്ചുള്ള അവന്റെ ആകാംക്ഷ അവസാനിക്കുന്നേയില്ല.

"അത്രയ്‌ക്കൊന്നും ഉയരമുണ്ടാകില്ല."- ഞാന്‍.

ബുര്‍ജ്‌ ദുബായുടെ പശ്ചാത്തലത്തില്‍ കൗമുദിയിലെ ടി. അരുണ്‍കുമാര്‍ എഴുതാന്‍ ആലോചിക്കുന്ന നോവലിന്റെ ആശയത്തെക്കുറിച്ച്‌ രാംദാസാണ്‌ ഇന്നലെ സംസാരിച്ചത്‌. ഞങ്ങള്‍ അതിന്റെ ഉയരത്തില്‍ നിന്ന്‌ താഴോട്ട്‌ നോക്കി ആശയക്കുഴപ്പത്തിലായി. എനിക്കിപ്പോഴും ആ കെട്ടിടത്തെക്കുറിച്ചുള്ള അതിശയം അവസാനിച്ചിട്ടില്ല. അടിത്തട്ടിലെ ഏതെങ്കിലും നിലയില്‍ പണിയെടുക്കുമ്പോള്‍ ഏതെങ്കിലും തൊഴിലാളികള്‍ക്ക്‌ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിലോ എന്ന ആധി എന്നെ കുറേ നേരമായി അലോസരപ്പെടുത്തുന്നുണ്ട്‌. ഒരു മഹാദുരന്തത്തെക്കുറിച്ചുള്ള പേടി... എന്നാലും ഈ ആശയത്തിന്‌ പിന്നില്‍ ആരാകും. അരുണും രാംദാസും ഞാനും മാത്രമല്ല, ഞങ്ങളെ പോലേ ഒരുപാട്‌ പേര്‍ ഒരേ സമയത്ത്‌ ഈ ദാര്‍ശനിക പ്രതിസന്ധിയെന്നൊക്കെ വിളിക്കാവുന്ന ആലോചനയില്‍ പെട്ട്‌ കുഴപ്പത്തിലായിട്ടുണ്ടാകും. ഇടയ്‌ക്ക്‌ കാണാതായ ജ്യോതി ഓടി അമ്മയെയും കൂട്ടി ഓടി വന്നു എന്റടുത്തേക്ക്‌.

"അമ്മാമാ ഈ കല്യാണി സമ്മതിക്കുന്നില്ല." (അവന്‍ ചിലപ്പോള്‍ അമ്മയെ പേരാണ്‌ വിളിക്കുക. ഇപ്പോള്‍ മാറ്റിത്തുടങ്ങി. ചിലപ്പോള്‍ പേര്‌, ചിലപ്പോള്‍ അമ്മമ്മ...)"സത്യായിട്ടും. അമ്മമ്മ ഈ ചിത്രം നോക്ക്‌ ഇത്‌ 169 നിലയാ."

അവന്റെ അല്‍ഭുതം അമ്മയിലേക്ക്‌ പകരാനുള്ള ശ്രമം. ശരിക്കും അമ്മയ്‌ക്കത്‌ വിശ്വാസമാകുന്നില്ല. ഉള്ളില്‍ തട്ടുന്നുപോലുമില്ല. ജ്യോതിയെ സമാധാനിപ്പിക്കാന്‍ എന്ന മട്ടില്‍ സമ്മതം മൂളിയെന്ന്‌ എനിക്കും മനസ്സിലായി. ജ്യോതിക്കതാണ്‌ ദേഷ്യം. അവന്‍ അതിശയം പ്രകടിപ്പിക്കുന്ന മറ്റൊരാളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. അമ്മയാണെങ്കില്‍ അതിശയിക്കുന്നുമില്ല.

"നീ പോടാട്‌ന്ന്‌"-അമ്മ

"അമ്മമ്മേ ഇതില്‍ വീടുണ്ട്‌, കുളമുണ്ട്‌, കളിക്കാന്‍ ഗ്രൗണ്ടുണ്ട്‌, പീടികയുണ്ട്‌.. മഴ വരുന്നതറിയാനുള്ള യന്ത്രം പോലുമുണ്ട്‌."(കാലാവസ്ഥാനിരീക്ഷണകേന്ദ്രം)

"ഓ..."

"നമ്മളെ വീടൊന്നും അതിനെടേല്‌ ഒന്ന്വല്ല, സത്യായിട്ടും."

അല്ലെങ്കിലും ഒന്നുമല്ലാത്ത എന്റെ വീട്‌ ജ്യോതിയുടെ മാതൃകയാണ്‌. എന്റെ പുസ്‌തക ശേഖരം മുഴുന്‍ അവന്‍ വലിയ ആളായതിന്‌ ശേഷം വായിച്ചുതീര്‍ക്കാനിരിക്കുകയാണല്ലോ.അമ്മാമന്റെ പുസ്‌തകത്തിന്റെ ഒക്കെ ഇരട്ടി അവിടന്ന്‌ വാങ്ങാന്‍ കിട്ടും.

അമ്മ മിണ്ടാത്തത്‌ കൊണ്ട്‌ അവന്‌ ദേഷ്യം ഇരട്ടിക്കുന്നുണ്ട്‌.

"വിമാനത്തിന്റത്രയും ഉയരത്തിലാണ്‌ അമ്മമ്മേ..."

"അതേയോ?"

വിമാനത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഞാനും അവന്‌ ശിഷ്യപ്പെടേണ്ടി വരും. അതിന്‌ കാരണമുണ്ട്‌. ഞാനും അമ്മയും ഒന്നും വിമാനത്തില്‍ കയറിയിട്ടില്ല. അവന്‍ കയറിയിട്ടുണ്ട്‌. അവന്‍ നാഗാലാന്റിലേക്കും ത്രിപുരയിലേക്കും അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്ര ചെയ്‌തിട്ടുണ്ട്‌. വിമാനത്തെക്കുറിച്ച്‌ പറയുമ്പോള്‍ നമ്മളെല്ലാം കേട്ടിരിക്കണം. ഇല്ലെങ്കില്‍ അവന്‌ ദേഷ്യം വരും.

അപ്പോഴാണ്‌ അമ്മ പറഞ്ഞത്‌. -"ഇതിന്റെടേല്‌ നമുക്ക്‌ പണ്ടുണ്ടായിരുന്ന പുല്ല്‌ മേഞ്ഞ വീടൊക്കെ ഇവന്‌ പറഞ്ഞാ മനസ്സിലാവ്വേ?"

"പുല്ലിട്ട വീടാ? ഈ അമ്മമ്മയ്‌ക്ക്‌ പ്രാന്തന്നെ.."

ഞാനിടപെട്ടു. "അതേടാ. ഒരു കാലത്ത്‌ ഇവിടെയെല്ലാം പുല്ല്‌ മേഞ്ഞ വീടായിരുന്നു."

"അമ്മാമന്‍ കളവ്‌ പറയുന്നു"

നേരത്തെ അമ്മ പ്രകടിപ്പിച്ച അതേ അതിശയമില്ലായ്‌മ അവന്റെ മുഖത്തും. ഖലീഫാ ടവര്‍ സത്യമാണെന്നത്‌ അമ്മയ്‌ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെ തന്നെ പുല്ലിട്ട വീട്‌ അവനും വിശ്വസിക്കാന്‍ പ്രയാസമാണ്‌. അവര്‍ക്കിടയില്‍ എന്തൊരു അന്തരം. പക്ഷേ ഇത്‌ രണ്ടും എനിക്ക്‌ വിശ്വസിച്ചേ പറ്റു. രണ്ടും ഞാന്‍ അനുഭവിക്കുന്നതും അനുഭവിച്ചതും ആണല്ലോ.

പണ്ട്‌ ക്ലായിക്കോട്‌ മുഴുവന്‍ പുല്ല്‌ മേഞ്ഞ വീടായിരുന്നു. പണ്ട്‌ എന്നത്‌ അത്ര അകലെയല്ലാത്ത പണ്ടാണ്‌. 1987ന്‌ മുമ്പ്‌. ഏറ്റവും ഒടുവില്‍ പുല്ലിട്ട വീട്‌ മാറ്റുന്നത്‌ എന്റെ വീടാണ്‌. അവിടെ കുടിയിരിക്കുന്നത്‌ 1987ല്‍. ആവര്‍ഷം ഞാന്‍ വെള്ളാട്ട്‌ എല്‍.പിസ്‌കൂളില്‍ നാലാം ക്ലാസില്‍. ആ വര്‍ഷമാണ്‌ എന്റെ അമ്മയുടെ അച്ഛന്‍ മരിക്കുന്നത്‌. ആ വര്‍ഷമാണ്‌ സുരേശന്റെ വീട്ടില്‍ റേഡിയോ വാങ്ങുന്നത്‌, ആ വര്‍ഷമാണ്‌ ഞങ്ങളുടെ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നത്‌... അങ്ങനെയങ്ങനെ. അതൊക്കെ പിന്നീട്‌ ഒരിക്കല്‍ വിശദീകരിക്കാവുന്ന കാര്യങ്ങള്‍.

ഞങ്ങളുടെ വീട്‌ ഏറ്റവും ഒടുവില്‍ ഓടിടാന്‍ ഒരു കാരണവുമുണ്ട്‌. വീട്ടിന്‌ പുല്ല്‌ മേയുന്നതില്‍ വിദഗ്‌ദനായ തൊഴിലാളിയായിരുന്നു അച്ഛന്‍. അച്ഛനെ കഴിഞ്ഞേ നാട്ടില്‍ അതിനാളുള്ളൂ. അതുകൊണ്ട്‌ ഞങ്ങളുടെ പ്രതാപകാലവും അസ്‌തമിക്കുകയായിരുന്നു. നാട്ടിലെ ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുന്ന ജോലിയായിരുന്നു അത്‌. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലാകെ വീടുകള്‍ ഓടിട്ട വീടുകളായി തുടങ്ങിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അപ്പോഴെക്കും തിരക്ക്‌ കാരണം ഞങ്ങള്‍ക്ക്‌ കാണാന്‍ കൂടി ലഭിക്കാത്ത അച്ഛനെ ഞങ്ങള്‍ക്ക്‌ സ്ഥിരമായി കാണാന്‍ കിട്ടിത്തുടങ്ങി. നമ്മുടെ വീടും ഓടിടണ്ടേ അച്ഛാ എന്ന്‌ വളരെ നിഷ്‌കളങ്കമായി ഞാനും അനിയത്തിയും ചോദിച്ചിരുന്നു.
എന്നാല്‍ അച്ഛന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന, നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ്‌ ചോദിക്കുന്നതെന്ന്‌ അന്ന്‌ അറിയുമായിരുന്നില്ലല്ലോ. ഒടുവില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ഞങ്ങളും വീടുമാറുന്നത്‌.

"അപ്പോ പുല്ല്‌ മേഞ്ഞ വീടിന്‌ ചോര്‍ച്ചയുണ്ടാകില്ലേ അമ്മമ്മേ."

ഇടയ്‌ക്ക്‌ എന്റെ ആലോചനയെ ജ്യോതിയുടെ ഒരു ചോദ്യമാണ്‌ ഉണര്‍ത്തിയത്‌.

"ഇല്ല മോനേ അവിടെ വല്ലാത്തൊരു സുരക്ഷിതത്വമുണ്ടായിരുന്നു. ആദ്യം വീടിന്‌ ഓലകൊണ്ട്‌ സുരക്ഷിതമായി കവചം തീര്‍ക്കും. അതിന്‌ മുകളിലാണ്‌ നല്ല തേന്‍പുല്ലുകൊണ്ട്‌ പുതയ്‌ക്കുന്നത്‌."

പുരപുതയ്‌ക്കുക എന്നാണ്‌ പറയുന്നത്‌. മഴ വന്ന്‌ വീട്‌ ചോര്‍ന്നൊലിക്കുമ്പോള്‍ ആളുകള്‍ എന്റെ വീട്ടില്‍ ക്യൂ നില്‍ക്കുമായിരുന്നു. പുരപുതക്കാരനായ അച്ഛന്‌ വേണ്ടി. രാവും പകലുമില്ലാതെ അച്ഛന്‍ അവരുടെ വീട്‌ പുതക്കാന്‍ പോകും. മഴ എത്ര പെയ്‌താലും നാട്ടുകാരുടെ വീടുകള്‍ക്ക്‌ ശേഷമേ ഞങ്ങളുടെ വീട്‌ അച്ഛന്‍ പുതയ്‌ക്കുകയുള്ളൂ. മഴയടുക്കുമ്പോള്‍, ഏതെങ്കിലും പാതിരായ്‌ക്ക്‌ അച്ഛന്‍ വന്ന്‌ കിടന്നുറങ്ങുമ്പോള്‍ ആ ദിവസം ആരുടെയോ പുര പുതച്ച്‌ തീര്‍ന്നതിന്റെ ആശ്വാസം അച്ഛനുണ്ടാകും. ക്ലായിക്കോട്ടെ ഇരിങ്കത്തൊട്ടി പാറപ്പരപ്പില്‍ പൂക്കുന്ന നല്ല തേന്‍ പുല്ലാണ്‌ വീടിന്‌ പുതയ്‌ക്കാന്‍ ഉപയോഗിക്കുക. സ്‌തീകള്‍ ഓരോ വീട്ടുകാര്‍ക്കും വേണ്ടി പുല്ല്‌ പറിക്കാന്‍ കൂട്ടമായി പാറമ്മലേക്ക്‌ പോകും. കൈയില്‍ തൂക്കുപാത്രത്തില്‍ കഞ്ഞിവെള്ളവും കഴിക്കാന്‍ എന്തെങ്കിലും പലഹാരവുമായി. പുല്ലരിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സന്ധ്യയാകും.

ജ്യോതിക്ക്‌ അതൊന്നും വിശ്വസിക്കാന്‍ കഴിയില്ല. കാരണം അവനെയും കൊണ്ട്‌ ചില വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുള്ളതാണ്‌, അസ്‌തമയം കാണാന്‍ പോകാറുള്ളതാണ്‌ നീണ്ടുകിടക്കുന്ന കുന്നിന്‍ മുകളിലെ പാറപ്പരപ്പിലേക്ക്‌. അപ്പോഴൊന്നും അത്തരം സാധ്യതകള്‍ അവന്‍ ഊഹിച്ചതേയില്ല.

അതൊക്കെ അടുത്തകാലത്തായിരുന്നു എന്ന്‌ പറഞ്ഞാല്‍ അവന്‌ വിശ്വാസമാകില്ല. അന്നൊരിക്കല്‍ മൂന്നാം ക്ലാസിലെ വേനലവധിക്കാണ്‌ ഞങ്ങളുടെ വീടും മാറ്റിയത്‌. തല്‍ക്കാലത്തേക്ക്‌ തറയും കെട്ടി, നാലും ചുമരും കെട്ടി, കുറച്ച്‌ താഴെയായി ഓടിട്ട വീട്ടിലേക്ക്‌ പിന്നീട്‌ മാറുമ്പോള്‍ മഴ വന്നുതുടങ്ങിയിരുന്നു. നിലത്ത്‌ വിരിച്ച്‌ അച്ഛനും അമ്മയ്‌ക്കും ഒപ്പം കിടക്കുമ്പോള്‍ ഓടിട്ട വീടിനെക്കുറിച്ച്‌ സ്വപ്‌നം കണ്ടിരുന്ന എന്റെ ഉള്ളില്‍ പുല്ല്‌ മേഞ്ഞ ആ വീടിനോട്‌ വല്ലാത്തൊരു ഇഷ്‌ടം ഉണ്ടായിരുന്നു. കനത്ത കാറ്റടിച്ച്‌, തേജസ്വിനി പുഴയില്‍ വെള്ളം നിറഞ്ഞ്‌ കവിഞ്ഞ ആ രാത്രിയില്‍ ഉറങ്ങിയേയില്ല. അടിച്ച്‌ കയറ്റിയ മാഴച്ചാറ്റലിനിടെ പണിതീരാത്ത വീട്ടില്‍ സുരക്ഷിതത്വമൊരുക്കാന്‍ അമ്മ പാടുപെടുകയായിരുന്നു. പിറ്റേന്നുണര്‍ന്ന ഉടനെ ഞാന്‍ മുകളില്‍ വീടിരുന്ന ഇടത്തേക്ക്‌ പോയിനോക്കി. പ്രധാന ഭാഗങ്ങളെല്ലാം പുതിയ വീടിന്‌ വേണ്ടി പൊളിച്ചെടുത്തിരുന്നു. ആ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന്‌ വീണിരിക്കുന്നു. ഞാന്‍ പിറന്ന്‌ വീണ വീട്‌, എന്റെ കുഞ്ഞുസ്‌നേഹവും കണ്ണീരും സന്തോഷവും എല്ലാം അറിഞ്ഞ വീട്‌.... അതിലൂടെ പുതുതായി വരുന്ന റോഡിന്‌ വഴി തീര്‍ക്കാന്‍ എന്നതുപോലെ സ്വയം തകര്‍ന്ന്‌ ഒഴിഞ്ഞുകൊടുത്തതായി തോന്നി എനിക്ക്‌.

പിന്നീട്‌ ക്ലായിക്കോടിന്റെ ഞരമ്പ്‌ കണക്കെ ആറോഡ്‌ സുരക്ഷിതമായി നാടിനെ ചുറ്റി നിന്നു. വീട്‌ തകര്‍ന്നപ്പോള്‍ അന്ന്‌ തോന്നിയ കുഞ്ഞുസങ്കടത്തിന്‌ വലിയ ആയുസ്സായിരുന്നു. പിന്നീട്‌ മുറികള്‍ മാറി മാറിതാമസിക്കുമ്പോഴും സ്വന്തമായി ഒരുമുറിയുണ്ടാക്കിയപ്പോഴും ഒക്കെ ഉള്ളില്‍ ആ വീടും സങ്കടവുമുണ്ടായിരുന്നു....

എന്തുകൊണ്ടോ എനിക്കാ വീടിനോട്‌ വല്ലാത്ത ഇഷ്‌ടമായിരുന്നു. ചാണകം മേഞ്ഞ നിലത്ത്‌ കളം വരച്ച്‌ കളിച്ചതും, എല്ലാ മാസവും സംക്രമത്തിന്‌ അമ്മ ചാണകം മെഴുകുന്നതും, പൂരക്കാലത്ത്‌ പൂവിട്ടതും, കൂട്ടുകാരോട്‌ ചേര്‍ന്ന്‌ നെല്ലൊഴിഞ്ഞ പത്തായത്തില്‍ ഒളിച്ചുകളിക്കുമ്പോള്‍ അമ്മ ചീത്ത പറയാറുള്ളതും.... എല്ലാം ഒരു സെമിപൈങ്കിളി - എം.ടിയന്‍ ഹാംഗോവര്‍ പോലെ ഉള്ളിലുണ്ട്‌. മറ്റ്‌ പലതും പോലെ സ്വകാര്യമായ ആനന്ദം...

എനിക്ക്‌ ഊഹിക്കാം. അമ്മയുടെ ഓര്‍മയില്‍ അതെല്ലാം തിരതള്ളി വരുന്നുണ്ടാകണം.

"ബുര്‍ജ്‌ ദുബായില്‍ പുല്ലുണ്ടാകില്ല, ചാണകമുണ്ടാകില്ല, തുളസിത്തറയുണ്ടാകില്ല, അവിടെ ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്കായി പൂരവും ഉണ്ടാകില്ല, ജ്യോതീ..."

"ഒന്നൂണ്ടാവൂല്ലേ.. തെയ്യമുണ്ടാക്വോ അമ്മാമാ..."

"ഇല്ലെടാ തെയ്യം നമ്മുടെ നാട്ടിലേ ഉള്ളൂ എന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലേ.."

"ശര്യെന്നെ.."

തെയ്യം അവന്റെ ഫേവറിറ്റാണ്‌. മിക്ക തെയ്യങ്ങളുടെ കഥകളും ആട്ടത്തിന്റെ സ്റ്റെപ്പുകള്‍ പോലും അവന്‌ കാണാപ്പാഠമാണ്‌. അമ്മയ്‌ക്കും ഇപ്പോള്‍ ഖലീഫാ ടവര്‍ ഒരു സത്യമാണെന്ന്‌ തോന്നിത്തുടങ്ങി. അമ്മയിലും അതിശയഭാവം വന്നുതുടങ്ങി.

"അത്രേം നിലയുണ്ടാവില്ല. നീ കളവ്‌ പറയണ്ട.."-അമ്മ

ജ്യോതിയെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ തന്നെ ഇടപെട്ടു.

"ഉണ്ടമ്മേ. അവിടെയുള്ള ആളുകള്‍ ചിലപ്പോള്‍ ജീവിതത്തിലൊരിക്കലും ഭൂമി തൊടാതെ കഴിച്ചേക്കും."

എന്തായാലും ഖലീഫാ ടവര്‍ ഉണ്ടാക്കിയ ദാര്‍ശനിക പ്രശ്‌നം തെല്ലൊന്നുമല്ല. അരുണ്‍ എഴുതുന്ന നോവലിന്റെ ആശയം ആലോചിച്ചുനോക്കിയപ്പോള്‍ മനസ്സ്‌ കൂടുതല്‍ കുഴപ്പത്തിലായി. ജ്യോതിയും അമ്മയും ഉന്നയിച്ച പ്രശ്‌നം മനസ്സിലങ്ങനെ നില്‍ക്കുകയാണ്‌. ഖലീഫാ ടവറിനെ വിശ്വസിക്കാന്‍ അമ്മയ്‌ക്കും പുല്ലിട്ട വീട്‌ വിശ്വസിക്കാന്‍ ജ്യോതിക്കും കഴിയുന്നില്ല. എന്നാല്‍ രണ്ടും വിശ്വസിക്കേണ്ടി വരുന്ന എന്റെ സ്ഥിതിയെന്താണ്‌. ഈ ദാര്‍ശനികപ്രശ്‌നത്തിന്റെ തുറമുഖത്ത്‌, രണ്ട്‌ തലമുറയുടെ അകലം ഉണ്ടാക്കിയ അഗാധമായ പ്രതിസന്ധിയില്‍ ഞാന്‍ ഏകനാകുന്നു.

കൂട്ടിച്ചേര്‍ത്തത്‌
വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഖലീഫാ ടവറിലെ
ഒരു കുടുംബത്തിലെ സംസാരം
മകന്‍ : അച്ഛാ നമുക്ക്‌ ആകാശത്തേക്ക്‌ പോയാലോ
മകള്‍:വേണ്ടച്ഛാ നമുക്ക്‌ ഭൂമിയിലേക്ക്‌ പോകാം.

Read more...

Friday, January 1, 2010

ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലൂടെ 2010

ആത്മഹത്യക്ക്‌ കൈയും കാലും വച്ചാലോ?
അകാരണമായി രൂപപ്പെട്ട ഒരു ആത്മഹത്യാ കഥയാണ്‌ പുതുവര്‍ഷത്തിലേക്ക്‌ നയിച്ചത്‌. എന്നെ മാത്രമല്ല, കുറേ സുഹൃത്തുക്കളെയും. ഒരുവര്‍ഷവും മൂന്നുമാസവും നീണ്ട പാലക്കാട്ട്‌ വാസത്തിന്‌ ശേഷം ക്ലായിക്കോട്ടേക്കുള്ള മടക്കം ഡിസംബറിന്റെ അവസാനമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിനിടെയാണ്‌ പുതുവര്‍ഷം കടന്നുവന്നത്‌. സമയം ഏകദേശം അര്‍ദ്ധരാത്രിയായി. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദൂരെ എവിടെയോ നിന്ന്‌ പടക്കം പൊട്ടുന്ന ശബ്‌ദം. പുതുവല്‍സരത്തിന്റെ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകാന്‍ ആളുകള്‍ വേവലാതി കൊള്ളുന്നതിനിടെയാണ്‌ മംഗളത്തിന്റെ കോട്ടയം ഡസ്‌കിലെ എന്‍.എം ഉണ്ണികൃഷന്റെ വിളി വന്നത്‌.

"ഉണ്ണീ പറയടാ" -പുതുവല്‍സരാശംസകള്‍ പ്രവഹിക്കുന്നതിനിടെ അര്‍ദ്ധരാത്രി അവന്റെ കോള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

"നമ്മുടെ ജിനേഷിനെ അടിയന്തിരമായി വിളിക്കണം"

"എന്തേ..?"

ഞാന്‍ ആകാംക്ഷയിലായി. പാലക്കാട്‌ ബ്യൂറോയിലാണ്‌ അവന്‍. എന്ത്‌ സംഭവിച്ചു.

"അത്‌ അവന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന്‌ വയനാട്ടിലെ അവന്റെ അടുത്ത സുഹൃത്തിന്‌ എസ്‌.എം.എസ്‌ അയച്ചു."

ഞാനാകെ ഞെട്ടി. അത്യാവശ്യം നന്നായി പത്രപ്രവര്‍ത്തനം നടത്തുന്ന യുവാവാണ്‌ അവന്‍. വാര്‍ത്തയ്‌ക്ക്‌ വേണ്ടി സാഹസികമായ യാത്രകള്‍ നടത്തിയതിന്റെ നിരവധി കഥകള്‍ അവന്‍ പറഞ്ഞിട്ടും അല്ലാതെയും എനിക്കറിയാം ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും എന്റെ അറിവില്‍ എതായാലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എം.മുകുന്ദന്‍ എസ്‌.എം.എസിലൂടെ എംഎ ബേബിക്ക്‌ രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ എസ്‌.എം.എസിലൂടെ എം.എ ബേബിക്ക്‌ പരാതി അയച്ചിട്ടുണ്ട്‌. എന്നാലും എസ്‌.എം.എസിലൂടെ ആത്മഹത്യക്കുറിപ്പ്‌ അയക്കുന്നത്‌ ആദ്യമായിട്ടാകും എന്ന കാര്യവും എന്നെ അലോസരപ്പെടുത്തി. അത്‌ ഏതായാലും എം.എബേബിക്കല്ലല്ലോ. എന്തൊക്കെയാണെങ്കിലും പുതിയ തലമുറയുടെ ആകുലതകള്‍, ആകാംക്ഷകള്‍, മരവിപ്പുകള്‍, മടുപ്പുകള്‍... എപ്പോഴാണ്‌ ജീവന്‍ കവര്‍ന്നെടുക്കുകയെന്നറിയില്ല.

ആദ്യം അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു. നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌.

പേടി ചെറുതായി കൂടി വന്നു. പിന്നെ വിളിച്ചത്‌ അവന്റെ ഓഫീസ്‌ നമ്പറിലേക്ക്‌-

'നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ടെമ്പററിലി ഔട്ട്‌ ഓഫ്‌ സര്‍വ്വീസ്‌..'

എന്തോ കുഴപ്പമുണ്ടെന്ന്‌ എനിക്കുറപ്പായി.

"മധുചേട്ടാ ആരെയെങ്കിലും വിളിച്ച്‌ പറയാമോ പാലക്കാട്ട്‌ മറ്റേതെങ്കിലും പത്രക്കാരെയാരെയെങ്കിലും....." - തൃശൂരില്‍ നിന്ന്‌ ദീപു.

ഉടന്‍ ചന്ദ്രനെ വിളിച്ചു. രക്ഷയില്ല. നിങ്ങള്‍ വിളിക്കുന്ന ഫോണ്‍ ഇപ്പോള്‍ കോളുകളൊന്നും സ്വീകരിക്കുന്നില്ല.

സി.കെ.വിജയന്റെ ഫോണിലേക്ക്‌-

ഔട്ട്‌ ഓഫ്‌ റേഞ്ച്‌ !!

എന്റെ റെയ്‌ഞ്ചും പോയിത്തുടങ്ങിയിരുന്നു. എങ്ങനെ പരിഹരിക്കും. ഞാന്‍ താമസിച്ച ലോഡ്‌ജില്‍ അവന്‍ മുറി കണ്ടുവച്ചിരുന്നു. അവിടെ താമസം തുടങ്ങിക്കാണുമോ. വെറുതേ പാലക്കാട്‌ മലാങ്‌ ലോഡ്‌ജിലേക്ക്‌ വിളിച്ചു. വേവലാതിയുടെ അത്യുന്നതങ്ങളിലേക്ക്‌ എന്നെ പോലെ കേരളത്തിന്റെ പലഭാഗങ്ങളിലുള്ള ചില സുഹൃത്തുക്കളും മലകയറി. എല്ലാവരും എന്നിലാണ്‌ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്‌. മലാങ്‌ ലോഡ്‌ജിലെ മാനേജര്‍ ഫോണെടുത്തു.

"ഞാന്‍ കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പോന്ന..."

"ഓ.. ഹാപ്പി ന്യൂ ഇയര്‍ സര്‍.."

ഞാന്‍ ഹാപ്പി ന്യൂ ഇയര്‍ പറയാനാണ്‌ വിളിച്ചതെന്ന്‌ അദ്ദേഹം കരുതി. നിരാശപ്പെടുത്തരുതല്ലോ. ഒരു സെയിം ടു യു അടിച്ചു. പിന്നെയും അദ്ദേഹം ന്യൂ ഇയറിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലേക്ക്‌ പോകാനുള്ള പരിപാടിയാണ്‌. അത്‌ വകവയ്‌ക്കാതെ ഞാന്‍ നേരേ കാര്യത്തിലേക്ക്‌ കടന്നു.

"ആ ജിനേഷ്‌ അവിടെ മുറിയെടുത്തിട്ടില്ലേ"

"ഉണ്ടല്ലോ സര്‍"

"അവനെ ഒന്ന്‌ വിളിക്കാമോ. അത്യാവശ്യമായിരുന്നു"

"ഓ വിളിക്കാമല്ലോ. കട്ട്‌ ചെയ്‌ത്‌ വിളിക്കാമോ സര്‍"

"ഒ.കെ."

നിമിഷങ്ങള്‍ക്ക്‌ ആയുസ്സിന്റെ വലിപ്പം. വീണ്ടും വിളിച്ചു.

"സര്‍ അദ്ദേഹം വിളക്കണച്ച്‌ ഉറങ്ങി. വിളിച്ചിട്ട്‌ ഉണരുന്നില്ല. രാവിലെ വിളിച്ചാല്‍ മതിയോ സര്‍."

"പോരായിരുന്നു. അവന്‌ തീരെ സുഖമില്ല. ഒന്നു നിര്‍ബന്ധമായി വിളിക്കാമോ, ഉണരുന്നതുവരെ. "

"ഒ.കെ.സര്‍"

പ്രതീക്ഷ പിന്നെയും നശിക്കുകയായിരുന്നു. പിന്നെയും 2010 കടന്നുവന്നിരുന്നു. പടക്കത്തിന്റെ ശബ്‌ദങ്ങള്‍ എങ്ങും.. ചെറുതായി കേള്‍ക്കാമായിരുന്നു.

വീണ്ടും റി ഡയല്‍.

"സര്‍ അദ്ദേഹം. ഉണര്‍ന്നു സര്‍. രാവിലെ തിരിച്ചുവിളിക്കാമെന്ന്‌ പറഞ്ഞു."

താങ്ക്‌ യു, താങ്ക്‌ യു... വെരിമച്ച്‌. സാധാരണ പറയാറില്ലാത്ത ഇംഗ്ലീഷൊക്കെ വന്നു.

വേഗം എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞു. എനിക്ക്‌ ജിനേഷിനോട്‌ കലിയടങ്ങിയില്ല. പുലര്‍ന്ന ഉടനെ എല്ലാവരോടും അവനെ ചീത്ത പറയാന്‍ ഏല്‍പിച്ചു. അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ ആളെ പറ്റിച്ചതിന്‌ അവനെ കൊല്ലുക തന്നെ വേണ്ടേ? എനിക്കത്രയ്‌ക്ക്‌ അങ്ങ്‌ ചീത്ത പറയാന്‍ കഴിയാത്തതിനാലാണ്‌. അത്‌. ഒന്നാംതീയതി രാവിലെ തന്നെ ഞാന്‍ അവനെ വിളിച്ചു.

അവന്‍ എന്തെങ്കിലും പറയുന്നതിന്‌ മുന്നേ തെറികളെല്ലാം വലിച്ചറിഞ്ഞു. വെറുതെ ആളെ കളിപ്പിക്കല്ലേ കേട്ടാ. നിന്റെ തമാശ വീട്ടില്‍ വെച്ചാ മതി മുതലായ ചെറുകിട തെറികള്‍ പറയുമ്പോള്‍ തന്നെ അവന്‍ കയറി ഇടപെട്ടു.

"എന്താ പ്രശ്‌നം ???"

"എന്താന്നോ ഒന്നും അറിയില്ല.?"

"ഇല്ല !!"

"പ്രേതമേ, നീ ആത്മഹത്യ ചെയ്‌തില്ലേ ഇന്നലെ.?"

"അയ്യോ മധുവേട്ടാ അത്‌ അത്ര വലിയ പ്രശ്‌നമായോ. ഞാന്‍.."

വിശദമായി ഞാന്‍ സംഭവങ്ങള്‍ വിവരിച്ചു. അപ്പോഴാണ്‌ അവന്‌ അതിന്റെ ഗൗരവം മനസ്സിലായത്‌. അവന്‍ കാര്യം വിശദമായി പറഞ്ഞു.

"എസ്‌.എം.എസ്‌. അയച്ചു എന്നത്‌ ശരി തന്നെ. പക്ഷേ അതിങ്ങനെയായിരുന്നു.
ഞാന്‍ വിടവാങ്ങുകയാണ്‌. നിങ്ങള്‍ക്ക്‌ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും എന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ രാത്രി കൂടി കഴിയുന്നതോടെ, ഇനി തമ്മില്‍ കാണാന്‍ കഴിയില്ല. വേദനയോടെ ഞാന്‍ വിടവാങ്ങട്ടെ... സ്വന്തം 2009 !!!!!!!!!"

പുതുവല്‍സരാശംസയുടെ മുന്നോടിയായി അയച്ചതാണ്‌ അവന്‍ പലര്‍ക്കും അയക്കുന്ന കൂട്ടത്തില്‍ വയനാട്ടിലെ സുഹൃത്തിനും അയച്ചുവത്രെ. അയാള്‍ വേവലാതിയില്‍ എസ്‌.എം.എസ്‌ മുഴുവന്‍ വായിച്ചില്ല.

ഞാന്‍ ഉടനെ എല്ലാവരെയും വിളിച്ചു പറഞ്ഞു. ചിലര്‍ പറഞ്ഞു എന്താ കഥ എന്ന്‌ മറ്റ്‌ ചിലര്‍ പറഞ്ഞു. ഓ അത്‌ അവന്‍ എനിക്കും അയച്ചിരുന്നല്ലോ. എന്നാലും ഇത്രയും ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു സംഭവം. നല്ല, ഒരു പുതുവര്‍ഷാരംഭം. ആത്മഹത്യയക്കും കൊലയ്‌ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞുപോയ നിമിഷങ്ങള്‍....

ഗുണപാഠം : എസ്‌.എം.എസ്‌ തിരക്കിനിടയില്‍ മുഴുവന്‍ വായിക്കാതിരിക്കരുത്‌.

Read more...

Wednesday, December 9, 2009

മേലേരിപ്പിലെ കടന്നല്‍ കൂടും കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും


"ആരിവിടെ കൂരിരുളില്‍
മടകള്‍ തീര്‍ത്തു
ആരിവിടെ
തേന്‍കടന്നല്‍ കൂടുതകര്‍ത്തു
"

വരികള്‍ നല്ലതാണോ അല്ലയോ എന്ന്‌ ഇളയരാജയും മലയാളചലചിത്രപ്രേമികളും തര്‍ക്കം കനക്കുമ്പോള്‍ എന്റെ ഓര്‍മ നിറയെ ക്ലായിക്കോട്‌ ഗ്രാമമാണ്‌. കടന്നല്‍ കൂടിളകി ക്ലായിക്കോട്‌ എന്ന കുഞ്ഞുഗ്രാമത്തെ മുഴുവന്‍ പേടിപ്പിച്ച ആ ദിനം.


കഥയിങ്ങനെ-

ഡിസംബര്‍ മാസത്തെ കുളിര്‍ വന്നുതുടങ്ങിയിരുന്നു. ആളുകള്‍ മേലേരിപ്പമ്പലത്തിലേക്ക്‌ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള ക്ലായിക്കോട്‌ ഗ്രാമത്തിലെ മേലേരിപ്പ്‌ വീരഭദ്രക്ഷേത്രത്തില്‍ ദേവപ്രശ്‌നമായിരുന്നു. നാട്ടുകാര്‍ പലരും രാവിലെ തന്നെ എത്തിയിരുന്നു. കവടി നിരയത്തിയപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. `പ്രശ്‌നം' വച്ചുതുടങ്ങി ഏറെ വൈകും മുമ്പ്‌ പ്രശ്‌നമുണ്ടായി.

ക്ഷേത്രത്തിന്‌ താഴെയുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള അരയാലില്‍ ദിവസങ്ങളായി കിടക്കുന്ന കടന്നല്‍ കൂടിളകി. കടന്നലുകള്‍ പരക്കം പാഞ്ഞു. കിട്ടിയവരെയൊക്കെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രശ്‌നം പറയുന്നതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന നാട്ടുകാരും പരക്കം പാഞ്ഞു. കണ്ണേട്ടനും അമ്പാടിയേട്ടനും അമ്പുവേട്ടനും ചെറിയേട്ടിയും(ചേച്ചി വടക്കേ മലബാറില്‍ ഏട്ടിയാണ്‌) അടക്കം സ്‌ത്രീകളും പുരുഷന്മാരും പ്രായവ്യത്യാസമില്ലാതെ ഓടിയൊളിക്കാന്‍ ശ്രമിച്ചു. പ്രശ്‌നക്കാരനും പ്രശ്‌നത്തിന്‌ മേല്‍നോട്ടത്തിനെത്തിയ ദേവസ്വം ഓഫീസറും സ്ഥലമറിയില്ലെങ്കിലും അറിയുന്ന വഴിയിലൂടെയെല്ലാം ഓടിപ്പോയി.ചിലര്‍ അടുത്തുള്ള നാരായണന്റെ കടമുറിയില്‍ കയറി ഷട്ടര്‍ താഴ്‌ത്തിയിട്ടു, ചിലര്‍ മേലേരിപ്പ്‌ ദേവസ്വം കുളത്തില്‍ ചാടി. ചില നീന്താനറിയുന്നവരും അറിയാത്തവരുമെല്ലാം അടുത്തുള്ള തേജസ്വിനി പുഴയില്‍ എടുത്തുചാടി. ചരിത്രമുറങ്ങുന്ന തേജസ്വിനി തന്റെ അടുത്തുവന്നവരെയെല്ലാം കടന്നലില്‍ നിന്ന്‌ രക്ഷിച്ചു.

ആകെ 15 പേര്‍ ആശുപത്രിയിലായി.

സാമുവല്‍ ബക്കറ്റ്‌ പറഞ്ഞതുപോലെ അന്യന്റെ ദുരന്തം തമാശയായി അനുഭവപ്പെടുന്ന നിമിഷങ്ങളാണവ. അനുഭവിച്ചവരും പിന്നീട്‌ ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്ന സംഭവം.

ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ ഞാന്‍ അവിടെയെത്തിയത്‌. ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച ക്ഷേത്രപരിസരം. ഓര്‍മ നിറയെ പഴയ കാലമായിരുന്നു. ബാലസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ വേണ്ടി

പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കതു
പുസ്‌തകം കൈയിലെടുത്തോളൂ...


ബ്രഹ്‌തിന്റെ വരികള്‍ ചൊല്ലി നാടകം കളിച്ചത്‌ തെക്കേ പഠിപ്പുരയിലും ചേര്‍ന്ന്‌ കിടക്കുന്ന സ്വാമിമഠത്തിലുമാണ്‌. അച്ഛനറിയാതെ നീന്തിക്കുളിക്കാന്‍ എത്തിയിരുന്നത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ശബരിമലയേക്കാള്‍ എണ്ണക്കൂടുതലുള്ള പടികളിറങ്ങി ഈ കുളത്തിലേക്കാണ്‌. അന്നും ഇന്നും ദരിദ്രമാണ്‌ മേലേരിപ്പ്‌ ക്ഷേത്രം. എങ്കിലും എന്തൊക്കേയോ നന്മകള്‍ അവിടത്തെ പ്രകൃതിയില്‍ ഖനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു. വിശ്വാസിയല്ലാതിരുന്നിട്ടും വൈകുന്നേരങ്ങളില്‍ സുരേശനോടൊപ്പം ക്ഷേത്രത്തിന്റെ പഠിപ്പുരയിലിരുന്ന്‌ ലോകകാര്യങ്ങള്‍ പറയുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു. പിന്നീട്‌ കൃത്രിമസൗന്ദര്യങ്ങളുടെ മുഖ്യധാരാലോകത്ത്‌ എവിടെയും അതൊന്നും മറന്നുവച്ചിട്ടില്ല.

എന്നാലും ആ കടന്നലുകള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌.? രാവും പകലും യാത്രയിലും നടത്തത്തിലും എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്നാലും കടന്നലുകള്‍ വന്നവഴികള്‍ പിന്നോട്ട്‌ നടന്നുനോക്കുകയായിരുന്നു, ഞാന്‍. അത്‌ ക്ഷേത്രക്കാവിലേക്കും കോപ്പന്‍ഹേഗനിലേക്കും നീളുന്ന വഴികളായിരുന്നു.

ക്ഷേത്രങ്ങളിലും കാവുകളിലും പുനരുദ്ധാരണത്തിന്റെ പേരില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങള്‍ക്കും ഉദ്ധാരണങ്ങള്‍ക്കും ശേഷം നശിപ്പിക്കപ്പെടുന്ന ചെറുതാണെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളില്‍ നിന്ന്‌ പാമ്പുകള്‍ ഇഴഞ്ഞുവരുന്നത്‌ കണ്ടു. കിളികള്‍ കൂടുണ്ടാക്കാന്‍ വഴിയില്ലാതെ അലയുന്നത്‌ കണ്ടു. അമ്പലക്കുളത്തിലെ വെള്ളം വറ്റുന്നത്‌ കണ്ടു. ക്ലായിക്കോട്‌ മുച്ചിലോട്ട്‌ കാവിലെ മരങ്ങള്‍ മുറിച്ച്‌ ചുറ്റും മതില്‍ കെട്ടി നാഗവിഗ്രഹം മാത്രം അവശേഷിക്കുന്നത്‌ കണ്ടു. നാഗം എന്ന്‌ വിളിക്കപ്പെടുന്ന കാവുകളില്‍ ഇപ്പോള്‍ മരങ്ങളില്ലാതാകുന്നു. വെറും നാഗവിഗ്രങ്ങള്‍ മാത്രം. ദൈവത്തിന്റെ പരിശുദ്ധിയുണ്ടെന്ന്‌ കരുതുന്ന ക്ഷേത്രക്കുളങ്ങളില്‍ വെള്ളമില്ലാത്തതെന്ത്‌ കൊണ്ടാണ്‌? വടക്കേ മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും പുന:പ്രതിഷ്‌ഠാ ബ്രഹ്മകലശ മഹോല്‍സവങ്ങള്‍ പൊടിപൊടിക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്‌. മിക്ക പുനപ്രതിഷ്‌ഠകള്‍ക്കും ശേഷം കാവുകള്‍ വെട്ടി നാഗപ്രതിഷ്‌ഠയും നടത്തും. യഥാര്‍ത്ഥ നാഗങ്ങള്‍ക്ക്‌ അലയുന്ന അത്മാവുകളായി.

വീണ്ടും ഞാന്‍ എത്തുന്നത്‌ ക്ലായിക്കോട്ടേക്കും മേലേരിപ്പിലേക്കും തന്നെ. മലബാറിലെ അത്യാവശ്യം വലിപ്പമുള്ളൊരു വനമായിരുന്നു നക്രാവനം. അത്‌ ക്ലായിക്കോടിന്റെ ഒരുഭാഗത്താണ്‌. എന്നാല്‍ ഇന്നത്‌ ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. നക്രാവനം ചെറുപ്പത്തില്‍ തന്നെ എന്നോട്‌ പറഞ്ഞത്‌ ലോകത്തിന്റെ ആകെ കഥയാണ്‌. അത്‌ പിന്നീടൊരിക്കല്‍ വിശദമായി പറയേണ്ടിയിരിക്കുന്നു. മേലേരിപ്പിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന നക്രാവനം കാവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അതിനകത്ത്‌ വടക്കോട്ട്‌ അഭിമുഖമായുള്ള കാളിപ്രതിഷ്‌ഠ പ്രസിദ്ധമാണ്‌. കേരളത്തില്‍ വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കുന്ന കാളിപ്രതിഷ്‌ഠയുള്ളത്‌ അവിടെയും പിലിക്കോടും കൊടുങ്ങല്ലൂരിലും മാത്രമാണ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. കാവിനെയും ദൈവത്തെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ എത്തിച്ചത്‌ കോപ്പന്‍ ഹേഗിലേക്കാണ്‌. കോപ്പന്‍ഹേഗനും മേലേരിപ്പ്‌ ക്ഷേത്രവും തമ്മിലെന്ത്‌ ബന്ധം. കോപ്പന്‍ ഹേഗനില്‍ ഉച്ചകോടി നടക്കുന്നത്‌ കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും തേടിയാണ്‌. ഒരുതാരതമ്യം നടത്തിയാലോ.

കോപ്പന്‍ഹേഗന്‍

1.കോപ്പന്‍ ഹേഗന്‍ ഉച്ചകോടി കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ്‌.

2. വികസിത രാജ്യങ്ങളാകെ പണ്ട്‌ ജപ്പാനിലെ ക്യോട്ടോയില്‍ വച്ച്‌ ഒപ്പിട്ട ഉടമ്പടി(ക്യോട്ടോ പ്രോട്ടോക്കോള്‍) ലംഘിക്കുന്നതിന്റെ ഫലമായി പ്രകൃതി മലീമസമാകുകയും കാലാവസ്ഥ പ്രവചനാതീതമാകുകയും ചെയ്‌തു.

3. മനുഷ്യന്റെ ജീവന്‌ തന്നെ ഭീഷണിയായേക്കാം പുതിയ മാലിന്യങ്ങളും പ്രകൃതിയോടുള്ള ആക്രമണവും.

മേലേരിപ്പ്‌ വീരഭദ്രക്ഷേത്രം

1. ക്ഷേത്രങ്ങളില്‍ ദേവപ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഉടനെ നാഗപ്രതിഷ്‌ഠകള്‍ക്കടക്കം തന്ത്രിമാരെ തേടുക പതിവാണ്‌. ഇത്‌ പ്രകൃതിയിലെ ജീവികള്‍ക്കെല്ലാം അറിയാം.

2.കാവുകളും ക്ഷേത്രങ്ങളും ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കൂടിയുണ്ടാക്കിയതാണ്‌. എഴുതപ്പെടാത്ത ഒരു പ്രകൃതി നിയമം അന്നുണ്ടായിരുന്നു. ആ പ്രോട്ടോക്കോള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു.

3. മനുഷ്യന്‌ മാത്രമല്ല, ജീവികള്‍ക്ക്‌ എല്ലാം ഭീഷണിയായേക്കാവുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ ക്ഷേത്രങ്ങളിലടക്കം നടക്കുന്നത്‌.

സ്വാഭാവികമായും കടന്നലുകള്‍ പേടിക്കുകയും കൂടിളക്കി പുറത്തുവരികയും ചെയ്‌തു. കണ്ണില്‍ കണ്ടതിനെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിച്ചു. എവിടെയോ ദൈവം ഇതെല്ലാം കണ്ട്‌ നിസ്സഹായമായി കണ്ണീര്‍ വാര്‍ത്തു. അപ്പോള്‍ എല്ലാ കാഴ്‌ചകള്‍ക്കും അര്‍ത്ഥമുണ്ടെന്നാരാണ്‌ പറഞ്ഞത്‌ എന്നതിന്റെ ഉത്തരം തേടുകയായിരുന്നു ഞാന്‍.

വാല്‍ക്കഷ്‌ണം: കടന്നലിനെ പേടിച്ച്‌ കടന്നല്‍ കൂട്‌ തകര്‍ക്കരുത്‌.

Read more...

Sunday, December 6, 2009

എന്നാലും എന്റെ രാധാകൃഷ്‌ണാ


സഹായിക്കാന്‍ പോയി പറ്റിക്കപ്പെടുക എന്നത്‌ ചിലരുടെ സ്ഥിരം പരിപാടിയാണ്‌. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത്‌ കോഴിക്കോട്‌ റെയില്‍വേസ്റ്റേഷനില്‍ ഒരാള്‍ പറ്റിക്കപ്പെട്ടു.

പാലക്കാട്ട്‌ നിന്ന്‌ രാത്രി പന്ത്രണ്ടിന്റെ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പുറപ്പെട്ടതാണ്‌ നായകന്‍.രാത്രിയില്‍ വാര്‍ത്തകളുടെ ലോകത്ത്‌ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെ ശുദ്ധവായു ശ്വസിക്കാനും കൂട്ടുകാരെ കാണാനും പറ്റിയാല്‍ ചെറുവത്തൂര്‍ പാക്കനാറില്‍ നിന്ന്‌ ഒരു സിനിമ കാണാനുമുള്ള ആഗ്രഹം ഉള്ളിലുണ്ടെങ്കിലും ഒറ്റദിവസം കൊണ്ട്‌ വീട്ടിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്‌ ഇത്രയും 'സ്വ'കാര്യങ്ങള്‍ നടക്കുമോ എന്ന സംശയത്തിന്റെ ആവലാതിയില്‍ ബസില്‍ ചാടിക്കയറി. ഒരു നല്ലപാതിയുറക്കം കഴിയുമ്പോഴേക്കും കോഴിക്കോട്ടെത്തി. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ പിടിക്കാനുള്ള തത്രപ്പാട്‌. ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ റെയില്‍വേസ്റ്റേഷനില്‍ എത്തി ടിക്കറ്റെടുത്ത്‌ പ്ലാറ്റ്‌ ഫോമിലൂടെ നടക്കുമ്പോവാണ്‌ ഉറക്കെയുള്ള ആ വിളി വന്നത്‌.

മധൂ...


തിരിഞ്ഞുനോക്കിയപ്പോള്‍ അനിയേട്ടനാ ണ്‌(എ.വി.അനില്‍കുമാര്‍) കൊച്ചിയില്‍ ദേശാഭിമാനിയിലാണല്ലോ ഇപ്പോള്‍ അനിയേട്ടന്‍. അദ്ദേഹവും എന്നെപ്പോലെ ഏതോ ബസ്സില്‍ കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയതാണ്‌. മലബാറില്‍ പയ്യന്നൂരിലേക്ക്‌ ടിക്കറ്റെടുത്ത്‌ നില്‍ക്കുമ്പോഴാണ്‌ എന്നെ കണ്ടത്‌. ഞാന്‍ അടുത്തെത്തി. കുറേ കാര്യങ്ങള്‍ സംസാരിക്കാം എന്നുള്ള ആഗ്രഹത്തോടെ ഞാന്‍ ലോഹ്യം പറഞ്ഞുതുടങ്ങിയപ്പോഴാണ്‌ ഒരാള്‍ അടുത്തേക്ക്‌ വന്നത്‌. ഒരു താടിക്കാരന്‍. നേരെ നില്‍ക്കാന്‍ കഴിയാത്തത്രയും ലഹരി അകത്തുണ്ട്‌. മധുവേട്ടാ എന്നൊരു അഴകൊഴമ്പന്‍ അഭിസംബോധന. പിന്നെ അതിദയനീയമായി ഒരു ചോദ്യം.

"എന്നെ അറിയില്ലേ..."

ഓര്‍മയില്‍ എല്ലായിടത്തും തപ്പിനോക്കി.
കാണുന്നില്ല.

പെട്ടെന്ന്‌ ഓര്‍മയില്‍ വന്നു, ഒരു മുഖം.രാധാകൃഷ്‌ണന്‍... കവി, കഥാകൃത്ത്‌... നിര്‍മാണത്തൊഴിലാളി.
ആ നിമിഷത്തില്‍ കയറിയിറങ്ങിയ നിരവധി ഓര്‍മകള്‍ക്ക്‌ ആദ്രമായ ഒരു കാലത്തിന്റെ തുടിപ്പുണ്ടായിരുന്നു. പള്ളിക്കുന്നില്‍ അന്ന്‌ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിലേക്ക്‌ കയറിവരുമായിരുന്നു, അയാള്‍. ആപ്പോഴും നഷ്‌ടപ്പെട്ട ജീവിതത്തിന്റെ വഴികളില്‍ ഖേദപൂര്‍വ്വം അയാള്‍ സഞ്ചരിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ കല്ല്‌ വച്ച്‌ സിമന്റിലുറപ്പിക്കുമ്പോഴും മനസ്സുനിറയെ കാവ്യാത്മക ഭാഷ.... പതിവുപോലെ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന എനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത. എനിക്ക്‌ കഴിയാവുന്നത്‌ ഒരു മാധ്യമകവറേജ്‌... ഏറ്റവും വേഗത്തില്‍ ഒരു ഫീച്ചര്‍ എഴുതി. തൊട്ടടുത്ത ഞായറാഴ്‌ച തന്നെ പ്രസിദ്ധീകരിച്ചു. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ പോകുമ്പോള്‍ ഉപകാരമുണ്ടാകാവുന്നവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും എഴുതുക എന്നുള്ളത്‌ പണ്ടേ ഉള്ള കാഴ്‌ചപ്പാടാണ്‌.
ഞാന്‍ പറഞ്ഞു. "ഉയരങ്ങളില്‍ തന്നെ എത്തും. എഴുത്തില്‍ ജീവിതമുണ്ട്‌."
ഒരാളെ സഹായിച്ചുവെന്ന ഏതോധാരണയുടെ തൃപ്‌തിയില്‍ ഒരിക്കല്‍ കൂടി ഇരിക്കവേ രാധാകൃഷ്‌ണന്‍ എന്നോട്‌ പറഞ്ഞു.
"ഈ ഉപകാരം ഒരിക്കലും മറക്കില്ല." സ്‌നേഹത്തോടെ എന്നിട്ട്‌ ആദ്യത്തെ കവിതാ സമാഹാരം ഉപഹാരമായി തന്നു. അപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു.

പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ ആ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാലും ആ മനുഷ്യന്‍ ഈ നിലയിലാകാന്‍ എന്ത്‌ സാധ്യതയാണുള്ളത്‌. പ്രാരാബ്‌ദങ്ങളുടെ ലോകത്ത്‌ ലഹരിയുടെ വഴികളിലേക്ക്‌ എളുപ്പം ടിക്കറ്റ്‌ കിട്ടുമെന്ന അറിവുള്ളതിനാല്‍ അക്കാര്യത്തില്‍ അതിശയം തോന്നിയില്ല. ഓര്‍ത്തെടുക്കാന്‍ ശ്രമം തുടരവേ വീണ്ടും അയാള്‍ വിളിച്ചു-

"മധുവേട്ടാ ഒരു അഞ്ചുരൂപ കിട്ടിയാല്‍ എന്തെങ്കിലും കഴിക്കാമായിരുന്നു."

"രാധാകൃഷ്‌ണനാണോ.. ?"

ഞാന്‍ ചോദിക്കേണ്ട താമസം. "അതേയതേ." ഉത്തരമായി.

"പ്രസാദ്‌ മാഷിന്റെ സുഹൃത്ത്‌ ?"

"അതേ, അതേ എനിക്ക്‌ വണ്ടിക്ക്‌ പോകാന്‍ പൈസയില്ല. പോകുന്നത്‌ കള്ളവണ്ടികയറിയായിക്കോളാം. പക്ഷേ വിശക്കുന്നു."

അടുത്ത്‌ അനിയേട്ടനെന്ന ഒരു ജീവചരിത്രകാരന്‍ നില്‍ക്കുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയ ഇ.എം.എസിന്റെ ജീവചരിത്രത്തിലെവിടെയോ(ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍) അനിയേട്ടന്‍ എഴുതിയിട്ടുമുണ്ട്‌, അന്യനെ സഹായിക്കലാണ്‌ കമ്യൂണിസം എന്ന്‌. ഉടനെ എന്നിലെ ഉദാരമനസ്‌കന്‍ ഉണര്‍ന്നു. ഏതായാലും ഭക്ഷണം മാത്രമാക്കണ്ട. വണ്ടിക്ക്‌ ടിക്കറ്റും എടുത്തോളൂ. നൂറുരൂപ എടുത്തുകൊടുത്തു. ഇത്രയുമാണ്‌ റെയില്‍വേ സ്റ്റേഷനിലെ സംഭവങ്ങള്‍.


പൈസയും വാങ്ങി അയാള്‍ പോയി. അനിയേട്ടനും ഞാനും പിന്നീട്‌ ചാടിക്കയറിയ ഒ.വി.സുരേഷും കൂടി കൃതാര്‍ത്ഥരായി മലബാര്‍ എക്‌സ്‌പ്രസില്‍ കയറി. വല്ലാത്തൊരു തൃപ്‌തിയോടെ അധപ്പതിച്ച ലോകകാര്യങ്ങളെക്കുറിച്ചുള്ള സംഭാഷങ്ങളുമായി ഞങ്ങള്‍ മലബാറില്‍ യാത്രതുടര്‍ന്നു.പിന്നീടാണ്‌ മണ്ടത്തരം മനസ്സിലായത്‌. പിറ്റേന്ന്‌ പയ്യന്നൂരില്‍ അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാന്‍ എത്തിയതാണ്‌. യാദൃച്ഛികമായി പ്രസാദ്‌ മാഷെ കണ്ടു. എന്റെ ഉദാരമനസ്‌കതയെ അവന്‍ വാഴ്‌ത്തുമെന്ന പ്രതീക്ഷയില്‍ കഥ പറഞ്ഞു. രാധാകൃഷ്‌ണന്‍ എന്ന കവി അങ്ങനെ ഒരിടത്ത്‌ ഉണ്ടാകാനിടയില്ലെന്ന്‌ ഉറപ്പിച്ചു പറയുക മാത്രമല്ല. അയാളെ വിളിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്‌തു. അപ്പോ പിന്നെ അയാള്‍ എന്നെ പേരേടുത്തു വിളിച്ചതോ... സംശയം തീരുന്നേയില്ല. സംഭവം ഒന്നുകൂടി ഓര്‍ത്തെടുത്ത്‌ അവനോട്‌ പറഞ്ഞു. ചിരിച്ചുകൊണ്ട്‌ അവന്‍ നമ്പറിട്ട്‌ കാര്യങ്ങള്‍ വ്യക്തമാക്കി.

1. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കടന്നുകയറുമ്പോള്‍ അനിയേട്ടന്‍ ഉറക്കെ വിളിച്ചത്‌ പലരും കേട്ടതാണ്‌.

2. എങ്ങനെ രണ്ടെണ്ണം അടിക്കാന്‍ പൈസയുണ്ടാക്കാം എന്ന്‌ ആലോചിച്ച്‌ അപ്പോള്‍ ഒരാള്‍ പ്ലാറ്റ്‌ഫോമിലെവിടെയോ നില്‍ക്കുന്നുണ്ടായിരുന്നു.

3. അയാള്‍ക്ക്‌ അപ്പോഴാണ്‌ എന്റെ പേര്‌ മനസിലായത്‌.

4. പേര്‌ വിളിച്ച്‌ ഒരു അപരിചിതന്‍ ആവശ്യവുമായി സമീപിച്ചാല്‍ പരിചയമില്ലെന്ന്‌ ആരും പറയില്ല.

5. രാധാകൃഷ്‌ണനല്ലേ എന്ന്‌ അയാളോട്‌ ഞാന്‍ അങ്ങോട്ട്‌ ചോദിക്കുകയായിരുന്നു.

6.കിട്ടിയ അവസരം അയാള്‍ മുതലെടുത്തു.

എന്തായാലും പ്രസാദ്‌ പറഞ്ഞത്‌ ശരിയോ തെറ്റോ ആയിക്കോട്ടെ. എനിക്ക്‌ അമളി പറ്റിയതായിക്കോട്ടെ. ചിലപ്പോള്‍ കുടിയനാണെങ്കിലും അയാള്‍ യഥാര്‍ത്ഥ ആവശ്യക്കാരനാണെങ്കിലോ... എന്ന വിചാരം എന്നെ ശാന്തനാക്കി.



ഗുണപാഠംഉറക്കെ പേര്‌ ചൊല്ലി വിളിക്കുന്നത്‌ കേട്ടാല്‍ മിണ്ടാതിരിക്കുക. പ്രത്യേകിച്ച്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌. !!

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP