പുല്ല് മേഞ്ഞ വീട്ടില്‍ നിന്ന് ഖലീഫാ ടവറിലേക്കുള്ള ദൂരം
"എന്നാലും അമ്മാമാ, ഈ ബുര്‍ജ് വിമാനത്തില് മുട്ട്വോ?"
പതിവ് പോലെ ആയിരുന്നില്ല. മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യം. ബുര്‍ജ് ദുബായ് എന്ന ഖലീഫാടവറിനെ കുറിച്ചുള്ള അവന്റെ ആകാംക്ഷ അവസാനിക്കുന്നേയില്ല.
"അത്രയ്‌ക്കൊന്നും ഉയരമുണ്ടാകില്ല."- ഞാന്‍.
ബുര്‍ജ് ദുബായുടെ പശ്ചാത്തലത്തില്‍ കൗമുദിയിലെ ടി. അരുണ്‍കുമാര്‍ എഴുതാന്‍ ആലോചിക്കുന്ന നോവലിന്റെ ആശയത്തെക്കുറിച്ച് രാംദാസാണ് ഇന്നലെ സംസാരിച്ചത്. ഞങ്ങള്‍ അതിന്റെ ഉയരത്തില്‍ നിന്ന് താഴോട്ട് നോക്കി ആശയക്കുഴപ്പത്തിലായി. എനിക്കിപ്പോഴും ആ കെട്ടിടത്തെക്കുറിച്ചുള്ള അതിശയം അവസാനിച്ചിട്ടില്ല. അടിത്തട്ടിലെ ഏതെങ്കിലും നിലയില്‍ പണിയെടുക്കുമ്പോള്‍ ഏതെങ്കിലും തൊഴിലാളികള്‍ക്ക് വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിലോ എന്ന ആധി എന്നെ കുറേ നേരമായി അലോസരപ്പെടുത്തുന്നുണ്ട്. ഒരു മഹാദുരന്തത്തെക്കുറിച്ചുള്ള പേടി... എന്നാലും ഈ ആശയത്തിന് പിന്നില്‍ ആരാകും. അരുണും രാംദാസും ഞാനും മാത്രമല്ല, ഞങ്ങളെ പോലേ ഒരുപാട് പേര്‍ ഒരേ സമയത്ത് ഈ ദാര്‍ശനിക പ്രതിസന്ധിയെന്നൊക്കെ വിളിക്കാവുന്ന ആലോചനയില്‍ പെട്ട് കുഴപ്പത്തിലായിട്ടുണ്ടാകും. ഇടയ്‌ക്ക് കാണാതായ ജ്യോതി ഓടി അമ്മയെയും കൂട്ടി ഓടി വന്നു എന്റടുത്തേക്ക്.
"അമ്മാമാ ഈ കല്യാണി സമ്മതിക്കുന്നില്ല." (അവന്‍ ചിലപ്പോള്‍ അമ്മയെ പേരാണ് വിളിക്കുക. ഇപ്പോള്‍ മാറ്റിത്തുടങ്ങി. ചിലപ്പോള്‍ പേര്, ചിലപ്പോള്‍ അമ്മമ്മ...)"സത്യായിട്ടും. അമ്മമ്മ ഈ ചിത്രം നോക്ക് ഇത് 169 നിലയാ."
അവന്റെ അല്‍ഭുതം അമ്മയിലേക്ക് പകരാനുള്ള ശ്രമം. ശരിക്കും അമ്മയ്‌ക്കത് വിശ്വാസമാകുന്നില്ല. ഉള്ളില്‍ തട്ടുന്നുപോലുമില്ല. ജ്യോതിയെ സമാധാനിപ്പിക്കാന്‍ എന്ന മട്ടില്‍ സമ്മതം മൂളിയെന്ന് എനിക്കും മനസ്സിലായി. ജ്യോതിക്കതാണ് ദേഷ്യം. അവന്‍ അതിശയം പ്രകടിപ്പിക്കുന്ന മറ്റൊരാളെയാണ് പ്രതീക്ഷിക്കുന്നത്. അമ്മയാണെങ്കില്‍ അതിശയിക്കുന്നുമില്ല.
"നീ പോടാട്‌ന്ന്"-അമ്മ
"അമ്മമ്മേ ഇതില്‍ വീടുണ്ട്, കുളമുണ്ട്, കളിക്കാന്‍ ഗ്രൗണ്ടുണ്ട്, പീടികയുണ്ട്.. മഴ വരുന്നതറിയാനുള്ള യന്ത്രം പോലുമുണ്ട്."(കാലാവസ്ഥാനിരീക്ഷണകേന്ദ്രം)
"ഓ..."
"നമ്മളെ വീടൊന്നും അതിനെടേല് ഒന്ന്വല്ല, സത്യായിട്ടും."
അല്ലെങ്കിലും ഒന്നുമല്ലാത്ത എന്റെ വീട് ജ്യോതിയുടെ മാതൃകയാണ്. എന്റെ പുസ്‌തക ശേഖരം മുഴുന്‍ അവന്‍ വലിയ ആളായതിന് ശേഷം വായിച്ചുതീര്‍ക്കാനിരിക്കുകയാണല്ലോ.അമ്മാമന്റെ പുസ്‌തകത്തിന്റെ ഒക്കെ ഇരട്ടി അവിടന്ന് വാങ്ങാന്‍ കിട്ടും.
അമ്മ മിണ്ടാത്തത് കൊണ്ട് അവന് ദേഷ്യം ഇരട്ടിക്കുന്നുണ്ട്.
"വിമാനത്തിന്റത്രയും ഉയരത്തിലാണ് അമ്മമ്മേ..."
"അതേയോ?"
വിമാനത്തെക്കുറിച്ച് പറയുമ്പോള്‍ ഞാനും അവന് ശിഷ്യപ്പെടേണ്ടി വരും. അതിന് കാരണമുണ്ട്. ഞാനും അമ്മയും ഒന്നും വിമാനത്തില്‍ കയറിയിട്ടില്ല. അവന്‍ കയറിയിട്ടുണ്ട്. അവന്‍ നാഗാലാന്റിലേക്കും ത്രിപുരയിലേക്കും അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്ര ചെയ്‌തിട്ടുണ്ട്. വിമാനത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മളെല്ലാം കേട്ടിരിക്കണം. ഇല്ലെങ്കില്‍ അവന് ദേഷ്യം വരും.
അപ്പോഴാണ് അമ്മ പറഞ്ഞത്. -"ഇതിന്റെടേല് നമുക്ക് പണ്ടുണ്ടായിരുന്ന പുല്ല് മേഞ്ഞ വീടൊക്കെ ഇവന് പറഞ്ഞാ മനസ്സിലാവ്വേ?"
"പുല്ലിട്ട വീടാ? ഈ അമ്മമ്മയ്‌ക്ക് പ്രാന്തന്നെ.."
ഞാനിടപെട്ടു. "അതേടാ. ഒരു കാലത്ത് ഇവിടെയെല്ലാം പുല്ല് മേഞ്ഞ വീടായിരുന്നു."
"അമ്മാമന്‍ കളവ് പറയുന്നു"
നേരത്തെ അമ്മ പ്രകടിപ്പിച്ച അതേ അതിശയമില്ലായ്‌മ അവന്റെ മുഖത്തും. ഖലീഫാ ടവര്‍ സത്യമാണെന്നത് അമ്മയ്‌ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെ തന്നെ പുല്ലിട്ട വീട് അവനും വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ക്കിടയില്‍ എന്തൊരു അന്തരം. പക്ഷേ ഇത് രണ്ടും എനിക്ക് വിശ്വസിച്ചേ പറ്റു. രണ്ടും ഞാന്‍ അനുഭവിക്കുന്നതും അനുഭവിച്ചതും ആണല്ലോ.
പണ്ട് ക്ലായിക്കോട് മുഴുവന്‍ പുല്ല് മേഞ്ഞ വീടായിരുന്നു. പണ്ട് എന്നത് അത്ര അകലെയല്ലാത്ത പണ്ടാണ്. 1987ന് മുമ്പ്. ഏറ്റവും ഒടുവില്‍ പുല്ലിട്ട വീട് മാറ്റുന്നത് എന്റെ വീടാണ്. അവിടെ കുടിയിരിക്കുന്നത് 1987ല്‍. ആവര്‍ഷം ഞാന്‍ വെള്ളാട്ട് എല്‍.പിസ്‌കൂളില്‍ നാലാം ക്ലാസില്‍. ആ വര്‍ഷമാണ് എന്റെ അമ്മയുടെ അച്ഛന്‍ മരിക്കുന്നത്. ആ വര്‍ഷമാണ് സുരേശന്റെ വീട്ടില്‍ റേഡിയോ വാങ്ങുന്നത്, ആ വര്‍ഷമാണ് ഞങ്ങളുടെ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നത്... അങ്ങനെയങ്ങനെ. അതൊക്കെ പിന്നീട് ഒരിക്കല്‍ വിശദീകരിക്കാവുന്ന കാര്യങ്ങള്‍.
ഞങ്ങളുടെ വീട് ഏറ്റവും ഒടുവില്‍ ഓടിടാന്‍ ഒരു കാരണവുമുണ്ട്. വീട്ടിന് പുല്ല് മേയുന്നതില്‍ വിദഗ്‌ദനായ തൊഴിലാളിയായിരുന്നു അച്ഛന്‍. അച്ഛനെ കഴിഞ്ഞേ നാട്ടില്‍ അതിനാളുള്ളൂ. അതുകൊണ്ട് ഞങ്ങളുടെ പ്രതാപകാലവും അസ്‌തമിക്കുകയായിരുന്നു. നാട്ടിലെ ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുന്ന ജോലിയായിരുന്നു അത്. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലാകെ വീടുകള്‍ ഓടിട്ട വീടുകളായി തുടങ്ങിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അപ്പോഴെക്കും തിരക്ക് കാരണം ഞങ്ങള്‍ക്ക് കാണാന്‍ കൂടി ലഭിക്കാത്ത അച്ഛനെ ഞങ്ങള്‍ക്ക് സ്ഥിരമായി കാണാന്‍ കിട്ടിത്തുടങ്ങി. നമ്മുടെ വീടും ഓടിടണ്ടേ അച്ഛാ എന്ന് വളരെ നിഷ്‌കളങ്കമായി ഞാനും അനിയത്തിയും ചോദിച്ചിരുന്നു.
എന്നാല്‍ അച്ഛന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന, നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അന്ന് അറിയുമായിരുന്നില്ലല്ലോ. ഒടുവില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങളും വീടുമാറുന്നത്.
"അപ്പോ പുല്ല് മേഞ്ഞ വീടിന് ചോര്‍ച്ചയുണ്ടാകില്ലേ അമ്മമ്മേ."
ഇടയ്‌ക്ക് എന്റെ ആലോചനയെ ജ്യോതിയുടെ ഒരു ചോദ്യമാണ് ഉണര്‍ത്തിയത്.
"ഇല്ല മോനേ അവിടെ വല്ലാത്തൊരു സുരക്ഷിതത്വമുണ്ടായിരുന്നു. ആദ്യം വീടിന് ഓലകൊണ്ട് സുരക്ഷിതമായി കവചം തീര്‍ക്കും. അതിന് മുകളിലാണ് നല്ല തേന്‍പുല്ലുകൊണ്ട് പുതയ്‌ക്കുന്നത്."
പുരപുതയ്‌ക്കുക എന്നാണ് പറയുന്നത്. മഴ വന്ന് വീട് ചോര്‍ന്നൊലിക്കുമ്പോള്‍ ആളുകള്‍ എന്റെ വീട്ടില്‍ ക്യൂ നില്‍ക്കുമായിരുന്നു. പുരപുതക്കാരനായ അച്ഛന് വേണ്ടി. രാവും പകലുമില്ലാതെ അച്ഛന്‍ അവരുടെ വീട് പുതക്കാന്‍ പോകും. മഴ എത്ര പെയ്‌താലും നാട്ടുകാരുടെ വീടുകള്‍ക്ക് ശേഷമേ ഞങ്ങളുടെ വീട് അച്ഛന്‍ പുതയ്‌ക്കുകയുള്ളൂ. മഴയടുക്കുമ്പോള്‍, ഏതെങ്കിലും പാതിരായ്‌ക്ക് അച്ഛന്‍ വന്ന് കിടന്നുറങ്ങുമ്പോള്‍ ആ ദിവസം ആരുടെയോ പുര പുതച്ച് തീര്‍ന്നതിന്റെ ആശ്വാസം അച്ഛനുണ്ടാകും. ക്ലായിക്കോട്ടെ ഇരിങ്കത്തൊട്ടി പാറപ്പരപ്പില്‍ പൂക്കുന്ന നല്ല തേന്‍ പുല്ലാണ് വീടിന് പുതയ്‌ക്കാന്‍ ഉപയോഗിക്കുക. സ്‌തീകള്‍ ഓരോ വീട്ടുകാര്‍ക്കും വേണ്ടി പുല്ല് പറിക്കാന്‍ കൂട്ടമായി പാറമ്മലേക്ക് പോകും. കൈയില്‍ തൂക്കുപാത്രത്തില്‍ കഞ്ഞിവെള്ളവും കഴിക്കാന്‍ എന്തെങ്കിലും പലഹാരവുമായി. പുല്ലരിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സന്ധ്യയാകും.
ജ്യോതിക്ക് അതൊന്നും വിശ്വസിക്കാന്‍ കഴിയില്ല. കാരണം അവനെയും കൊണ്ട് ചില വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുള്ളതാണ്, അസ്‌തമയം കാണാന്‍ പോകാറുള്ളതാണ് നീണ്ടുകിടക്കുന്ന കുന്നിന്‍ മുകളിലെ പാറപ്പരപ്പിലേക്ക്. അപ്പോഴൊന്നും അത്തരം സാധ്യതകള്‍ അവന്‍ ഊഹിച്ചതേയില്ല.
അതൊക്കെ അടുത്തകാലത്തായിരുന്നു എന്ന് പറഞ്ഞാല്‍ അവന് വിശ്വാസമാകില്ല. അന്നൊരിക്കല്‍ മൂന്നാം ക്ലാസിലെ വേനലവധിക്കാണ് ഞങ്ങളുടെ വീടും മാറ്റിയത്. തല്‍ക്കാലത്തേക്ക് തറയും കെട്ടി, നാലും ചുമരും കെട്ടി, കുറച്ച് താഴെയായി ഓടിട്ട വീട്ടിലേക്ക് പിന്നീട് മാറുമ്പോള്‍ മഴ വന്നുതുടങ്ങിയിരുന്നു. നിലത്ത് വിരിച്ച് അച്ഛനും അമ്മയ്‌ക്കും ഒപ്പം കിടക്കുമ്പോള്‍ ഓടിട്ട വീടിനെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്ന എന്റെ ഉള്ളില്‍ പുല്ല് മേഞ്ഞ ആ വീടിനോട് വല്ലാത്തൊരു ഇഷ്‌ടം ഉണ്ടായിരുന്നു. കനത്ത കാറ്റടിച്ച്, തേജസ്വിനി പുഴയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ ആ രാത്രിയില്‍ ഉറങ്ങിയേയില്ല. അടിച്ച് കയറ്റിയ മാഴച്ചാറ്റലിനിടെ പണിതീരാത്ത വീട്ടില്‍ സുരക്ഷിതത്വമൊരുക്കാന്‍ അമ്മ പാടുപെടുകയായിരുന്നു. പിറ്റേന്നുണര്‍ന്ന ഉടനെ ഞാന്‍ മുകളില്‍ വീടിരുന്ന ഇടത്തേക്ക് പോയിനോക്കി. പ്രധാന ഭാഗങ്ങളെല്ലാം പുതിയ വീടിന് വേണ്ടി പൊളിച്ചെടുത്തിരുന്നു. ആ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന് വീണിരിക്കുന്നു. ഞാന്‍ പിറന്ന് വീണ വീട്, എന്റെ കുഞ്ഞുസ്‌നേഹവും കണ്ണീരും സന്തോഷവും എല്ലാം അറിഞ്ഞ വീട്.... അതിലൂടെ പുതുതായി വരുന്ന റോഡിന് വഴി തീര്‍ക്കാന്‍ എന്നതുപോലെ സ്വയം തകര്‍ന്ന് ഒഴിഞ്ഞുകൊടുത്തതായി തോന്നി എനിക്ക്.
പിന്നീട് ക്ലായിക്കോടിന്റെ ഞരമ്പ് കണക്കെ ആറോഡ് സുരക്ഷിതമായി നാടിനെ ചുറ്റി നിന്നു. വീട് തകര്‍ന്നപ്പോള്‍ അന്ന് തോന്നിയ കുഞ്ഞുസങ്കടത്തിന് വലിയ ആയുസ്സായിരുന്നു. പിന്നീട് മുറികള്‍ മാറി മാറിതാമസിക്കുമ്പോഴും സ്വന്തമായി ഒരുമുറിയുണ്ടാക്കിയപ്പോഴും ഒക്കെ ഉള്ളില്‍ ആ വീടും സങ്കടവുമുണ്ടായിരുന്നു....
എന്തുകൊണ്ടോ എനിക്കാ വീടിനോട് വല്ലാത്ത ഇഷ്‌ടമായിരുന്നു. ചാണകം മേഞ്ഞ നിലത്ത് കളം വരച്ച് കളിച്ചതും, എല്ലാ മാസവും സംക്രമത്തിന് അമ്മ ചാണകം മെഴുകുന്നതും, പൂരക്കാലത്ത് പൂവിട്ടതും, കൂട്ടുകാരോട് ചേര്‍ന്ന് നെല്ലൊഴിഞ്ഞ പത്തായത്തില്‍ ഒളിച്ചുകളിക്കുമ്പോള്‍ അമ്മ ചീത്ത പറയാറുള്ളതും.... എല്ലാം ഒരു സെമിപൈങ്കിളി - എം.ടിയന്‍ ഹാംഗോവര്‍ പോലെ ഉള്ളിലുണ്ട്. മറ്റ് പലതും പോലെ സ്വകാര്യമായ ആനന്ദം...
എനിക്ക് ഊഹിക്കാം. അമ്മയുടെ ഓര്‍മയില്‍ അതെല്ലാം തിരതള്ളി വരുന്നുണ്ടാകണം.
"ബുര്‍ജ് ദുബായില്‍ പുല്ലുണ്ടാകില്ല, ചാണകമുണ്ടാകില്ല, തുളസിത്തറയുണ്ടാകില്ല, അവിടെ ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്കായി പൂരവും ഉണ്ടാകില്ല, ജ്യോതീ..."
"ഒന്നൂണ്ടാവൂല്ലേ.. തെയ്യമുണ്ടാക്വോ അമ്മാമാ..."
"ഇല്ലെടാ തെയ്യം നമ്മുടെ നാട്ടിലേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ.."
"ശര്യെന്നെ.."
തെയ്യം അവന്റെ ഫേവറിറ്റാണ്. മിക്ക തെയ്യങ്ങളുടെ കഥകളും ആട്ടത്തിന്റെ സ്റ്റെപ്പുകള്‍ പോലും അവന് കാണാപ്പാഠമാണ്. അമ്മയ്‌ക്കും ഇപ്പോള്‍ ഖലീഫാ ടവര്‍ ഒരു സത്യമാണെന്ന് തോന്നിത്തുടങ്ങി. അമ്മയിലും അതിശയഭാവം വന്നുതുടങ്ങി.
"അത്രേം നിലയുണ്ടാവില്ല. നീ കളവ് പറയണ്ട.."-അമ്മ
ജ്യോതിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ തന്നെ ഇടപെട്ടു.
"ഉണ്ടമ്മേ. അവിടെയുള്ള ആളുകള്‍ ചിലപ്പോള്‍ ജീവിതത്തിലൊരിക്കലും ഭൂമി തൊടാതെ കഴിച്ചേക്കും."
എന്തായാലും ഖലീഫാ ടവര്‍ ഉണ്ടാക്കിയ ദാര്‍ശനിക പ്രശ്‌നം തെല്ലൊന്നുമല്ല. അരുണ്‍ എഴുതുന്ന നോവലിന്റെ ആശയം ആലോചിച്ചുനോക്കിയപ്പോള്‍ മനസ്സ് കൂടുതല്‍ കുഴപ്പത്തിലായി. ജ്യോതിയും അമ്മയും ഉന്നയിച്ച പ്രശ്‌നം മനസ്സിലങ്ങനെ നില്‍ക്കുകയാണ്. ഖലീഫാ ടവറിനെ വിശ്വസിക്കാന്‍ അമ്മയ്‌ക്കും പുല്ലിട്ട വീട് വിശ്വസിക്കാന്‍ ജ്യോതിക്കും കഴിയുന്നില്ല. എന്നാല്‍ രണ്ടും വിശ്വസിക്കേണ്ടി വരുന്ന എന്റെ സ്ഥിതിയെന്താണ്. ഈ ദാര്‍ശനികപ്രശ്‌നത്തിന്റെ തുറമുഖത്ത്, രണ്ട് തലമുറയുടെ അകലം ഉണ്ടാക്കിയ അഗാധമായ പ്രതിസന്ധിയില്‍ ഞാന്‍ ഏകനാകുന്നു.
കൂട്ടിച്ചേര്‍ത്തത്
വര്‍ഷങ്ങള്‍ക്ക് ശേഷം ഖലീഫാ ടവറിലെ
ഒരു കുടുംബത്തിലെ സംസാരം
മകന്‍ : അച്ഛാ നമുക്ക് ആകാശത്തേക്ക് പോയാലോ
മകള്‍:വേണ്ടച്ഛാ നമുക്ക് ഭൂമിയിലേക്ക് പോകാം.

